കാനഡയുടെ അടുത്ത അടി: അപേക്ഷ ഫീസില്‍ 12 ശതമാനം വർധനവ്, അതും രണ്ട് വർഷത്തേക്ക്
വിദേശ കുടിയേറ്റം കുറയ്ക്കുന്നതിന് വേണ്ടി ശക്തമായ നടപടികളാണ് അടുത്ത കാലത്തായി കാനഡ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയത് ഉള്‍പ്പേടേയുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. ഇപ്പോഴിതാ രാജ്യത്തെ സ്ഥിരതാമസത്തിനുള്ള അപേക്ഷാ ഫീസും കാനഡ വലിയ തോതില്‍ ഉയർത്തിയിരിക്കുകയാണ്.
അപേക്ഷാ ഫീസില്‍ 12 ശതമാനം വർധനവാണ് കാനഡ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ 515 കനേഡിയന്‍ ഡോളറായിരുന്ന ഫീസ് ഈ മാസത്തോടെ 575 കനേഡിയൻ ഡോളറായി ഉയരും. ഏപ്രിൽ 30 മുതൽ കാനഡയിൽ സ്ഥിരതാമസത്തിനായി ആഗ്രഹിക്കുന്ന ആളുകൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വരുമെന്ന് ചുരുക്കം.

ഫെഡറൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം, ക്യൂബെക്ക് വിദഗ്ധ തൊഴിലാളികൾ, അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ ക്ലാസ്, എന്നിവയുൾപ്പെടെയുള്ള മറ്റ് ഗ്രൂപ്പുകൾക്കും അപേക്ഷാ ഫീസിന് സമാനമായ പരിഷ്കരണം പ്രാബല്യത്തിൽ വരും. ഈ മേഖലകളില്‍ നിലവിലുള്ള 850 കനേഡിയന്‍ ഡോളറിന് പകരം 950 കനേഡിയന്‍ ഡോളർ നല്‍കേണ്ടി വരും.
പുതിയ ഫീസ് വർധനവ് 2026 മാർച്ച് വരെ ബാധകമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. 'ലൈവ്-ഇൻ കെയർഗിവർ പ്രോഗ്രാമിന്' അപേക്ഷിക്കുന്നവരും കെയർഗിവർ പൈലറ്റുമാരും പുതുക്കിയ ചാർജുകളുടെ ഭാഗമായി 635 കനേഡിയന്‍ ഡോളർ നൽകണമെന്നും അറിയിപ്പിൽ പറയുന്നു.
ബിസിനസുകൾക്കുള്ള (ഫെഡറൽ, ക്യൂബെക്ക്), പുതിയ നിരക്ക് 1,810 കനേഡിയന്‍ ഡോളറായിരിക്കും.
കാനഡയിലേക്ക് കുടിയേറുന്ന രാജ്യക്കാരുടെ കണക്ക് എടുക്കുമ്പോള്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. ഇന്ത്യക്കാരുടെ കുടിയേറ്റം 2013 മുതൽ മൂന്നിരട്ടിയിലധികം വർധിച്ചു. 2022ൽ കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെ എണ്ണം 118,095 ആയിരുന്നു. ഇത് 2013-ലെ 32,828-നെ അപേക്ഷിച്ച് 260 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് ഫോർബ്സ് റിപ്പോർട്ട് പറയുന്നു.
കാനഡ ആകെ 2022-ൽ 437,000 വിദേശികൾക്ക് സ്ഥിരതാമസത്തിന് അനുമതി നൽകിയിരുന്നു. കാനഡ ഗവൺമെൻ്റിൻ്റെ അഭിപ്രായത്തിൽ, തൊഴിൽ ശക്തിയുടെ വളർച്ചയ്ക്ക് രാജ്യം വളരെയധികം ആശ്രയിക്കുന്നത് കുടിയേറ്റത്തെയാണ്. 2036-ഓടെ കുടിയേറ്റക്കാർ കാനഡയിലെ ജനസംഖ്യയുടെ 30 ശതമാനം വരെ പ്രതിനിധീകരിക്കുമെന്ന് അവർ കണക്കാക്കുന്നു. 2025 അവസാനത്തോടെ 1.45 ദശലക്ഷം പുതിയ സ്ഥിര താമസക്കാരെ കൊണ്ടുവരാനും കാനഡയ്ക്ക് പദ്ധതിയുണ്ട്. അതേസമയം തന്നെ വിദേശ കുടിയേറ്റം വർധിക്കുന്നതിന് എതിരായ പ്രതിഷേധവും കാനഡയില്‍ ശക്തമാണ്.












Click it and Unblock the Notifications