മന്ത്രിസഭ ശനിയാഴ്ചയോടെ?
തിരുവനന്തപുരം: മന്ത്രിസഭ രൂപീകരിക്കാനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തലസ്ഥാനത്ത് തുടക്കമിട്ടു.
ഈയാഴ്ച അവസാനത്തോടെയോ അടുത്ത തിങ്കളാഴ്ചയോ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ നടത്താന്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നത്. മന്ത്രിസ്ഥാനങ്ങളിലേക്ക് തര്‍ക്കം രൂക്ഷമാകുകയാണെങ്കില്‍ സത്യപ്രതിജ്ഞ രണ്ടു ഘട്ടമായി നടത്താനും ആലോചനയുണ്ട്.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വയ്ക്കുന്നത് മന്ത്രിസഭാ രൂപീകരണം വിഷമം പിടിച്ച പണിയാക്കും. ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ വിഷമകരമായിരിക്കും എ ഐ ഗ്രൂപ്പുകള്‍ക്കായി മന്ത്രിസ്ഥാനം വീതം വയ്ക്കുക എന്നത്. പത്മജയെ മന്ത്രിയാക്കാന്‍ കരുണാകരന്‍ ആവശ്യപ്പെടാനുമിടയുണ്ട്.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം മെയ് 17 വ്യാഴാഴ്ച ചേരുമെന്നാണ് കരുതപ്പെടുന്നത്. ഏതു വിധേനെയും മെയ് 20 ഞായറാഴ്ചയ്ക്കു മുമ്പ് മന്ത്രിസഭയുണ്ടാക്കാനാണ് ശ്രമം.
കരുണാകരന്‍ ഗുരുവായൂരിലും ആന്റണി ചേര്‍ത്തലയിലുമായിരുന്നതിനാല്‍ കേന്ദ്രനിരീക്ഷകര്‍ക്ക് തിങ്കളാഴ്ച ഇവരുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞിട്ടില്ല. ഏ. കെ. ആന്റണി മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഏറെക്കുറെ ധാരണയുണ്ടായ സ്ഥിതിക്ക് ബാക്കിയുള്ള പ്രധാന കടമ്പ കോണ്‍ഗ്രസിന്റെ മന്ത്രിമാരെ തീരുമാനിക്കുന്നതിലാണ്.
മുസ്ലീം ലീഗിന്റെ സംസ്ഥാന നേതാക്കള്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഒമ്പത് സീറ്റുകളുള്ള കേരളാ കോണ്‍ഗ്രസ് (എം) രണ്ട് മന്ത്രിസ്ഥാനത്തിനായി അവകാശമുന്നയിക്കും. കഴിഞ്ഞ മന്ത്രിസഭയില്‍ ഒരു മന്ത്രിയും ഒരു ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനവുമാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്. പക്ഷേ ലീഗ് മൂന്ന് മന്ത്രിമാരെ മാത്രമേ ആവശ്യപ്പെടുന്നുള്ളുവെങ്കില്‍ മാണിയും ഒന്നിലേയ്ക്കു മടങ്ങും. കൂടെ ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനവും ചോദിച്ചേക്കും.
കേരളാ കോണ്‍ഗ്രസ് (ബി) ഇത്തവണ പിള്ളയ്ക്ക് പകരം പുത്രന്‍ കെ. ബി. ഗണേശ്കുമാറിനെ രംഗത്തിറക്കിയേക്കും. പിള്ളയ്ക്കെതിരെ കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ പരിഗണിച്ചാണിത്. ടി. എം. ജേക്കബ്, കെ. ആര്‍. ഗൗരിയമ്മ, ബാബു ദിവാകരന്‍, എം. വി. രാഘവന്‍ എന്നിവര്‍ തന്നെയായിരിക്കും മറ്റു കക്ഷികളുടെ മന്ത്രിമാര്‍.
വിവിധ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒമ്പത് മന്ത്രിസ്ഥാനമെന്ന ധാരണയിലെത്തി നില്‍ക്കുകയാണ്. ഇതിനു പുറമെ സ്പീക്കര്‍, ചീഫ് വിപ്പു സ്ഥാനവും കോണ്‍ഗ്രസിനായിരിക്കും. എന്തായാലും ഇടതുമുന്നണി ചെയ്തതു പോലെ മന്ത്രിമാരുടെ എണ്ണം 14ല്‍ ഒതുക്കാന്‍ യുഡിഎഫിന് കഴിയില്ല.