ഇ- തട്ടിപ്പ് പൊളിഞ്ഞു : ഒരാള്‍ പിടിയില്‍
കണ്ണൂര്‍ : തൊഴില്‍ വാഗ്ദാനം ചെയ്ത് മനോരമ പത്രത്തില്‍ വരുന്ന മുഴുപേജ് പരസ്യം വിശ്വസിക്കാമോ? ആട്-മാഞ്ചിയം-തേക്ക് പദ്ധതികള്‍ക്കു പിന്നാലെ ഇന്റര്‍നെറ്റ് വഴിയുളള തട്ടിപ്പും പൊളിഞ്ഞതോടെയാണ് ജനം ഈ ചോദ്യം ചോദിക്കുന്നത്. എന്തിനും ഏതിനും മനോരമ ക്ലാസിഫൈഡ്സ് എന്നാണ് പത്രം അവകാശപ്പെടുന്നത്.
ബാംഗളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റെലന്റ് ഇന്‍ഫര്‍മേഷന്‍ എന്ന സ്ഥാപനം 20,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് മനോരമ പരസ്യം വഴി അറിയിച്ചത്. വ്യാജപരസ്യം നല്‍കി തൊഴില്‍ തട്ടിപ്പു നടത്തിയതിന് കമ്പനിയുടെ രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ കണ്ണൂരില്‍ പൊലീസ് അറസ്റു ചെയ്തതോടെ ഈ തട്ടിപ്പ് വളരെവേഗം പൊളിഞ്ഞു.
പത്ര പരസ്യത്തിനു ശേഷം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു പൊലീസ്. നിരന്തരമായ അന്വേഷണത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി രാജേഷ് കുമാറാ (37) ണ് അറസ്റിലായത്. അബ്ദുള്‍ ഖാദര്‍, ആര്‍. ബൈജു, കെ. സജീര്‍ എന്നിവരെ പൊലീസ് തിരയുന്നു.
തിരുവനന്തപുരത്ത് കരിമ്പനാല്‍ ആര്‍ക്കേഡ് എന്നകെട്ടിടത്തില്‍ റെലന്റിന്റെ കോര്‍പറേറ്റ് ആഫീസ് പ്രവര്‍ത്തിച്ചു വരികയാണ്. 300 കോടിയുടെ മുതല്‍ മുടക്കുമായി 20,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു പരസ്യം. മനോരമയില്‍ മാത്രമാണ് പരസ്യം വന്നത്. ആദ്യം ഒരു അരപ്പേജ് പരസ്യവും പിന്നീട് ഒരു മുഴുവന്‍ പേജ് പരസ്യവുമാണ് വന്നത്.
അപേക്ഷാ ഫോറത്തിനും പ്രോസ്പെക്ടസിനുമായി 500 രൂപയുടെ ഡിഡിയോ പോസ്റല്‍ ഓര്‍ഡറോ കോര്‍പറേറ്റ് ആഫീസിലേയ്ക്ക ്അയയ്ക്കണമെന്നും പരസ്യത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരസ്യത്തില്‍ ആകൃഷ്ടരായി ഒട്ടേറെ പേര്‍ അയച്ച ഡിഡിയും പോസ്റല്‍ ഓര്‍ഡറും കമ്പനിയുടെ ആഫീസിലേയ്ക്ക് പ്രവഹിക്കുകയാണ്.
സ്ഥാപനത്തിലെ രണ്ട ് വനിതാ ജീവനക്കാരികളെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. അപേക്ഷ ക്ഷണിച്ചെങ്കിലും അയയ്ക്കാനാവശ്യമായ പ്രോസ്പെക്ടസോ അപേക്ഷയോ അച്ചടിച്ചിട്ടു പോലുമില്ല. ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലാണ് അപേക്ഷ ക്ഷണിച്ചതെന്ന് പൊലീസ് പറയുന്നു.
ആയിരക്കണക്കിന് ഭാഗ്യാന്വേഷികളെ കുത്തുപാളയെടുപ്പിച്ച ആട് - തേക്ക്- മാഞ്ചിയം തട്ടിപ്പിനു ശേഷവും കേരളത്തില്‍ ഇത്തരം വഞ്ചനകള്‍ നിര്‍ബാധം അരങ്ങേറുകയാണ്. ബ്ലേഡ് കമ്പനികളില്‍ നിന്നും തുടങ്ങിയതാണ് വഞ്ചനയുടെ ചരിത്രം. അത് ഇന്നെത്തി നില്‍ക്കുന്നത് ഇ-തട്ടിപ്പിലും.
പരസ്യത്തിന്റെയും വാഗ്ദാനങ്ങളുടെയും കാണുമ്പോള്‍ തന്നെ തട്ടിപ്പാണെന്ന് മനസിലാകുന്ന വിധത്തിലാണ് പരസ്യം വന്നത്. വന്‍തുകയ്ക്ക് പത്രപരസ്യം നല്‍കിയാണ് കോടികള്‍ വാഗ്ദാനം ചെയ്ത് ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പും കേരളത്തില്‍ അരങ്ങേറിയത്. എന്നാല്‍ വിദ്യാസമ്പന്നരെന്ന് അഹങ്കരിക്കുന്ന കേരളത്തിലെ ജനതയെ തൊഴില്‍ തട്ടിപ്പില്‍ കുരുക്കാമെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്.
പരസ്യം ചെയ്യുന്നയാളിന്റെ ഉദ്ദേശശുദ്ധിയോ പരസ്യത്തിന്റെ യാഥാര്‍ത്ഥ്യമോ ഒന്നും മനോരമയ്ക്ക് പ്രശ്നമല്ലായിരിക്കാം. എന്നാല്‍ ഈ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയത് മനോരമയുടെ സര്‍ക്കുലേഷനാണ്. ഒന്നേകാല്‍ ലക്ഷം രൂപയ്ക്കു വേണ്ടി തങ്ങളുടെ വായനക്കാരെ ഒറ്റുകൊടുക്കയാണ് ഇവിടെ മനോരമ ചെയ്തത്. ഇത്തരം തട്ടിപ്പുകള്‍ ഒട്ടേറെ കണ്ടിട്ടുളള മാദ്ധ്യമ ലോകത്തിന് ഇ-ബിസിനസിന്റെ അനന്ത സാദ്ധ്യതയില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പിന്റെ ആഴം എളുപ്പത്തില്‍ മനസിലാകും.
പരസ്യങ്ങളുടെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ പത്രങ്ങള്‍ക്ക് ബാദ്ധ്യതയുണ്ടാകേണ്ടതാണ്. ചുരുങ്ങിയപക്ഷം തൊഴില്‍ തട്ടിപ്പു പരസ്യങ്ങളുടെയെങ്കിലും. കാരണം ഇത്തരം പരസ്യങ്ങള്‍ കണ്ടാല്‍ മയങ്ങി വീഴുന്നവരാണ് മലയാളികള്‍. അത്ര രൂക്ഷമാണ് കേരളത്തിലെ തൊഴിലില്ലായ്മ. മുക്കാല്‍ ചക്രത്തിനായി അവരെ കൊടുംകളളന്‍മാര്‍ക്ക് ഒറ്റു കൊടുക്കാന്‍ മനോരമയെപ്പോലൊരു പത്രം ഒരുങ്ങുന്നത് ശരിയല്ല തന്നെ.












Click it and Unblock the Notifications