മണിച്ചന്‍ സത്യനേശന് ലക്ഷങ്ങള്‍ നല്കി
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സത്യനേശന്‍ മണിച്ചനില്‍ നിന്ന് ലക്ഷങ്ങള്‍ പറ്റിയതായി ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യനേശന് പകരം ഇക്കുറി തിരുവനന്തപുരംജില്ലാ സെക്രട്ടറിയായി എം. വിജയകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നറിയുന്നു.
സത്യനേശന്‍ മണിച്ചനില്‍ നിന്ന് പണം പറ്റിയോ എന്നതിനെക്കുറിച്ച് സി പി എം ല്‍ അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണത്തില്‍ പണം പറ്റിയതായി തെളിഞ്ഞെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത.
സംസ്ഥാനസമ്മേളനത്തില്‍ പിണറായി വിജയനെ ഒതുക്കാനും ഈ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് വിജയകുമാറും സംഘവും ആയുധമാക്കുമെന്നറിയുന്നു. ആറുമാസം മുമ്പാണ് സംഭവത്തിന്റെ തുടക്കം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ സത്യനേശനെതിരെ പാര്‍ട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ചു. ഈ അന്വേഷണകമ്മീഷനെ സംസ്ഥാനകമ്മിറ്റി നിയോഗിച്ചതുതന്നെ പൊളിറ്റ് ബ്യൂറോയുടെ ഉത്തരവ് പ്രകാരമാണ്. തിരുവനന്തപുരംജില്ലാ സെക്രട്ടറി സത്യനേശന്‍ അഴിമതി നടത്തിയിട്ടുണ്ടോ എന്ന കാര്യം ദില്ലിയിലെ പൊളിറ്റ് ബ്യൂറോ അറിഞ്ഞതെങ്ങിനെയാണ്?
പിബിയ്ക്ക് കിട്ടിയത് മണിച്ചന്റെ ഡയറി
ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, (അതോ ഏതെങ്കിലും സിപി എം കാരനോ?) മണിച്ചന്‍ പലര്‍ക്കായി പണം നല്കിയതിന്റെ ഡയറി സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് അയച്ചുകൊടുത്തതാണ് സത്യനേശന് വിനയായത്. ഈ ഡയറിയിലെ വസ്തുതകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊളിറ്റ് ബ്യൂറോ സംസ്ഥാനകമ്മിറ്റിക്ക് ഉത്തരവയച്ചു (കൂടെ ഡയറിയുടെ ഫോട്ടോസ്റാറ്റ് കോപ്പിയും). സത്യനേശന്‍ സംസ്ഥാനകമ്മിറ്റിയംഗമല്ലേ? അപ്പോള്‍ സംസ്ഥാനകമ്മിറ്റി ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചാല്‍ സത്യനേശന് എന്തുതോന്നും? അതുകൊണ്ട് പിബിയുടെ (പി ബി - പൊളിറ്റ് ബ്യൂറോ) ഉത്തരവ് കയ്യില്‍വച്ച് ചെളിപുരളും മുമ്പ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കൈമാറി.
അങ്ങിനെ മുന്‍സ്പീക്കര്‍ എം. വിജയകുമാര്‍ ചെയര്‍മാനും മുന്‍മേയര്‍ ജയന്‍ ബാബു, പിരപ്പന്‍കോട് മുരളി എംഎല്‍എ എന്നിവര്‍ അംഗങ്ങളുമായ സമിതി സത്യനേശനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി. ജില്ലാകമ്മിറ്റി അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളായിരുന്നു.
പ്രതിമാസം സിപിഎം ജില്ലാകമ്മിറ്റിക്ക് നല്കാന്‍ മണിച്ചന്‍ സത്യനേശനെ വന്‍തുക ഏല്പിക്കാറുണ്ടായിരുന്നു. ഇതിനു പുറമെ ജില്ലാസെക്രട്ടറിക്ക് പ്രത്യേകം (ഡിസിഎസ് സ്പെഷ്യല്‍) എന്നെഴുതി ഒരു കവറും നല്കാറുണ്ട്. ജില്ലാസെക്രട്ടറിയ്ക്ക് മാത്രമുള്ള പണക്കവറാണ് ഇത്.
