കടുവാമരണം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിം കോടതി
ദില്ലി: നന്ദന്‍ കാനനില്‍ കടുവകള്‍ കൂട്ടത്തോടെ ചാവാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.
സമിതിയുടെ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്.സി. ശര്‍മ്മയുടെ സത്യവാംങ്മൂലത്തോടൊപ്പം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ചീഫ് ജസ്റിസ് എ.എസ്. ആനന്ദ്, ജസ്റിസുമാരായ ആര്‍.സി. ലഹോട്ടി, കെ.ജി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്. നവീന്‍ എം. രഹേജ എന്നയാള്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിന്മേലാണ് ഉത്തരവ്. വനത്തിലെ വേട്ടയാടല്‍ മൂലം കടുവകള്‍ക്ക് വംശനാശം നേരിടുന്നതിനെതിരെയായിരുന്നു പൊതുതാല്പര്യ ഹര്‍ജി.
സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരന്‍ ബോധവാന്മാരാണെന്നും ഇതിനകം തന്നെ ഒരു വിദഗ്ധസമിതി കടുവകള്‍ ചാവാനിടയായ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അല്‍താഫ് അഹ്മദ് കോടതിയെ അറിയിച്ചു. ജൂലൈ 15-ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
നന്ദന്‍കാനനിലെ സംഭവം വളരെ ആശങ്കയുളവാക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വനത്തില്‍ മാത്രമല്ല മൃഗശാലകളിലും കടുവകളുടെ സംരക്ഷണം വളരെ പ്രാധാന്യത്തോടെ എടുക്കണം. ഇതിനുവേണ്ടിയാണ് കോടതി വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്, കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് കാണേണ്ടതുണ്ട്. ഇപ്പോള്‍ കോടതിയിലുള്ള പൊതുതാല്പര്യ ഹര്‍ജിയെ മറ്റൊരു കാഴ്ചപ്പാടില്‍ കാണാന്‍ ഈ റിപ്പോര്‍ട്ട് ആവശ്യമാണ്, ചീഫ് ജസ്റിസ് എ.എസ്. ആനന്ദ് പറഞ്ഞു.
വിദഗ്ധസമിതി ഇതുവരെ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഇതിന് പ്രൊജക്ട് ടൈഗര്‍ പദ്ധതിയുമായി ഒരു ബന്ധമില്ലെന്നുമുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി തള്ളി. മൃഗശാലയില സുരക്ഷയില്‍പ്പോലും മൃഗങ്ങള്‍ ചാവുന്നത് തീര്‍ച്ചയായും കൂടുതല്‍ അപകടരമാണ്, ചീഫ് ജസ്റിസ് ചൂണ്ടിക്കാട്ടി.
1984-ന് ശേഷം സുരക്ഷാക്രമീകരങ്ങള്‍ക്കിടയില്‍ പോലും മരിച്ച കടുവകളുടെ കണക്കുകള്‍ ഒരു സ്വകാര്യടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത കാര്യവും ചീഫ്ജസ്റിസ് ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും അശ്രദ്ധ മൂലമാണ് ഈ കടുവകളെല്ലാം ചത്തതെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഒരു നിയമത്തിനും ഇപ്പോഴത്തെ അവസ്ഥ മെച്ചപ്പെടുത്താന്‍ സാധക്കില്ല, ചീഫ് ജസ്റിസ് പറഞ്ഞു.