അരാഫത്ത് വീട്ടുതടങ്കലില്‍
ജറുസലെം: പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിനെ ഇസ്രയേല്‍ സേന വീട്ടുതടങ്കലിലാക്കി. കഴിഞ്ഞ ദിവസം അരാഫത്തിനെ ശത്രുവായി പ്രഖ്യാപിച്ചശേഷമായിരുന്നു ഇസ്രയേല്‍ സേന റമള്ളയിലുള്ള അരാഫത്തിന്റെ ഔദ്യോഗികവസതിയ്ക്ക് നേരെ ആക്രമണം നടത്തിയത്.
വീടിന്റെ മതിലില്‍ ബുള്‍ഡോസറുകള്‍ കൊണ്ട് ദ്വാരം വീഴ്ത്തിയ ശേഷം ഇസ്രയേല്‍ സേന ഷെല്ലാക്രമണം നടത്തി. ഷെല്ലാക്രമണത്തില്‍ അരാഫത്തിന്റെ വസതിയ്ക്ക് തീപിടിച്ചു. തീയണച്ചെങ്കിലും അരാഫത്തിനെ ആ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ഇസ്രയേല്‍ അനുവദിച്ചിട്ടില്ല. വീട് ഇസ്രയേല്‍ ടാങ്കുകള്‍ വളഞ്ഞിരിക്കുകയാണ്.
വീട്ടിലേക്കുള്ള ടെലിഫോണ്‍ ലൈനും വൈദ്യുതിയും വിച്ഛേദിച്ചു. സെല്‍ഫോണ്‍ മാത്രമാണ് അരാഫത്തിന് പുറം ലോകവുമായുള്ള ഏക ബന്ധം. ഇസ്രയേല്‍ പാലസ്തീന്‍കാര്‍ക്കെതിരെ തീവ്രവാദം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അമേരിക്ക ഇതിനെതിരെ കാര്യമായി ഒന്നും ചെയ്യുന്നില്ല- അരാഫത്ത് ജോര്‍ദാന്‍ ടിവിയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ രക്തദാഹിയാണ്. അറബ് ലോകത്തിന്റെ സമാധാനശ്രമങ്ങളെ അദ്ദേഹം തകര്‍ത്തു. മധ്യേഷ്യയില്‍ സമാധാനം സ്ഥാപിക്കാനുള്ള സൗദി രാജകുമാരന്റെ ആഹ്വാനത്തോടും അറബ് ഉച്ചകോടിയോടും ഇസ്രയേല്‍ ഈ മറുപടിയാണോ നല്കേണ്ടിയിരുന്നത്. - അരാഫത്ത് ചോദിച്ചു. 1967ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ പാലസ്തീന് ഇസ്രയേല്‍ തിരിച്ചുനല്കണമെന്നതായിരുന്നു അറബ് ഉച്ചകോടിയുടെ നിര്‍ദേശം.
അതേ സമയം അരാഫത്തിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ശ്രമിച്ച സിഎന്‍എന്‍ ലേഖികയ്ക്കെതിരെ അരാഫത്ത് ക്ഷോഭിച്ച് അഭിമുഖം ഇടയ്ക്കുവച്ച് നിര്‍ത്തി. പാലസ്തീന്‍ തീവ്രവാദികളെ നിയന്ത്രിക്കുമോ എന്ന സിഎന്‍എന്‍ ലേഖിക ക്രിസ്റിന അമന്‍പൂറിന്റെ ചോദ്യമാണ് അരാഫത്തിനെ ചൊടിപ്പിച്ചത്. ഇസ്രയേല്‍ സേനയാല്‍ വളയപ്പെട്ടുകഴിഞ്ഞ എന്നോടാണ് നിങ്ങള്‍ ഇത്തരം ചോദ്യം ചോദിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ തൊഴിലില്‍ കൂടുതല്‍ മാന്യത കാട്ടേണ്ടിയിരിക്കുന്നു- ഇതായിരുന്നു ക്ഷോഭിച്ച അരാഫത്തിന്റെ മറുപടി.
അരാഫത്തിനെ വീട്ടുതടങ്കലിലാക്കിയതിനെതിരെ ലോകമാകെ പ്രതിഷേധം ഇരമ്പുകയാണ്. അരാഫത്തിനെ വീട്ടുതടങ്കലിലാക്കിയ ഇസ്രയേല്‍ സേനയെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചു. ഫ്രാന്‍സും റഷ്യയും ഇസ്രയേല്‍ നടപടിയെ വിമര്‍ശിച്ചിട്ടുണ്ട്.