കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയെ ക്ലീന്‍സിറ്റിയാക്കുമെന്ന് മേയര്‍

  • By Staff
Google Oneindia Malayalam News

Dinesh Maniകൊച്ചി: കൊച്ചി നഗരത്തെ ക്ലീന്‍ സിറ്റിയാക്കുന്നതിനാണ് മുന്‍ഗണന നല്‍കുകയെന്ന് പുതിയ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സി.എം. ദിനേശ് മണി. ഇതിനായുള്ള പദ്ധതികള്‍ക്കാണ് പുതിയ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് അദ്ദേഹം ഇന്ത്യാഇന്‍ഫോ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലോകത്തിന്റെ ഭൂപടത്തില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചിക്ക് അനുയോജ്യമായ പദ്ധതികള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതിനാവശ്യമായ നടപടികള്‍ നഗരസഭ കൈക്കൊള്ളും. ഗതാഗതം, കുടിവെള്ളം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങി ഒട്ടേറെ മേഖലകളില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മേയര്‍ വ്യക്തമാക്കി.

നഗരത്തിന്റെ ആരോഗ്യമാണ് നഗരവാസികളുടെ ആരോഗ്യം. ചപ്പുചവറുകള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകതകളാണ് നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടാന്‍ ഇടയാക്കുന്നത്. ഇതിനു പരിഹാരം കാണാന്‍ ആദ്യപടിയെന്ന നിലയില്‍ ബോധവല്‍ക്കരണം നടത്തും. ഇക്കാര്യത്തില്‍ നഗരസഭയോട് ജനങ്ങളും സഹകരിക്കേണ്ടതുണ്ട് - ദിനേശ് മണി ചൂണ്ടിക്കാട്ടി.

കുടിവെള്ളം, ഗതാഗതം തുടങ്ങിയ മേഖലകളും അടിയന്തിര പ്രധാന്യം അര്‍ഹിക്കുന്നവയാണ്. കുടിവെള്ളവിതരണം വീണ്ടും നഗരസഭക്ക് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് വിതരണം കാര്യക്ഷമമാക്കാന്‍ സാധിക്കും.

ഗതാഗതപ്രശ്നം പരിഹരിക്കാന്‍ നിലവിലുള്ള മൂന്ന് റോഡു വികസന പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തും. കലൂര്‍-കതൃക്കടവ്, സഹോദര്‍ അയ്യപ്പന്‍, സുഭാഷ് ചന്ദ്രബോസ് റോഡുകള്‍ പൂര്‍ത്തിയായിവരുന്നു. പുല്ലേപ്പടി-തമ്മനം റോഡ് പദ്ധതിയും പൂര്‍ത്തിയാകാറായിട്ടുണ്ട്. ഇവ പൂര്‍ത്തിയാകുന്നതോടെ ഗതാഗതപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് മേയര്‍ പ്രത്യാശിച്ചു. മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ സാധ്യതകളും പരിശോധിക്കും.

പശ്ചിമകൊച്ചിയുടെ പ്രശ്നങ്ങള്‍ പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നുണ്ടെന്ന് മേയര്‍ പറഞ്ഞു. ഇവിടേയ്ക്കായി പ്രത്യേക മാസ്റര്‍പ്ലാന്‍ തന്നെ വേണ്ടിവരും. പാര്‍പ്പിടസൗകര്യമാണ് ഇവിടെ ജനങ്ങളെ അലട്ടുന്ന പ്രധാനപ്രശ്നം. ഇതിനു പരിഹാരം കാണുകയെന്നതും നഗരസഭയുടെ പ്രധാന ചുമതലയാണ്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് താമസസൗകര്യം നല്‍കാനുള്ള പദ്ധതികളും ആവിഷ്കരിക്കും. പാര്‍പ്പിട പ്രശ്നത്തിന് പരിഹാരമാകുന്നതോടെ മറ്റു രംഗങ്ങളിലെ സ്ഥിതിയും മെച്ചപ്പെടുമെന്ന് മേയര്‍ ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ ആറ് വെള്ളിയാഴ്ചയാണ് ദിനേശ് മണി പുതിയ കൊച്ചി മേയറായി ചുമതലയേറ്റത്. മുന്‍മേയര്‍ കെ.കെ. സോമസുന്ദരപ്പണിക്കരുമായി അടിയന്തിരപ്രധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ് ചുമതലകളിലേക്ക് കടന്നത്.

കൊച്ചിയുടെ 23-ാമത്തെ മേയറായ ദിനേശ് മണി ചളിക്കവട്ടം ഡിവനിഷനില്‍ നിന്നാണ് വിജയിച്ചത്. പരേതനായ ടി.കെ. മാധവന്റെയും പി.ഐ. കുഞ്ഞമ്മയുടെയും മകനായി ജനിച്ച ഈ അമ്പതുകാരന്‍ 16-ാം വയസ്സില്‍ സിപിഎം പ്രവര്‍ത്തകനായി. 1968-ല്‍ കെഎസ്വൈഎഫ് വെണ്ണല വില്ലേജ് കമ്മിറ്റി സെക്രട്ടറിയായി. പിന്നീട് സംസ്ഥാന ജോയിന്റ് സെക്രട്ടറി പദവി വരെയെത്തി. 77-ല്‍ സിപിഎം ജില്ലാക്കമ്മിറ്റിയംഗമായ ദിനേശ് മണി 83 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. 98-ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഒരു ഡസനോളം തൊഴിലാളി യുണിയനുകളുടെ സാരഥിയായ ദിനേശ് മണി 91-ല്‍ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു. അന്ന് ധനകാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോഗിയാണ് ഭാര്യ. ഗീതാഞ്ജലി, ഗോപിക എന്നിവര്‍ മക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X