പൊട്ടിക്കരഞ്ഞ് രവി മോഹന്‍; 'മക്കളെ കാണാന്‍ കഴിയുന്നില്ല, ഇപ്പോള്‍ കെനിഷയെ അകറ്റി'
നടൻ രവി മോഹന്റെ കുടുംബ തർക്കങ്ങൾ പുതിയ വഴിതിരിവുകളിലേക്ക് കടക്കുന്നു. ഭാര്യ ആർത്തി രവിയുമായുള്ള വിവാഹമോചന കേസ് കോടതിയിലായിരിക്കെ, ഗായിക കെനിഷയുമായുള്ള സൗഹൃദം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വിഷയങ്ങളിൽ പ്രതികരിക്കാൻ രവി മോഹൻ ഇന്ന് മാധ്യമങ്ങളെ കണ്ടു, വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്.
ആർത്തിയിൽ നിന്ന് വിവാഹമോചനം പ്രഖ്യാപിച്ച ശേഷം കെനിഷയുമായി രവി മോഹൻ പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെട്ടത് വിമർശനങ്ങൾക്കിടയാക്കി. ഇതിന് കെനിഷ മറുപടി നൽകിയിരുന്നു. താൻ ചെന്നൈയിൽ നിന്നും രവി മോഹനിൽ നിന്നും മാറിനിൽക്കുകയാണെന്ന് കെനിഷ പ്രഖ്യാപിച്ചത് വിഷയം സങ്കീർണ്ണമാക്കി.

കെനിഷയെക്കുറിച്ചുള്ള വിമർശനങ്ങളിൽ രവി മോഹൻ വികാരാധീനനായി. "എന്നെ ശരിയായി മനസ്സിലാക്കിയ ഏക വ്യക്തി അവളാണ്. എന്റെ ദാമ്പത്യ ജീവിതത്തിൽ നിന്ന് പുറത്തുവരേണ്ടി വന്ന സാഹചര്യം അവൾ മനസ്സിലാക്കുകയും എനിക്ക് മനുഷ്യത്വപരമായ സ്നേഹം നൽകുകയും ചെയ്തു. എന്നാൽ ആ ബന്ധത്തെ മോശമായി ചിത്രീകരിച്ച് അവളെ ചെന്നൈ വിട്ടുപോകാൻ നിർബന്ധിതയാക്കി."
"കെനിഷയെ പൂർണ്ണമായും തകർത്ത് ഒഴിവാക്കി. ശാന്തനായ എന്നെ ചിലർ തുടർച്ചയായി പ്രകോപിപ്പിക്കുകയാണ്. ഇത് നല്ലതിനല്ല," അദ്ദേഹം രോഷത്തോടെ കുറ്റപ്പെടുത്തി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കും രവി മോഹൻ മറുപടി നൽകി.
"എനിക്ക് 45 വയസ്സായി, രണ്ട് കുട്ടികളുടെ പിതാവാണ് ഞാൻ. ഈ പ്രായത്തിൽ ഒരു പെണ്ണിന്റെ സൗന്ദര്യം കണ്ട് പിന്നാലെ പോകുന്ന മാനസികാവസ്ഥ എനിക്കുണ്ടാവുമോ? സുന്ദരികളായ നടിമാർക്കൊപ്പം ദിവസവും അഭിനയിക്കുന്നതാണ് എന്റെ ജോലി. അന്നും പോകാത്ത ഞാൻ ഇപ്പോൾ പോകുന്നു എന്ന് പറയുന്നത് ഇത്രയും നാൾ സഹിച്ചു," അദ്ദേഹം വ്യക്തമാക്കി.
"എന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറയട്ടെ എന്ന് കരുതി നിശബ്ദനായി. എന്നാൽ ഇനിയങ്ങോട്ട് ആ മൗനം ഉണ്ടാകില്ല," രവി മോഹൻ മുന്നറിയിപ്പ് നൽകി. മക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പൂർണ്ണമായും തകർന്നുപോയി.
"എന്റെ മക്കളെ കാണാൻ പോലും എനിക്കിപ്പോൾ കഴിയുന്നില്ല. ഫോണിൽ സംസാരിക്കാനും സമ്മതിക്കുന്നില്ല. സ്കൂളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി എന്നെ തടയുന്നു. അതിനാൽ കുട്ടികളുടെ അടുത്തേക്ക് അടുക്കാൻ പോലും കഴിയുന്നില്ല. എന്റെ ലോകം എന്റെ കുട്ടികളാണ്," അദ്ദേഹം വേദനയോടെ വെളിപ്പെടുത്തി. മക്കളുടെ വിദ്യാഭ്യാസത്തിനായി 50 ലക്ഷം രൂപ ഫീസ് അടച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു.
"മക്കൾക്ക് നല്ലൊരു ജീവിതം നൽകാനും നന്നായി വളരാനും വേണ്ടിയാണിത്. ഇതൊന്നും ഞാൻ എന്റെ മക്കളോട് സ്നേഹമില്ലാതെ ചെയ്യുന്നതാണോ? കുടുംബത്തിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് എന്നെ ഒരു മോശം പിതാവായി ചിത്രീകരിക്കുന്നു," അദ്ദേഹം വിഷമത്തോടെ പറഞ്ഞു.
വിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ചും രവി മോഹൻ തുറന്നുപറഞ്ഞു. "മുൻപത്തെ ജീവിതത്തിൽ എന്റെ മൂല്യം മനസ്സിലായില്ല. ആ ജീവിതത്തിൽ തുടരാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഞാൻ പുറത്തുവന്നത്. ആ തീരുമാനം എളുപ്പമായിരുന്നില്ല. എന്നിട്ടും ഇന്നും എന്നെ തുടർച്ചയായി ശല്യപ്പെടുത്തുന്നു. എന്തിനാണ് ഇത്രയും പീഡനം നൽകുന്നതെന്ന് മനസ്സിലാകുന്നില്ല," അദ്ദേഹം കണ്ണീരോടെ വെളിപ്പെടുത്തി.
രവി മോഹന്റെ ഈ വികാരനിർഭരമായ അഭിമുഖം സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയാണ്. ഇതുവരെ നിശബ്ദനായിരുന്ന അദ്ദേഹം ഇപ്പോൾ തന്റെ ഭാഗം തുറന്നുപറഞ്ഞത് ഈ കുടുംബ കലഹത്തിൽ വലിയ വഴിതിരിവാണ്. ഈ ആരോപണങ്ങൾക്ക് മറുഭാഗത്തുനിന്ന് എന്ത് പ്രതികരണമുണ്ടാകുമെന്നും ആരാധകർ ഉറ്റുനോക്കുന്നു.















Click it and Unblock the Notifications