ഹര്‍ത്താല്‍: കേരളത്തില്‍ ഒരു മരണം
തിരുവനന്തപുരം: വിഎച്ച്പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് അനുബന്ധിച്ച് കേരളത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കഴക്കൂട്ടത്ത് ഒരു സ്വകാര്യവാഹനത്തിനെതിരെ ബന്ദനുകൂലികള്‍ കല്ലെറിഞ്ഞു. തുടര്‍ന്നുണ്ടായ അപകടത്തിലാണ് സ്ത്രീ മരിച്ചത്.
കല്ലേറുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു. ജീപ്പില്‍ യാത്ര ചെയ്തിരുന്ന നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരില്‍ ആറ്റിങ്ങല്‍ എല്‍ഐസി ഓഫീസിലെ ജീവനക്കാരിയായ ലക്ഷ്മി (31) ആണ് മരിച്ചത്.
കേരളത്തില്‍ 371 പേരെ മുന്‍കരുതലെന്ന നിലയില്‍ അറസ്റുചെയ്തിരുന്നു. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. മുന്‍കരുതലെന്ന നിലയില്‍ കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ ബന്ദനുകൂലികള്‍ രണ്ട് വീടുകള്‍ തകര്‍ത്തു. തൃശൂര്‍ ജില്ലയില്‍ ചാവക്കാട് രണ്ടു ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.
തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്ന ഒരു വാഹനത്തിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറ് നടത്തി. മധ്യകേരളത്തിലെ ചില പ്രദേശങ്ങളിലും അക്രമികള്‍ കടകള്‍ക്കും മറ്റും നേരെ കല്ലേറ് നടത്തി.
മാഹിയില്‍ ബോബും വടിവാളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. മാര്‍ച്ച് ഒന്ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ഫിബ്രവരി 28 അര്‍ധരാത്രി മുതല്‍ തന്നെ വിഎച്ച്പി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞിരുന്നു.