കേട്ടതൊന്നുമല്ല കാനഡ; ജോലിയില്ല, വാടക വീടില്ല, യൂനിവേഴ്സിറ്റികളുടെ പാഴായ വാഗ്ദാനങ്ങളും..വിദ്യാർത്ഥികൾ പറയുന്നു
ഒറ്റാവോ: കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴുന്നതിന് മുൻപ് തന്നെ രാജ്യത്ത് നേരിട്ടത് കടുത്ത പ്രതിസന്ധിയാണെന്ന് വെളിപ്പെടുത്തി വിദ്യാർത്ഥികൾ. താമസ പ്രശ്നം തൊഴിലില്ലായ്മ, പ്രാദേശിക യൂനിവേഴ്സിറ്റികളിൽ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം തന്നെ തങ്ങളുടെ സ്വപ്നങ്ങളെ തകർത്തെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022ൽ ഏകദേശം 2,26,450 ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിലേക്ക് പോയിട്ടുണ്ട്. നിലനിൽ കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ വലിയൊരു ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്. തങ്ങൾ കണ്ട സ്വപ്നമല്ല കാനഡയിലെ യഥാർത്ഥ ജീവിതം എന്നാണ് കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും പറയുന്നത്. താമസത്തിന് പോലും സൗകര്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായെന്നാണ് വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നത്.

'വിദ്യാർത്ഥികളെ പാർപ്പിക്കാൻ മതിയായ സ്ഥലമില്ലെന്ന് യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചതോടെ സർവകലാശാലയ്ക്ക് പുറത്ത് ടെന്റുകൾ കെട്ടി കഴിയേണ്ടി വന്നിട്ടുണ്ട്.വിദ്യാർഥികൾ സർവ്വകലാശാലയിൽ എത്തിയപ്പോൾ ഒരു സഹായവും ലഭിച്ചില്ല. മോൺട്രിയൽ യൂത്ത് സ്റ്റുഡന്റ് ഓർഗനൈസേഷനുമായി (MYSO) വിദ്യാർത്ഥികൾ സർവകലാശാലയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ് സർവകലാശാല പരിഹാരങ്ങൾ വാഗ്ദാനം ചെയ്തത്', വിദ്യാർത്ഥി പറയുന്നു.
'നാട്ടിൽ നിന്നും നോക്കിയപ്പോൾ ഇവിടെ നോർത്ത് ബേയിൽ വീടുകൾ ലഭിക്കുന്നതിൽ പല പ്രശ്നങ്ങളും ഉണ്ടെന്ന് അറിഞ്ഞു. അതുകൊണ്ട് തന്നെ ഞൻ നാട്ടിൽ നിന്നും ബുക്ക് ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ഓഗസ്റ്റ് 21 ന് ഞാൻ കാനഡയിൽ വന്ന് ഇറങ്ങിയപ്പോൾ നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന സാഹചര്യമായിരുന്നു. 10 ദിവസത്തോളം ഞാൻ നോർത്ത് ബേയിൽ വീടന്വേഷിച്ചു. ലഭിച്ചില്ല. ഒടുക്കം കോളേജിൽ പോകാനായി ആദ്യത്തെ മൂന്ന് ദിവസത്തേക്ക് എനിക്ക് ഒരു ഹോട്ടൽ ബുക്ക് ചെയ്യേണ്ടിവന്നു, അത് എനിക്ക് പ്രതിദിനം 120 ഡോളറാണ് ചെലവായത്', വിദ്യാർത്ഥി പറയുന്നു.
ഉയർന്ന വാടകയും വിദ്യാർത്ഥികളെ വലയ്ക്കുന്നുണ്ട്. കാനഡോർ കോളേജിലെയും നോർത്ത് ബേയിലെ നിപിസിംഗ് യൂണിവേഴ്‌സിറ്റിയോടും വിദ്യാർത്ഥികൾക്ക് താങ്ങാവുന്ന നിരക്കിൽ (പ്രതിമാസം $250) സ്ഥിരതാമസം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ 650-750 ഡോളർ മാസ വാടക നൽകിയാണ് ഞങ്ങൾ കഴിയുന്നതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വാടക ഈടാക്കുന്നതോടെ ഭക്ഷണം വാങ്ങാനുള്ള കാശ് പോലും തികയുന്നില്ലെന്ന സങ്കടവും വിദ്യാർത്ഥികൾ പങ്കുവെയ്ക്കുന്നു.
മതിയായ സൗകര്യങ്ങൾ ലഭ്യമാക്കാത്ത നോർത്ത് ബേയിലെ സർവ്വകലാശാലയോട് തങ്ങളുടെ മുഴുവൻ ഫീസും റീഫണ്ട് നൽകണമെന്ന ആവശ്യമാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന വാടകയ്ക്ക് വീട് നൽകണമെന്നും അല്ലെങ്കിൽ അവരെ സർവകലാശാലയുടെ മറ്റൊരു കാമ്പസിലേക്ക് മാറ്റണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.
റീഫണ്ട് നൽകാമെന്ന് ചില സർവ്വകലാശാലകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഒരു മാസം ഇതിന് വേണ്ടി വരുമെന്നാണ് സർവ്വകലാശാലകൾ പറുന്നത്. ഒരു ജോലി പോലും ഇല്ലാത്തവരെ സംബന്ധിച്ച് ഇത് ദുരിത പൂർണമാണെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ചിലരാകട്ടെ ഏജന്റെ കെണിയിൽ പെട്ട ദുരിതങ്ങളും പങ്കുവെയ്ക്കുന്നു. ജോലി,മികച്ച വിദ്യാഭ്യാസം എന്ന സ്വപ്നവുമായി കാനഡയിലേക്ക് പോകുന്നതിന് മുൻപ് സാഹചര്യങ്ങൾ മനസിലാക്കി പോകണമെന്നും ഇല്ലെങ്കിൽ കടുത്ത ദുരിതമായിരിക്കും നേരിടേണ്ടി വരികയെന്നുമാണ് വിദ്യാർത്ഥികൾ നൽകുന്ന മുന്നറിയിപ്പ്.












Click it and Unblock the Notifications