കരുണാകരന്റെ പുതിയ അജണ്ട
കരുണാകരന്റെ നീക്കത്തെ ആന്റണി നേരിട്ട രീതി വളരെ ശ്രദ്ധേയമായിരുന്നു. കരുണാകരന്റെ നേതൃമാറ്റം ആവശ്യപ്പെട്ടതില്‍ ആന്റണി ഒരു അപാകതയും കണ്ടില്ല. ഒരു മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ കരുണാകരന്റെ പ്രതിപക്ഷ നേതൃത്വത്തെ വിമര്‍ശിക്കുന്നതിലും തെറ്റില്ല. ഇതായിരുന്നു അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ച നിലപാട്. അതേ സമയം രഹസ്യമായി അദ്ദേഹം മറ്റൊന്നു കുടി ചെയ്തു. കരുണാകരനുമായി ഇനി വിട്ടു വീഴ്ച്ചക്കില്ലെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തിന്റെ മുന്നില്‍ വ്യക്തമാക്കി. കരുണാകരനുമായി പരസ്യവഴക്കിനില്ല എന്നാല്‍ വഴങ്ങാനുമില്ല.
മാറിയ ആന്റണിയുടെ മനസ്സിന്റെ പ്രതിഫലനം തന്നെയായിരുന്നു ഈ ഇരു തന്ത്രത്തിനു പിന്നില്‍. ചിക്കമഗലൂര്‍ ഇന്ദിരാഗാന്ധിക്ക് പഴയ കോണ്‍ഗ്രസ്സ് (യു) പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ ആന്റണിയല്ല ഇപ്പോഴത്തെ ആന്റണി. ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യം അദ്ദേഹത്തിന്റെ മുന്നിലുമുണ്ട്. ആന്റണിയും മുറിവേറ്റ മനസ്സിന്റെ ഉടമയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വി വ്യക്തിപരമായ പരാജയമായിട്ടാണ് ഇപ്പോഴും ആന്റണി കാണുന്നത്. ശിവഗിരിയുടേയും പെരുന്ന സംഭവത്തിന്റെയും പേരില്‍ കരുണാകരന്‍ കളിച്ച കളികളും അദ്ദേഹത്തിനറിയാം. ഇതിനൊക്കെ ഒരു പകരംവീട്ടല്‍ എന്ന ലക്ഷ്യം ആന്റണിയുടെ മനസ്സിലുമുണ്ട്. പോരട്ടവീര്യം മാറ്റിവച്ച് അത് അനുനയത്തിന്റെ വക്താവായി ആന്റണി മാറുന്നത് അതുകൊണ്ടാണ്.
അതേ സമയം നിലനില്‍പ്പിനു വേണ്ടി അനുരഞ്ചനത്തിന്റെ നയം സ്വീകരിച്ചപ്പോള്‍ ഒത്തിരി വില നല്‍കേണ്ടി വന്നുവെന്നും ആന്റണി മനസ്സിലാക്കുന്നു. മുരളിയുടെ ആദ്യലോക്സഭ സ്ഥാനാര്‍ത്ഥിത്വം മുതല്‍ രാജ്യസഭ അംഗത്വം നഷ്ടപ്പെടുത്തിക്കൊണ്ട് ലോക്സഭയിലേയ്ക്ക് മത്സരിക്കാന്‍ കരുണാകരന് അവസരം കിട്ടിയതും ഇത്തവണ ഹൈക്കമാന്‍ഡ് എതിര്‍ത്തിുട്ടം കരുണാകരനോടൊപ്പം മുരളിക്കും സീറ്റ് കിട്ടിയതും മുരളിയെ ഏക കെ.പി.സി.സി വൈസ് പ്രസിഡണ്ടാക്കിയതുമൊക്കെ ഈ വിട്ടു വീഴ്ചയുടെ ഭാഗമായിരുന്നു. അതു കൊണ്ടാണ് ഇനി വിട്ടുവീഴ്ചയില്ല എന്ന ഒരു നിലപാടില്‍ ആന്റണി എത്തുന്നത്. പക്ഷേ ഭാവിയില്‍ കരുണാകരന്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു നില്‍ക്കാന്‍ ആന്റണിക്ക് ആവുമോ എന്നു കണ്ടറിയണം.
