വിനോദസഞ്ചാര വികസനത്തിന് ഉന്നതാധികാര സമിതി
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതാധികാര സമിതി രൂപീകരിക്കും.
വിനോദസഞ്ചാരം, വനം, ജലസേചനം, വൈദ്യുതി, റവന്യു, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, വ്യവസായം, ധനകാര്യം, സാംസ്കാരികം, ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിമാരും സെക്രട്ടറിമാരും, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍, നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ട് വിനോദസഞ്ചാര വിദഗ്ധര്‍ എന്നിവര്‍ ഉന്നതാധികാര സമിതിയില്‍ അംഗങ്ങളായിരിക്കും.
സപ്തംബര്‍ 10 തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിനോദസഞ്ചാരം സംബന്ധിച്ച കരട് നയത്തിലാണ് ഈ നിര്‍ദേശമുള്ളത്. മൂന്ന് മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പൂര്‍ണരൂപം തയാറാക്കുക എന്ന് കരട് രേഖ പുറത്തിറക്കിക്കൊണ്ട് വിനോദസഞ്ചാര മന്ത്രി കെ. വി. തോമസ് പറഞ്ഞു.
സപ്തംബര്‍ 12ന് ദില്ലിയില്‍ നടക്കുന്ന സംസ്ഥാന വിനോദസഞ്ചാര മന്ത്രിമാരുടെ യോഗത്തിലും കരട് ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കും. കൂടാതെ മാധ്യമലോകത്ത് നിന്നുള്ള അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിലേക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ദില്ലി, മുംബൈ, കൊല്‍ക്കൊത്ത എന്നീ നഗരങ്ങളിലും കരട് സംബന്ധിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കും.
വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള സമ്പാദ്യം വര്‍ഷം തോറും 10 ശതമാനം എന്ന തോതില്‍ വര്‍ധിപ്പിക്കുക, വര്‍ഷം തോറും വിദേശ വിനോദസഞ്ചാരികളുടെ സംഖ്യ ഏഴ് ശതമാനവും ആഭ്യന്തര വിനോദസഞ്ചാരികളുടേത് 10 ശതമാനവും വര്‍ധിപ്പിക്കുക, പ്രതിവര്‍ഷം ചുരുങ്ങിയത് 10, 000 പേര്‍ക്കെങ്കിലും പ്രത്യക്ഷമായും പരോക്ഷമായും വിനോദസഞ്ചാര മേഖലയില്‍ ജോലി നല്‍കുക, ഓരോ കൊല്ലവും നക്ഷത്ര പദവിയുള്ള 200 ഹോട്ടല്‍ മുറികള്‍ അധികമായി നിര്‍മിക്കുക, വര്‍ഷം തോറും കുറഞ്ഞത് ഒരു പുതിയ ഉല്‍പ്പന്നമോ, ഒരു വിനോദസഞ്ചാര കേന്ദ്രമോ പരിഷ്ക്കരിച്ച് ആവിഷ്ക്കരിക്കുക തുടങ്ങിയവയാണ് കരടിലെ പ്രധാന ലക്ഷ്യങ്ങളായി പറയുന്നത്.
വിനോദസഞ്ചാരമേഖലയില്‍ സര്‍ക്കാരിന്റെ പങ്ക് ഒരു പ്രചോദകശക്തിയുടെയും പ്രവര്‍ത്തനസഹായകന്റേതും ആക്കി ചുരുക്കുക, റോഡുകള്‍, ശുദ്ധജലവിതരണം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയും കരട് നിര്‍ദേശിക്കുന്നു.
പുതിയതായി വിനോദസഞ്ചാര മേഖലയില്‍ നിക്ഷേപങ്ങള്‍ തുടങ്ങാതെ ഉള്ളതിനെ മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കെടിഡിസി സ്വകാര്യവല്‍ക്കരിക്കാനോ കോര്‍പ്പറേഷനിലുള്ള സര്‍ക്കാര്‍ നിക്ഷേപം കുറയ്ക്കാനോ ഉദ്ദേശ്യമില്ലെന്നും മന്ത്രി അറിയിച്ചു.