യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയേക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള ഐക്യജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകാനാണ് സാധ്യത. രണ്ട് കാരണങ്ങളാലാണ് ഇത്തവണ യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുകയെന്നറിയുന്നു.
എക്കാലത്തേയും പോലെ സീറ്റ് നിര്‍ണയ സമയത്ത് ഘടകകക്ഷികള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളും കോണ്‍ഗ്രസിനകത്തെ തന്നെ വിരുദ്ധതാത്പര്യങ്ങളുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ വൈകിക്കാവുന്ന പ്രധാന കാരണം. മാറ്റൊന്ന് മാര്‍ച്ച് ആദ്യ വാരത്തില്‍ തീരുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനമാണ്. സമ്മേളനം തീര്‍ന്നതിനു ശേഷമേ തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ നേതാക്കള്‍ക്ക് സാധിക്കൂ.
യു ഡി എഫ് നേതാക്കളെല്ലാം തന്നെ പ്രതിപക്ഷനേതാവ് എ കെ ആന്റണി നയിക്കുന്ന കേരള മോചനയാത്രയുടെ തിരക്കിലാണ്. ഫിബ്രവരി 24 നാണ് യാത്ര അവസാനിക്കുന്നത്. 26 ന് യു ഡി എഫ് ഏകോപന സമിതി യോഗം ചേരുന്നുണ്ട്. അതിനു ശേഷം ഘടകകക്ഷികളുടെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതിനു ശേഷമേ ഓരോ കക്ഷിക്കും സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കാന്‍ കഴിയൂ.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം എല്ലാ തിരഞ്ഞെടുപ്പിലേയും പോലെ ഇത്തവണയും പ്രശ്നമാകാനാണിട. പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കുമെന്ന് കെ കരുണാകരനും എ കെ ആന്റണിയും പറയുന്നുണ്ടെങ്കിലും അതെത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. സിറ്റിംഗ് എം എല്‍ എ മാര്‍ തുടര്‍ന്നും മത്സരിക്കാനാണ് സാധ്യത.
എന്നാല്‍ വിജയസാധ്യതയായിരിക്കണം സ്ഥാനാര്‍ത്ഥിനിര്‍ണയത്തിലെ മുഖ്യമാനദണ്ഡം എന്ന അഭിപ്രായം പൊതുവെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്. ജനവികാരം യു ഡി എഫി ന് അനുകൂലമാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയിലൂടെ അത് നഷ്ടപ്പെടുത്തരുതെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍ ഇത്തവണ വളരെ സൂക്ഷിച്ചായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് 93 സീറ്റില്‍ മത്സരിച്ചു. മുസ്ലീംലീഗ് -23, കേരളാ കോണ്‍ഗ്രസ് (എം)-10, കേരളാ കോണ്‍ഗ്രസ്( ജേക്കബ്)-4, കേരളാ കോണ്‍ഗ്രസ് (ബി)-2, സി എം പി- 3, ജെ എസ് എസ് -5 എന്നിങ്ങനെയായിരുന്നു മറ്റ് ഘടകകക്ഷികള്‍ മത്സരിച്ച സീറ്റുകള്‍. ഇത്തവണയും സീറ്റ് വിഭജനം ഇതില്‍ നിന്നും വ്യത്യസ്തമാകാനിടയില്ല. മാര്‍ച്ച് 15 ആകുമ്പോഴേയ്ക്കും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.