കരുണാകരന്റെ പുതിയ നീക്കം ഒരു ടെസ്റ് ഡോസായി വേണം കാണാന്‍. പാണ്ടന്‍ നായുടെ പല്ലിന്റെ ശൗര്യം പണ്ടേ പ്പോലെ ഫലിക്കുന്നില്ല എന്നാണ് അനന്തര പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. യൂത്ത് കോണ്‍ഗ്രസിലെ കുട്ടിക്കുരങ്ങന്മാര്‍ അല്ലാതെ മുതിര്‍ന്ന പല നേതാക്കളും പോര്‍ വിളിയുമായ് കരുണാകരന്റെ പിന്നില്‍ അണി നിരക്കാന്‍ തയ്യാറായില്ല. നേത്യമാറ്റ ആവശ്യത്തിന്റെ മുന്‍നിരയില്‍ മുസ്ലിം ലീഗിനെ നിര്‍ത്താനുളള ശ്രമവും വിജയമായില.്ല ഇതിലെല്ലാമുപരി ആന്റണിക്ക് ദില്ലിയിലുളള അംഗീകാരം. ബി.ജെ.പിക്ക് കരുണാകരന്‍ നല്‍കിയ നല്ല സര്‍ട്ടിഫിക്കറ്റാണ് അദ്ദ്ദേഹത്തിന് ഒരു പുലിവാലായത്. ബി.ജെ.പിയെ കുറിച്ച് കരുണാകരന്‍ പറഞ്ഞ അഭിപ്രായം ഹൈകമാന്‍ഡ് പുച്ഛിച്ചു തള്ളികളയാണ് ചെയ്തത്. ആന്റണിയെ നേത്യസ്ഥാനത്തുനിന്ന് നീക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു. വിലക്കയറ്റത്തിനെതിരെ സോണിയാഗാന്ധി നയിച്ച മാര്‍ച്ചില്‍നിന്നും ലീഡറും മകനും വി.എസ് ശിവകുമാറും മാറി നിന്ന് പ്രതിഷേധിച്ചതും ഉദ്ദേശഫലമല്ല ചെയ്തത്. (കരുണാകരന് കാല് മേലായിരുന്നു. സ്വന്തം മകനും ശിവകുമാറും അദ്ദേഹത്തെ ശുശ്രൂഷിക്കുകയുമായിരുന്നു. അതുകൊണ്ടാണ് റാലിക്ക് പോകാതിരുന്നത്. ലീഡര്‍ക്ക് കാലുവേദനിക്കുമ്പോഴാണോ സോണിയയുടെ മാര്‍ച്ച് !) ചുരുക്കത്തില്‍ ആന്റണിയെ മാറ്റാന്‍ തുടങ്ങിയ നീക്കം കെ.സി. വേണുഗോപാലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത്നിന്ന് നീക്കുന്നതിലെത്തിയിട്ടുണ്ട്.
തുടക്കത്തിലെ തിരിച്ചടികള്‍ കണ്ട് ആരും കരുണാകരനെ എഴുതിതളേളണ്ട. തന്ത്രങ്ങളുടെ രാജാവാണ്. അവസരങ്ങള്‍ ഉപയോഗിക്കാന്‍ അറിയാവുന്ന ആള്‍. പാര്‍ട്ടി താല്‍പര്യത്തേക്കാള്‍ സ്വന്തം അജണ്ടയാണ് പടപലതു കണ്ട ലീഡര്‍ക്ക് പ്രധാനം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ സംഭവവികാസങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് തെറ്റുപറ്റാന്‍ ഇടയില്ല എന്നു സാരം.












Click it and Unblock the Notifications