വീണ്ടും കരുണാകരന്‍, പൊലീസിന് കടുത്ത വിമര്‍ശനം
തിരുവനന്തപുരം : പൊലീസിനെ നിയന്ത്രിക്കുന്ന ചരട് ആന്റണി അനുയായികളെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് കരുണാകരന്‍. പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിപ്പിക്കാന്‍ കെ. പി. സി. സി പ്രസിഡന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങളോട് മുഖ്യമന്ത്രി അതേരീതിയില്‍ പ്രതികരിക്കുന്നില്ലെന്നും ലീഡര്‍ ആരോപിച്ചു.
തൃശൂര്‍ സംഭവത്തിന്റെ വെളിച്ചത്തിലാണ് ഏറെക്കാലം മൗനത്തിലായിരുന്ന കരുണാകരന്‍ ഐ ഗ്രൂപ്പ് യോഗത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഐ ഗ്രൂപ്പുകാരെല്ലാം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി.
വിവിധ തലങ്ങളിലുളള സര്‍ക്കാരിന്റെ ഭരണപരാജയം കെ. പി. സി. സി. പ്രസിഡന്റുമായി ചര്‍ച്ച ചെയ്യാന്‍ ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ ഐ ഗ്രൂപ്പു യോഗം തീരുമാനിച്ചു. ജൂണ്‍ 15ന് സംഘം കെ. പി. സി. സി. പ്രസിഡന്റിനെ കാണുമെന്നാണ് തീരുമാനിച്ചിട്ടുളളത്.
മുഖ്യമന്ത്രിയെയും കെ.പി. സി. സി. പ്രസിഡന്റിനെയും താരതമ്യം ചെയ്താണ് കരുണാകരന്‍ ആന്റണിയ്ക്കെതിരെ ആഞ്ഞടിച്ചത്. നിഷ്പക്ഷമായി പ്രവര്‍ത്തിയ്ക്കുന്നതില്‍ മുരളീധരന്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ ഉറ്റ അനുയായികള്‍ക്ക് എന്തും ചെയ്യാനുളള മൗനാനുവാദം നല്‍കുകയാണ് ആന്റണി. പാര്‍ട്ടിയില്‍ എല്ലാ ഗ്രൂപ്പുകള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി പാര്‍ട്ടിയില്‍ സമ്പൂര്‍ണ ഐക്യം നടപ്പാക്കുന്നതിനാണ് പ്രസിഡന്റ് ശ്രമിക്കുന്നതെന്ന് ലീഡര്‍ ചൂണ്ടിക്കാട്ടി.
ആന്റണി ഗ്രൂപ്പിലെ ചിലരുടെ സമീപനത്തെയും ലീഡര്‍ വിമര്‍ശിച്ചു. എന്നാല്‍ കെ. പി. സി. സി. യിലെ ഐ ഗ്രൂപ്പ് പ്രതിനിധികളില്‍ നിന്നുപോലും ഗ്രൂപ്പിന് വേണ്ട പരിഗണന കിട്ടുന്നില്ലെന്നും ചിലര്‍ ആരോപിച്ചു.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഐ ഗ്രൂപ്പ് മന്ത്രിമാര്‍ക്ക് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. പൊലീസ് വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അംഗങ്ങള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
നിയോജക മണ്ഡലങ്ങളില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നെന്ന് പല എം. എല്‍. എമാരും തുറന്നടിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റവും അസഹനീയമാകുന്നെന്ന് പരാതിയുയര്‍ന്നു.
ഐ ഗ്രൂപ്പിന് ലഭിക്കുന്ന കോര്‍പറേഷനുകളിലെയും ബോര്‍ഡുകളിലെയും പ്രതിനിധികളെ നിശ്ചയിക്കാന്‍ യോഗം കരുണാകരനെ ചുമതലപ്പെടുത്തി. മന്ത്രിമാരായ കെ. വി. തോമസ്, പി. ശങ്കരന്‍, കടവൂര്‍ ശിവദാസന്‍ എന്നിവരും 15 എം. എല്‍. എമാരും എംപിമാരും മറ്റ് ഗ്രൂപ്പു നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.