മരുമകനെ രക്ഷിക്കാന്‍ 42 ലക്ഷം
ഇതിനു പുറമെ സ്വകാര്യാവശ്യങ്ങള്‍ക്കും സത്യനേശന്‍ മണിച്ചനെ സമീപിച്ചിരുന്നു. അതിലേറ്റവും അമ്പരപ്പിക്കുന്നതാണ് മരുമകനുവേണ്ടി സത്യനേശന്‍ വാങ്ങിയ ലക്ഷങ്ങളുടെ കഥ. ഗള്‍ഫില്‍ ജയിലില്‍ കുടുങ്ങിയ മകളുടെ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ സത്യനേശന്‍ മണിച്ചനെ സമീപിച്ചുവത്രെ. മരുമകനെ ജയിലില്‍ നിന്നും വിട്ടുകിട്ടണമെങ്കില്‍ 42 ലക്ഷം രൂപ ഗള്‍ഫിലെ അധികൃതര്‍ക്ക് എത്തിക്കേണ്ടതുണ്ടായിരുന്നു. ഇത്രയും തുക മണിച്ചന്റെ സഹായത്തോടെ സത്യനേശന്‍ സ്വരൂപിക്കുകയും മകനെ മോചിപ്പിക്കുകയും ചെയ്തു എന്നതാണ് കഥ.
ശശിയ്ക്കെതിരെയും ആയുധങ്ങള്‍
സത്യനേശന് പണം നല്കിയതിന്റെ കൃത്യം കണക്കുകള്‍ കിട്ടാന്‍ അന്വേഷണകമ്മീഷന്‍ ജയിലിലേക്ക് സിപിഎം അനുഭാവിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അയച്ച് തെളിവെടുത്തിരുന്നു. മണിച്ചന്‍തന്നെ നേരിട്ട് ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സത്യനേശന് പുറമെ മണിച്ചനും മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ തെളിവുകളും അന്വേഷണകമ്മീഷന് ലഭിച്ചതായി അറിയുന്നു. ശശിയുടെ പ്രധാനസംരക്ഷകനായ പിണറായി വിജയനെയും ഇതുവഴി ഒതുക്കാന്‍ വിജയകുമാറിനും കൂട്ടര്‍ക്കും കഴിഞ്ഞു.
സത്യനേശന്‍ മോഹാലസ്യപ്പെട്ടു
തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി വിജയകുമാറും കൂട്ടരും സത്യനേശനോട് അന്വേഷണകമ്മീഷന് ലഭിച്ച തെളിവുകള്‍ തുറന്നു പറഞ്ഞു. ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നതില്‍ നിന്നും സത്യനേശനെ തടയാന്‍ വേണ്ടിയായിരുന്നു ഈ നീക്കമെന്നറിയുന്നു. മണിച്ചനുമായുള്ള ബന്ധത്തിന്റെ കഥകള്‍ എല്ലാം വിസ്തരിച്ചപ്പോള്‍ സത്യനേശന്‍ മോഹാലസ്യപ്പെട്ടതായും പറയപ്പെടുന്നു. ഈ സമയത്ത് പിണറായി വിജയന്‍ രംഗത്തെത്തിയതായി പറയുന്നു. പരസ്യമായി അപമാനിതനാകാതിരിക്കാന്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഫരയുന്നതംഗീകരിച്ച് പാര്‍ട്ടിയില്‍ ഒതുങ്ങിക്കഴിയുക എന്ന നിലപാട് സത്യനേശന് അംഗീകരിക്കേണ്ടി വന്നു.
അങ്ങിനെ സ്വന്തം മുഖം രക്ഷിക്കാന്‍ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും സ്വയം പിന്മാറാമെന്നും ജില്ലാ-സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ചെറുത്തുനില്പോ വെല്ലുവിളിയോ നടത്തില്ലെന്നും സത്യനേശന്‍ സമ്മതിക്കുകയായിരുന്നു. അങ്ങിനെയാണ് തിരുവനന്തപുരം ജില്ലാകമ്മിറ്റിയില്‍ പുതിയ അധികാരസമവാക്യം ഉരുത്തിരിഞ്ഞതും അതിന്റെ ഭാഗമായി എം. വിജയകുമാര്‍ ജില്ലാസെക്രട്ടറിയായതും.
സംസ്ഥാനസമ്മേളനത്തില്‍ സത്യനേശനും പിണറായി വിജയനും എടുക്കുന്ന നിലപാടുകള്‍ പരിഗണിച്ചുമാത്രമേ സത്യനേശനെതിരായ അന്വേഷണ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്കുകയുള്ളൂ എന്ന നിലപാടിലാണ് വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം.