അമിതയുടെ മരണം വിവാദമാകുന്നു
തിരുവനന്തപുരം : എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിനി അമിതാ ശങ്കറിന്റെ മരണം വിവാദമാകുന്നു. മനപ്പൂര്‍വം തന്റെ മകളുടെ ദേഹത്ത് ബൈക്ക് ഇടിപ്പിച്ചതാണെന്ന് കാണിച്ച് അമിതയുടെ അച്ഛനും സഹോദരനും മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് പരാതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അമിതയുടെ ബന്ധുക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസ് ഒതുക്കിത്തീര്‍ത്ത് പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി അവര്‍ ആരോപിച്ചു.
ജനവരി 24ന് ഉച്ചയ്ക്കാണ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് നാലാം സെമിസ്റര്‍ വിദ്യാര്‍ത്ഥിനിയായ അമിതാ ശങ്കറിനെയും കൂട്ടുകാരി രേഖയെയും നാലാം സെമിസ്റര്‍ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അനക്സ് രാജിന്റെ ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന അമിത ജനവരി 29 ന് മരിച്ചു.
കോളെജില്‍ ബൈക്കില്‍ വരുന്ന ഒരു വിദ്യാര്‍ത്ഥി തന്റെ മകളെ സ്ഥിരം ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് അമിതയുടെ പിതാവ് എസ്. രാജഗോപാല്‍ ആരോപിക്കുന്നു. ഒരാള്‍ ബൈക്കിലെത്തി ശല്യം ചെയ്യുന്നതായി അമിത മുത്തശ്ശിയോടും സൂചിപ്പിച്ചിരുന്നു. ബൈക്ക് അതിവേഗത്തിലോടിച്ച് അമിതയുടെ മുന്നില്‍ സഡന്‍ ബ്രേക്കിട്ട് മുന്‍ചക്രം ഉയര്‍ത്തി നിര്‍ത്തി ഭയപ്പെടുത്തിയ സംഭവവും കോളെജില്‍ ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ രാജഗോപാല്‍ അഭ്യര്‍ത്ഥിച്ചു.
അപകടത്തില്‍ പരാതിയില്ലെന്ന ആദ്യ നിലപാടില്‍ നിന്നും മാറുകയാണ് അമിതയുടെ മാതാപിതാക്കള്‍. 29ന് രാവിലെ എട്ടരയ്ക്കു മരിച്ച അമിതയുടെ പോസ്റ് മോര്‍ട്ടം താമസിച്ചതു തന്നെ ഇന്‍ക്വസ്റ് നടത്തണമെന്ന ബന്ധുക്കളില്‍ ചിലരുടെ ആവശ്യത്തെത്തുടര്‍ന്നാണ്. മറ്റു പരാതിയൊന്നും ലഭിക്കാത്തതിനാല്‍ ട്രാഫിക് പൊലീസാണ് ഇന്‍ക്വസ്റ് നടത്തേണ്ടതെന്ന് പൊലീസ് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്ന് ഉച്ചയ്ക്ക് 12.30നാണ് ഇന്‍ക്വസ്റ് തുടങ്ങിയത്. ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ കേസ് മറ്റേതെങ്കിലും ഏജന്‍സിയ്ക്ക് കൈമാറാമെന്ന് കമ്മിഷണര്‍ അറിയിച്ചു.
വട്ടിയൂര്‍ക്കാവ് സ്വദേശിയാണ് ബൈക്കോടിച്ചിരുന്ന അനക്സ് രാജ്. ഇയാളെ നേരത്തെ അറസ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. അലക്ഷ്യമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് 304 എ വകുപ്പു പ്രകാരമാണ് അനക്സിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. ഇടിച്ച വിദ്യാര്‍ത്ഥിയെ അറിയില്ലെന്നാണ് അമിതയ്ക്കൊപ്പം ഇടിയേറ്റ രേഖയുടെ മൊഴി. അപകടത്തെക്കുറിച്ച് മറ്റു പരാതിയൊന്നുമില്ലെന്നായിരുന്നു രാജഗോപാല്‍ ആദ്യം മാദ്ധ്യമപ്രവര്‍ത്തകരോടും പറഞ്ഞത്.