കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംബാബ്വെക്ക് നാടകീയ ജയം

  • By Staff
Google Oneindia Malayalam News

ജോഡ്പൂര്‍: ഏകദിന ക്രിക്കറ്റിന്റെ സര്‍വ അനിശ്ചിതത്വവും നാടകീയതയും നിലനിന്ന മത്സരത്തില്‍ ഇന്ത്യയെ ഒരു വിക്കറ്റിന് തോല്പിച്ച് സിംബാബ്വെ പരമ്പര നഷ്ടപ്പെടാതെ സൂക്ഷിച്ചു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇപ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യ ലീഡ് ചെയ്യുന്നു.

മുലെലെക്കി എന്‍കാല അവസാന ഓവറുകളില്‍ കാണിച്ച നിശ്ചയദാര്‍ഢ്യമാണ് സിംബാബ്വെയെ വിജയത്തിലേക്ക് നയിച്ചത്. എന്‍കാല 27 പന്തില്‍ 36 റണ്‍സെടുത്തു. എന്നാല്‍ ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യം അത്ര പെട്ടെന്നൊന്നും കീഴടക്കാന്‍ സിംബാബ്വെക്കായില്ല. വിജയപീഠം കയറാന്‍ സിംബാബ്വെക്ക് അവസാന ഓവറിലെ അഞ്ചാം പന്തുവരെ കാത്തിരിക്കേണ്ടി വന്നു.

അവസാന ഓവര്‍ എറിയാന്‍ അജിത് അഗാര്‍ക്കര്‍ വരുമ്പോള്‍ സിംബാബ്വെക്ക് ജയിക്കാന്‍ വേണ്ടത് മൂന്നു റണ്‍സായിരുന്നു. ആദ്യ പന്ത് പ്രതിരോധിച്ച ബ്രയാന്‍ സ്ട്രാംഗ് രണ്ടാം പന്തില്‍ രണ്ടു റണ്‍സ് നേടി. അതോടെ ഇരീടീമുകളുടെയും സ്കോര്‍ തുല്യനിലയിലായി. മൂന്നാം പന്ത് തട്ടിയിട്ട് വിജയറണ്‍ എടുക്കാന്‍ ബ്രയാന്‍ സ്ട്രാംഗ് ശ്രമിച്ചെങ്കിലും വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയയുടെ പന്തില്‍ മുലെലെക്കി എന്‍കാല റണ്ണൗട്ടായി. പിന്നീടു വന്ന ട്രാവിയന്‍ ഫ്രണ്ടിനെ അടുത്ത പന്തില്‍ തന്നെ അഗാര്‍ക്കര്‍ ക്ലീന്‍ ബൗള്‍ ചെയ്തു.

മത്സരം ടൈയാകുമോ എന്ന സന്ദേഹം എല്ലാവരുടെയും മുന്നില്‍ നില്‍ക്കുമ്പോള്‍ ക്രീസിലെത്തിയ ഹെന്‍റി ഒലോംഗ പക്ഷെ അഗാര്‍ക്കറിന്റെ അഞ്ചാം പന്തില്‍ വിജയറണ്‍ നേടി. ഇന്ത്യയുടെ ഇന്നിംഗ്സില്‍ അവസാന ഓവര്‍ എറിഞ്ഞ് 27 റണ്‍സ് വഴങ്ങിയ ഒലോംഗയ്ക്ക് ഇതോടെ ആശ്വസിക്കാം.

ഇന്ത്യയുടെ കൂറ്റര്‍സ്കോര്‍ പിന്തുടര്‍ന്ന സിംബാബ്വെയുടെ തുടക്കം 52 റണ്‍സെടുക്കുമ്പോഴേക്കും അവരുടെ മൂന്നു ബാറ്റ്സ്മാന്മാര്‍ കൂടാരം കയറി. നാലാം വിക്കറ്റിന് ഒത്തു ചേര്‍ന്ന ഫ്ലവര്‍ സഹോദരന്മാരായ ആന്‍ഡിയും ഗ്രാന്റും ചേര്‍ന്നാണ് സിംബാബ്വെയെ കരകയറ്റിയത്. 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. ഗ്രാന്റിനെ (70) വെങ്കിടേഷ് പ്രസാദും ആന്‍ഡിയെ (76) ടെണ്ടുല്‍ക്കറും പുറത്താക്കി. പിന്നീടെത്തിയ ഗവിന്‍ റെനി റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ടായതോടെ ഇന്ത്യ വിജയം മണത്തു.

പക്ഷെ സിംബാബ്വെ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കും (23) എന്‍കാലയും ചേര്‍ന്ന് മത്സരം വീണ്ടും സിംബാബ്വെക്ക് അനുകൂലമാക്കുകയായിരുന്നു.

ഇന്ത്യയ്ക്കു വേണ്ടി വെങ്കിടേഷ് പ്രസാദ് മൂന്നു വിക്കറ്റു വീഴ്ത്തിയെങ്കിലും 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി. സഹീര്‍ഖാന്‍, അഗാര്‍ക്കര്‍, സുനില്‍ ജോഷി, ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ഓരോ വീക്കറ്റു വീതം വീഴ്ത്തി.

നാലാമത്തെ ഏകദിന മത്സരം ഡിസംബര്‍ 11 തിങ്കളാഴ്ച കാണ്‍പൂരില്‍ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X