വൈപ്പീന്‍ ദുരന്തം: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം
കൊച്ചി: വൈപ്പീന്‍ മദ്യദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും അംഗഭംഗം വന്നവര്‍ക്കും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. ജൂലായ് രണ്ട് തിങ്കളാഴ്ച ചീഫ് ജസ്റിസ് കെ.കെ. ഉഷ, ജസ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഈ ഉത്തരവിട്ടത്.
വൈപ്പിന്‍ വിഷമദ്യ കൂട്ടക്കൊല വിരുദ്ധ സമിതിയും ദുരന്തത്തില്‍ മരിച്ചവരുടെ 50 ബന്ധുക്കളും ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി വിധി. ഞാറയ്ക്കല്‍ റേഞ്ചിലെ അന്നത്തെ അബ്കാരി കരാറുകാരില്‍ നിന്നും അതേ റേഞ്ചില്‍ എക്സൈസ് ഉദ്യോഗസ്ഥരായിരുന്നവരില്‍ നിന്നും ഈ തുക ഈടാക്കാവുന്നതാണെന്നും കോടതി വിധിച്ചു.
വേണമെന്നു തോന്നുകയാണെങ്കില്‍ റവന്യൂ റിക്കവറി നടപടിയും സര്‍ക്കാരിന് സ്വീകരിക്കാവുന്നതാണ്. അങ്ങനെയാണെങ്കില്‍ റിക്കവറി നടപടിയെക്കുറിച്ച് നാലു മാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
1982 സപ്തംബര്‍ 2, 3 തീയതികളിലാണ് 71 പേരുടെ ജീവനപഹരിച്ച വൈപ്പീന്‍ മദ്യദുരന്തം ഉണ്ടായത്. കേരളം ഇന്നേവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും നാശം വിതച്ച ഈ ദുരന്തത്തില്‍ ഒട്ടേറെ പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.