യുഎഇയില്‍ ഇനി ആഴ്ചയില്‍ മൂന്ന് ദിവസം അവധി: ആർക്കൊക്കെ ലഭിക്കും, അറിയേണ്ടതെല്ലാം
ദുബായി: പൊതു മേഖലയില്‍ ജോലി ചെയ്യുന്നവർക്കായി പുതിയ തൊഴില്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കി യുഎഇ സർക്കാർ. ആഴ്ചയിലെ നാല് ദിവസവും പരമാവധി പത്ത് മണിക്കൂർ ജോലി ചെയ്ത് ശേഷിക്കുന്ന മൂന്ന് ദിവസം അവധിയെടുക്കാം എന്നുള്ളതാണ് പ്രധാന മാറ്റം. ജുലൈ 1 മുതല്‍ പുതിയ പരിഷ്കാരം നിലവില്‍ വരും. പുതിയ നിയന്ത്രണങ്ങൾ ജീവനക്കാർക്ക് അവരുടെ തൊഴിൽ രീതിയില്‍ മാറ്റം ആവശ്യപ്പെടാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നുണ്ട്.
പാർട്ട് ടൈം ജോലി ഫുൾ ടൈം ആയോ അല്ലെങ്കിൽ തിരിച്ചോ ജീവനക്കാർക്ക് ആവശ്യപ്പെടാം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജോലി നല്‍കുന്ന സ്ഥാപനമാണ്. പാർട്ട് ടൈം ജോലികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് ഈ വിഭാഗത്തിന് കീഴിലുള്ള ജീവനക്കാർ ആഴ്ചയിൽ കുറഞ്ഞത് 8 മണിക്കൂറും പരമാവധി 32 മണിക്കൂറും ജോലി ചെയ്യണം.

എന്താണ് "കംപ്രസ്ഡ് വർക്കിംഗ് വീക്ക്
സാധാരണ പ്രവൃത്തി ദിവസങ്ങളിൽ പാർട്ട് ടൈം ജീവനക്കാർ കുറഞ്ഞത് ഒരു ദിവസമെങ്കിലും ജോലി ചെയ്യാണം. എന്നാല്‍ ആഴ്ചയിൽ നാല് ദിവസത്തിൽ കൂടരുത്. ജൂലൈ 1 മുതൽ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കായി നടപ്പിലാക്കുന്ന 2023-ലെ കാബിനറ്റ് റെസല്യൂഷൻ നമ്പർ 48-ൽ പറഞ്ഞിരിക്കുന്ന അഞ്ച് വർക്ക് മോഡലുകളിൽ ഒന്നാണ് ഈ "കംപ്രസ്ഡ് വർക്കിംഗ് വീക്ക്".
ഒരു ജോലിക്കാരന്‍ ദിവസം എട്ട് മണിക്കൂർ ജോലി ചെയ്യണം എന്നതാണ് പൊതുവിലുള്ള ചട്ടം. അതായത് അഞ്ച് ദിവസത്തിനുള്ളില്‍ 40 മണിക്കൂർ ജോലി ചെയ്യണം. എന്നാല്‍ ചില ദിവസങ്ങളില്‍ ജോലി സമയം നീണ്ടു പോയേക്കാം. ഇത്തരത്തില്‍ ഒരു ജീവനക്കാരന്‍ ആഴ്ചയിലെ നാല് ദിവസം 10 മണിക്കൂർ ജോലി ചെയ്താല്‍ കരാർ പ്രകാരമുള്ള 40 മണിക്കൂർ പൂർത്തീകരിക്കാന്‍ സാധിക്കും. ഇവർക്കാണ് ആഴ്ചയില്‍ മൂന്ന് ദിവസം അവധി ലഭിക്കുക.
സർക്കാർ ഏജൻസികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. നിയമത്തിന്റെ ആർട്ടിക്കിൾ 2 അനുസരിച്ചാണ് നാല് ദിവസത്തേക്ക് പത്ത് മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി നൽകുന്ന "കംപ്രസ്ഡ് വർക്കിംഗ് വീക്ക്" എന്ന വിഭാഗം ഉള്‍പ്പെടുത്തിയതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
തൊഴിലാളികളും പുതിയ പരിഷ്കാരത്തെ സ്വാഗതം ചെയ്യുന്നു. നിയമം കൊണ്ടുവരുന്നത് സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കിടയിൽ ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും വർധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അതേസമയം ഈ തൊഴില്‍ മാതൃക സ്വകാര്യ മേഖലയിലും നടപ്പിലാക്കുമോയെന്ന കാര്യം ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications