പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 18 പേര്‍ക്ക് എതിരില്ല
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ 14 പേരും ഐക്യമുന്നണിയിലെ നാല് പേരും എതിരില്ലാതെ വിജയിച്ചു.
സപ്തംബര്‍ 25, 27 തീയതികളിലായി നടക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം സപ്തംബര്‍ നാല് തിങ്കളാഴ്ച അവസാനിച്ചപ്പോഴുള്ള സ്ഥിതിയാണിത്.
കണ്ണൂരില്‍ മുസ്ലിങ്ങള്‍ക്ക ് ഭൂരിപക്ഷമുള്ള തളിപ്പറമ്പില്‍ ഒമ്പത് സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചപ്പോള്‍ കൂത്തുപറമ്പില്‍ മൂന്ന് സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരുണ്ടായില്ല.
പാലക്കാട് ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസ്സിന് ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി ലഭിക്കാത്തത് ഐക്യമുന്നണിക്ക് തിരിച്ചടിയായി. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കുന്ന ഡി.സി.സി.യുടെ സാക്ഷ്യപത്രം നിശ്ചിത സമയപരിധിക്കു മുമ്പ് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് കൈപ്പത്തി ചിഹ്നമായി ലഭിക്കാത്തത്.
17,000ലേറെ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏതാനും സീറ്റുകളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് വലിയ കാര്യമല്ലെന്ന് ഐക്യമുന്നണി കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ പറഞ്ഞു. സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ 50 ശതമാനത്തിലേറെ എണ്ണത്തിന്റെയും ഭരണം ഇക്കുറി യു.ഡി.എഫിനായിരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
റിബലുകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്ന് ശങ്കരനാരായണന്‍ കൂട്ടിച്ചേര്‍ത്തു. റിബല്‍ പ്രശ്നം വൈകാതെ പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് തങ്ങള്‍ തൂത്തുവാരുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്‍ അവകാശപ്പെട്ടു. യു.ഡി.എഫിലെ അന്തഃഛിദ്രം അവരുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന് വി.എസ്. പറഞ്ഞു. പലയിടങ്ങളിലും ഐക്യമുന്നണിക്ക് സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം പൂര്‍ത്തിയാക്കാനാവാത്തത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
മുന്നണിക്കു പുറത്തുള്ളവരുമായി ഒരു വിധത്തിലുള്ള സഖ്യവുമുണ്ടാക്കില്ലെന്ന കാര്യം അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു.