വിഐപികള്‍ തലസ്ഥാനത്തെ ശ്വാസം മുട്ടിച്ചു
തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെയും സന്ദര്‍ശനം തിരുവനന്തപുരം നഗരത്തെ ഗതാഗതകുരുക്ക് കൊണ്ട് ശ്വാസം മുട്ടിച്ചു.
ഫിബ്രവരി 24 ശനിയാഴ്ച രണ്ട് വിഐപികള്‍ തലസ്ഥാനത്തെത്തിയത് സാധാരണ ജനജീവീതത്തെ ബാധിച്ചുവെന്ന് പറയാം. രണ്ട് മണിക്കൂര്‍ വൈകിയാണ് സോണിയ എത്തിയത്. ഇത് ഉപരാഷ്ട്രപതി എത്തിയ സമയത്ത് തന്നെയായത് പ്രശ്നം കൂടുതല്‍ വഷളാക്കി. നേതാക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഇവരുടെ വാഹനം കടന്നുപോകുന്ന റോഡുകളിലെല്ലാം ഗതാഗതം നിരോധിച്ചു.
അവിടവിടെ നിന്ന പൊലീസുകാര്‍ വാഹനങ്ങളോട് തിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് ക്ഷമകെട്ട യാത്രക്കാരെ രോഷാകുലരാക്കി. തിരുവനന്തപുരത്തെ പ്രധാന റോഡായ എംജി റോഡിലെ ഗതാഗതകുരുക്ക് യാത്രക്കാരെ വലച്ചുകൊണ്ട് മണിക്കൂറുകള്‍ നീണ്ടു.
ഇഎംഎസ് പ്രതിമ അനാഛാദനം ചെയ്യാനും പഴയ നിയമസഭാ മന്ദിരത്തെ ചരിത്രസ്മാരകമായി പ്രഖ്യാപിക്കാനുമാണ് ഉപരാഷ്ട്രപതി കൃഷ്ണകാന്ത് തിരുവനന്തപുരത്തെത്തിയത്.
പ്രതിപക്ഷ നേതാവ് എ.കെ.ആന്റണിയുടെ കേരള മോചനയാത്രയുടെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു സോണിയ കേരളത്തിലെത്തിയത്. വൈകുന്നേരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തിലും സോണിയ പ്രസംഗിച്ചു. പ്രസംഗം കേള്‍ക്കാനായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ എത്തിയതും ഗതാഗത സ്തംഭനത്തിന് ആക്കം കൂട്ടി.
വൈകുന്നേരം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനത്തോടനുബന്ധിച്ചും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയത് അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ ഭ്രാന്ത് പിടിപ്പിച്ചു. ശനിയാഴ്ചയായതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണ്ണമായിരുന്നേനെ.