പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണ്ണായക ഇടപെടലുമായി പ്രധാനമന്ത്രി, ഇറാൻ പ്രസിഡന്റുമായി സംസാരിച്ചു
അമേരിക്കയുമായി വെടിനിർത്തൽ ധാരണയായതിന് പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പെസെഷ്കിയൻ മോദിയെ ധരിപ്പിച്ചു.
നിലവിലുണ്ടായ ധാരണയെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, തർക്കങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. മാത്രമല്ല മേഖലയുടെ സ്ഥിരതയ്ക്ക് ചർച്ചകൾ, നയതന്ത്രം, കപ്പൽ ഗതാഗത സ്വാതന്ത്ര്യം എന്നിവ പ്രധാനമാണെന്ന് ഇന്ത്യ വ്യക്തമാക്കിയതായി ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.
പടിഞ്ഞാറൻ ഏഷ്യയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്ന് മോദി പെസെഷ്കിയനോട് പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രം, ഗൾഫ് മേഖല, ആഗോള വിപണികൾ എന്നിവയെ ബന്ധിപ്പിക്കുന്ന സമുദ്രപാതകളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക മുൻനിർത്തി, കപ്പൽ ഗതാഗത സ്വാതന്ത്ര്യവും വാണിജ്യ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു നയതന്ത്ര വിഷയം മാത്രമല്ല. ക്രൂഡ് ഓയിൽ ഇറക്കുമതി, പ്രവാസികളുടെ പണം , കപ്പൽ ഗതാഗതം, അവിടെയുള്ള വലിയൊരു വിഭാഗം പ്രവാസികളുടെ ക്ഷേമം എന്നിവയ്ക്ക് പടിഞ്ഞാറൻ ഏഷ്യ വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെയുണ്ടാകുന്ന ഏതൊരു തടസ്സവും ഇന്ധനവിലയെയും കപ്പൽക്കൂലിയെയും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെയും ബാധിക്കും.
പടിഞ്ഞാറൻ ഏഷ്യയിലുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സാന്നിധ്യവും ഇന്ത്യയുടെ നിലപാടിനെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ സുരക്ഷയും ഉപജീവനവുമാണ് സർക്കാരിന്റെ പ്രധാന പരിഗണന. മുൻകാല സംഘർഷങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനും കോൺസുലാർ സഹായം ഉറപ്പാക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകിയത്.














Click it and Unblock the Notifications