കേന്ദ്രം കേരളത്തെ തകര്‍ക്കുന്നു: വി പി സിംഹ്
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു ഭീഷണിയാണെന്ന് മുന്‍ പ്രധാനമന്ത്രി വി പി സിംഹ്. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഇറക്കുമതിചുങ്കം വര്‍ദ്ധിപ്പിക്കാത്ത കേന്ദ്ര നിലപാട് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു വി പി സിംഹ്.
കാര്‍ഷികാദായം മുഖ്യമായുള്ള കേരളത്തേപ്പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ ഇറക്കുമതിച്ചുങ്കം ഏറ്റവുമധികം ദോഷം ചെയ്യുന്നതായി വി പി സിംഹ് ചൂണ്ടിക്കാട്ടി. റബര്‍, തേയില , നാളികേരഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വന്‍തോതിലുള്ള ഇറക്കുമതി കേരളത്തിന് ദോഷകരമാണ്. ഇത്തരം ഉത്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയില്‍ വിലകുറയുന്നത് കാര്‍ഷിക സമ്പദ് വ്യവസ്ഥയെ അപ്പാടെ തകര്‍ക്കും.
അമേരിക്കയെപ്പോലുള്ള വികസിത രാജ്യങ്ങള്‍ പോലും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി വന്‍തോതില്‍ സബ്സിഡി നല്‍കുന്നുവെന്ന് വി പി സിംഹ് ചൂണ്ടിക്കാട്ടി. ഇത്തരം കാര്‍ഷികോത്പന്നങ്ങളാണ് ഇന്ത്യയില്‍ കുറഞ്ഞ ചുങ്കത്തില്‍ ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇത് ഇന്ത്യയുടെ കാര്‍ഷിക മേഖലയെയും സമ്പദ്വ്യവസ്ഥയെയും തകര്‍ക്കുന്നു.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് 300 ശതമാനം വരെ ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താമെന്ന് ലോകവ്യാപാര സംഘടന തന്നെ നിര്‍ദ്ദേശം നല്‍കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വെറും 16 - 27 ശതമാനം മാത്രമാണ് ചുങ്കം ഏര്‍പ്പെടുത്തുന്നത്.
ആര്‍ എസ് എസ് നിലപാട് അപലപനീയം
ക്രസ്ത്യന്‍ സഭകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആര്‍ എസ് എസ് നിലപാട് അപലപനീയമാണെന്ന് വി പി സിംഹ് പറഞ്ഞു. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ല. അത്തരം ആവശ്യങ്ങള്‍ ക്രിസ്ത്യാനികളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും.
ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ വളരെ വര്‍ഷങ്ങളായി സമാധാനത്തോടെ ജീവിക്കുകയാണെന്നും രാജ്യ പുരോഗതിയില്‍ അവരുടെ പങ്ക് വിസ്മരിക്കാനാവില്ലെന്നും സിംഹ് പറഞ്ഞു. ഇതുവരെ ക്രിസ്ത്യന്‍ മിഷണരിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ഒരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ബി ജെ പി യും ആര്‍ എസ് എസും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇത് രാജ്യതാത്പര്യത്തിന് നിരക്കുന്നതല്ല.
നേരത്തേ വര്‍ഗീയശക്തികള്‍ രാജ്യത്തെ മുസ്ലീംങ്ങളെയായിരുന്നു ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് ക്രസ്ത്യാനികളുടെ നേരെയായിരിക്കുകയാണ്- വി പി സിംഹ് പറഞ്ഞു.