ജലവൈദ്യുതപദ്ധതികള്‍ നഷ്ടമുണ്ടാക്കുന്നു
തിരുവനന്തപുരം : പണിപൂര്‍ത്തിയാക്കുന്നതിനെടുക്കുന്ന കാലതാമസം മൂലം ജലവൈദ്യുതനിലയങ്ങള്‍ കേരളത്തിന്റെ ഖജനാവു മുടിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്.. 16 ജലവൈദ്യുതനിലയങ്ങള്‍ ചേര്‍ന്ന് മുടിച്ചത് 644 കോടി രൂപ. 800 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാവശ്യമായ തുകയാണ് ഇത്. സംസ്ഥാനത്തിനാവശ്യമായ ആകെ വൈദ്യുതിയുടെ (2330 മെഗാ വാട്ട് ) മൂന്നിലൊന്ന്.
സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസിലെ (സിഡിഎസ്) എന്‍. വിജയമോഹന്‍പിളളയും കെ.പി. കണ്ണനും ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് ഈ വിവരമുള്ളത്. നിര്‍മ്മാണഘട്ടത്തിലെ രൂപയുടെ മൂല്യത്തകര്‍ച്ച കണക്കിലെടുക്കുമ്പോള്‍ പദ്ധതിയൊന്നിന് ശരാശരി 35.8 കോടി രൂപയുടെ നഷ്ടം സംസ്ഥാനഖജനാവിനുണ്ടാകുന്നു. സമയബന്ധിതമായി ജോലി പൂര്‍ത്തിയാക്കിയാല്‍ ഒഴിവാക്കാവുന്നതാണ് ഈ ഭീമനഷ്ടം.
കക്കാട് പദ്ധതിയുടെ കഥ പഠനറിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. 50 മെഗാ വാട്ട് ശേഷിയുള്ള ഈ പദ്ധതിക്ക് അനുമതി ലഭിച്ചത് 1976 ല്‍. അന്നതിന്റെ നിര്‍മ്മാണച്ചെലവ് കണക്കാക്കിയത് 18.6 കോടി രൂപ. 1986 ല്‍ പണി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യേണ്ട കക്കാട് പദ്ധതി ഒടുവില്‍ ഏന്തി വലിഞ്ഞ് പൂര്‍ത്തിയാക്കാന്‍ 23 വര്‍ഷമെടുത്തു. ചെലവായത് 153.5 കോടി. അതായത് പ്രതീക്ഷിച്ചതിനേക്കാള്‍ 725% അധികം.
നിര്‍മ്മാണത്തിനെടുക്കുന്ന കാലതാമസമാണ് ഈ ദുരവസ്ഥയ്ക്കു കാരണം. നിശ്ചിതസമയത്തിനിുള്ളില്‍ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കോണ്‍ട്രാക്ടറില്‍ നിന്നും പിഴയീടാക്കാന്‍ കരാറില്‍ വ്യവസ്ഥ ചെയ്യണമെന്നും പഠനറിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രസിയും കോണ്‍ട്രാക്ടര്‍മാരുമായുളള അവിശുദ്ധ ബന്ധവും നമായ ഈ ഖജനാവ് കൊള്ളയ്ക്കു പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications