കൊവിഡിന് കാരണമായ വൈറസിന് സമാനമായ പുതിയ വൈറസിനെ കണ്ടെത്തി, പ്രത്യേകതരം വവ്വാലിൽ സാന്നിധ്യം
കൊവിഡ്-19ന് കാരണമായ സാർസ്-കോവ്-2 വൈറസുമായി സാമ്യമുള്ള ജനിതക ഘടകങ്ങളോടുകൂടിയ ഒരു പുതിയ കൊറോണ വൈറസിനെ ബ്രസീലിയൻ വവ്വാലുകളിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. 'ബിആർസെഡ് ബാറ്റ് കോവ്' എന്നാണ് ഈ വൈറസിന് പേരിട്ടിരിക്കുന്നത്. ലാറ്റിനമേരിക്കയിൽ വ്യാപകമായി കാണപ്പെടുന്ന ഒരു പ്രത്യേകതരം വവ്വാലിലാണ് ഈ പുതിയ വൈറസിന്റെ സാന്നിധ്യം ഗവേഷകർ കണ്ടെത്തിയത്. ഈ പ്രദേശങ്ങളിൽ വൈറൽ സാമ്പിൾ പരിശോധന കുറവായതിനാൽ ഇത് ദീർഘകാലമായി തിരിച്ചറിയപ്പെടാതെ പ്രചരിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ലബോറട്ടറി ഇടപെടലുകളില്ലാതെ തന്നെ വൈറൽ മ്യൂട്ടേഷനുകൾ സ്വാഭാവികമായി സംഭവിക്കാമെന്ന് തെളിയിക്കുന്നതാണ് ബിആർസെഡ് ബാറ്റ് കോവ് വൈറസിന്റെ കണ്ടെത്തൽ എന്ന് ഈ പഠനം പറയുന്നു. ബിആർസെഡ് ബാറ്റ് കോവിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിലൊന്ന് ഫ്യൂറിൻ ക്ലീവേജ് സൈറ്റിന്റെ സാന്നിധ്യമാണ്. സാർസ്-കോവ്-2 പോലുള്ള വൈറസുകൾക്ക് മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന ഒരു തന്മാത്രാ സവിശേഷതയാണിത്. കൊവിഡ്-19 കൃത്രിമമായി നിർമ്മിച്ചതാണോ എന്നതിനെക്കുറിച്ചുള്ള മുൻകാല ചർച്ചകൾക്ക് ഈ സവിശേഷത ഒരു കാരണമായിരുന്നു.

സ്വാഭാവിക പരിണാമ പ്രക്രിയകളിലൂടെ വ്യത്യസ്ത വൈറൽ വംശങ്ങളിൽ ഇത്തരം തന്മാത്രാ സവിശേഷതകൾ സ്വതന്ത്രമായി എങ്ങനെ ഉണ്ടാകുന്നു എന്ന് ഈ കണ്ടെത്തൽ വ്യക്തമാക്കുന്നു എന്ന് ജപ്പാനിലെ ഒസാക്ക യൂണിവേഴ്സിറ്റിയിലെ ഈ പഠനത്തിന്റെ സഹ-രചയിതാവായ ഡോ. കൊസുകെ ടക്കാഡ വിശദീകരിച്ചു. അതായത്, ബിആർസെഡ് ബാറ്റ് കോവിൽ ഫ്യൂറിൻ ക്ലീവേജ് സൈറ്റ് കണ്ടെത്തിയത് സാർസ്-കോവ്-2-ലെ സമാനമായ സംവിധാനങ്ങൾ പ്രകൃതിയിൽ നിന്ന് പരിണമിച്ചതാണെന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു.
ബ്രസീലിയൻ വവ്വാലുകളിൽ ഫ്യൂറിൻ ക്ലീവേജ് സൈറ്റ് കണ്ടെത്തിയത് പ്രധാനമാണെങ്കിലും അപ്രതീക്ഷിതമല്ലെന്ന് വൈറോളജിസ്റ്റുകൾ ഊന്നിപ്പറയുന്നു. കിംഗ്സ് കോളേജ് ലണ്ടനിലെ സാംക്രമിക രോഗ വിഭാഗം മേധാവി പ്രൊഫസർ സ്റ്റുവർട്ട് നീൽ പറയുന്നതനുസരിച്ച്, ഫ്യൂറിൻ ക്ലീവേജ് സൈറ്റുകൾ അസാധാരണമല്ല", വിവിധതരം വൈറൽ കുടുംബങ്ങളിൽ ഇത് ഉണ്ടാകാം. വവ്വാലുകളിലോ മറ്റ് ജീവികളിലേക്ക് പകരുകയോ ചെയ്യുമ്പോൾ ഈ സൈറ്റുകളുടെ പരിണാമത്തിന് കാരണമാകുന്ന തിരഞ്ഞെടുപ്പ് സമ്മർദ്ദങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണ വൈറസ് ജീനോമിന്റെ ചില ഭാഗങ്ങൾ വളരെ പെട്ടെന്ന് മ്യൂട്ടേഷൻ സംഭവിക്കുന്നവയാണെന്ന് ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവി പ്രൊഫസർ ഡേവിഡ് റോബർട്ട്സൺ പറഞ്ഞു. ബ്രസീലിലെ മാരൻഹാവോ, സാവോ പോളോ സംസ്ഥാനങ്ങളിലെ 70 വവ്വാലുകളിൽ നിന്നുള്ള കുടൽ ടിഷ്യു സാമ്പിളുകളിൽ നിന്ന് ഈ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ബിആർസെഡ് ബാറ്റ് കോവ് മനുഷ്യരെയോ മറ്റ് സസ്തനികളെയോ ബാധിക്കുമെന്നതിന് തെളിവില്ലെന്ന് ഗവേഷകർ വ്യക്തമാക്കി. പഠനം ഡിജിറ്റൽ ജനിതക സീക്വൻസിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്, വൈറസിനെ ഭൗതികമായി വേർതിരിച്ചിട്ടില്ല.
കൊറോണ വൈറസ് ഗവേഷണങ്ങൾ പരമ്പരാഗതമായി ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ബിആർസെഡ് ബാറ്റ് കോവ് പോലുള്ള വൈറസുകളെ മുമ്പ് പഠനം കുറവായിരുന്ന പ്രദേശങ്ങളിൽ കണ്ടെത്തുന്നത് പുതിയ രോഗാണുക്കളുടെ ആഗോള വ്യാപനം എടുത്തു കാണിക്കുന്നു.












Click it and Unblock the Notifications