ബസ് ജീവനക്കാരുടെ സമരം: നഗരം സ്തംഭിച്ചു
കൊച്ചി: കോളേജ് വിദ്യാര്‍ത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ആഗസ്ത് 23 ബുധനാഴ്ച ഉച്ച തിരിഞ്ഞ് ബസ് ജീവനക്കാര്‍ മിന്നല്‍ സമരം നടത്തി. നാലു മണിക്കൂറോളം പണിമുടക്കു തുടര്‍ന്ന ജീവനക്കാര്‍ കൊച്ചി നഗരം സ്തംഭിപ്പിച്ചു.
റോഡില്‍ ബസുകള്‍ കുറുകെയിട്ട് ജീവനക്കാര്‍ നടത്തിയ സമരംമൂലം ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന രോഗികളും സ്കൂള്‍ കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു.
ഗതാഗത സ്തംഭനം മണിക്കൂറുകള്‍ നീണ്ടപ്പോള്‍ സഹികെട്ട യാത്രക്കാരും അക്രമാസക്തരായി, പതിനഞ്ചോളം ബസുകള്‍ തല്ലിത്തകര്‍ത്തു. ബസ് ജീവനക്കാരും യാത്രക്കാരും ഏറ്റുമുട്ടി. പോലീസും യാത്രക്കാരും ചേര്‍ന്ന് ബലമായി വണ്ടികള്‍ നീക്കം ചെയ്തതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.
എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞു നിര്‍ത്തി മുന്‍വശത്തെ ചില്ലില്‍ ഓണാശംസകള്‍ വരച്ചതാണ് തര്‍ക്കത്തതിനു തുടക്കമിട്ടത്. ഇതു തടഞ്ഞ ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി.
തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. പണിമുടക്കിയ ജീവനക്കാര്‍ കോളേജിനു മുന്നില്‍ കുത്തിയിരിപ്പു നടത്തി. തൊഴിലാളി നേതാക്കളില്‍ ചിലര്‍ കോളേജ് പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് തത്കാലം പണിമുടക്ക് അവസാനിപ്പിക്കണമെന്ന് തൊഴിലാളികളോട് നിര്‍ദ്ദേശിച്ചു. പക്ഷേ പണിമുടക്ക് അവസാനിപ്പിക്കുന്ന പ്രശ്നമില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു.
പണിമുടക്കിനെതിരേ ശബ്ദിച്ച യാത്രക്കാരെ ബസിനുള്ളില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു. ഗതാഗത സ്തംഭനത്തിനൊപ്പം ശക്തമായ മഴ കൂടി പെയ്തതോടെ സ്ഥിതിഗതികള്‍ വഷളായി. ഇതോടെ പോലീസും യാത്രക്കാരും ചേര്‍ന്ന് പലയിടത്തും ബസുകള്‍ ബലമായി പിടിച്ചെടുത്ത് നീക്കം ചെയ്യാനാരംഭിച്ചു.
ബസില്‍ പോലീസ് തന്നെ യാത്രക്കാരെ കയറ്റി അയയ്ക്കുകയായിരുന്നു. എന്നാല്‍ രാത്രി യാത്രക്കാരുമായി പോയ ബസുകള്‍ പലയിടത്തും നിര്‍ത്തി ജീവനക്കാര്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കി വിട്ടതായി പരാതിയുണ്ട്.