Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടിമേള: നമുക്ക് കൃഷ്ണ മതിയോ?

തിരുവനന്തപുരം: കേരളം മറ്റൊരു വിവര സാങ്കേതിക മേളയ്ക്കൊരുങ്ങുകയാണ്. ഐടി കേരള 2002 എന്ന് പേരിട്ടിരിക്കുന്ന ഈ മേളയ്ക്ക് ആഗസ്ത് ഒന്ന് വ്യാഴാഴ്ച തുടക്കം കുറിക്കും.

കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇക്കുറിയും ഇന്റല്‍, എച്ച്പി, ഐബിഎം, മൈക്രോസോഫ്റ്റ് എന്നീ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ വമ്പന്മാരായ റിലയന്‍സ്, ടാറ്റാ ടെലികോം തുടങ്ങിയവരും എത്തുന്നുണ്ട്.

പുതിയ സാമ്പത്തികരംഗത്ത് സാങ്കേതികവിദ്യയുടെ പ്രാധാന്യം എന്ന വിഷയത്തിന് ഈ മേളയില്‍ ഊന്നല്‍ നല്കുമെന്ന് ഐടി മന്ത്രി കുഞ്ഞാലിക്കുട്ടി പറയുന്നു. പക്ഷെ ഈ മേളയുടെ അപഹാസ്യത ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് തുടങ്ങുന്നു. ആരാണ് നമ്മുടെ ഐടി മേള ഉദ്ഘാടനം ചെയ്യുന്നത്? - കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണ. ഇന്ത്യയിലെ സിലിക്കണ്‍വാലിയായ ബാംഗ്ലൂര്‍ തലസ്ഥാനമായ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രി ആണ് എന്നതാണ് അദ്ദേഹത്തിന്റെ യോഗ്യത. കൃഷ്ണ മുഖ്യമന്ത്രി ആവുന്നതിനു മുന്‍പ് തന്നെ ബാഗ്ലൂര്‍ സോഫ്റ്റ്വേര്‍ കമ്പനികളുടെ കേന്ദ്രമായിരുന്നെന്നത് വേറെ കാര്യം. പക്ഷെ കേരളത്തിന്റെ ഐ ടി മേളയ്ക്ക് ഇങ്ങനെ ഒരു രാഷ്ട്രീയക്കാരന്‍ ഉത്ഘാടകന്‍ മതിയോ? അതാണ് ചോദ്യം.

ഈ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ആന്റണിയും കുഞ്ഞാലിക്കുട്ടിയും അവകാശപ്പെട്ടത് ഐടി മേഖലയില്‍ കേരളത്തെ ഇന്ത്യയിലെത്തന്നെ ഒന്നാമത്തെ സംസ്ഥാനമാക്കുമെന്നായിരുന്നു. (ഈ പ്രസ്താവനയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലെന്നത് വേറെ കാര്യം.) അങ്ങിനെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റണമെങ്കില്‍ നമ്മുടെ ഐടി മേള ഉദ്ഘാടനം ചെയ്യാന്‍ എസ്.എം. കൃഷ്ണ മതിയോ? തീര്‍ച്ചയായും പോരാ. കാരണം കര്‍ണ്ണാടകയിലെ കഴിഞ്ഞ വര്‍ഷത്തെ ഐടി മേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് നാരായണമൂര്‍ത്തിആയിരുന്നു. ഒപ്പം ചടങ്ങില്‍ മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ മേധാവി, ബ്രിട്ടണിലെയും ഉഗാണ്ടയിലെയും ഐടി മന്ത്രി എന്നിവരാണ് എത്തിയിരുന്നത്. മേളയില്‍ വിപ്രോയുടെ അസിം പ്രേംജി ഉള്‍പ്പെടെ ഉന്നതര്‍ പലപ്പോഴായി പങ്കെടുക്കുകയും ചെയ്തു. അന്ന് ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് ഓഫീസ് 2000ന്റെ ഉദ്ഘാടനവും ബാംഗ്ലൂരില്‍ വച്ചായിരുന്നു. കര്‍ണ്ണാടകഭാഷയിലും അവര്‍ എംഎസ് ഓഫീസ് 2000 ഇറക്കുകയുണ്ടായി. കര്‍ണ്ണാടകത്തെ സംബന്ധിച്ചിടത്തോളം അതൊരു നേട്ടം തന്നെ.

കേരളത്തിലെ വിവരസാങ്കേതിക വകുപ്പ് മന്ത്രിയും ബാംഗ്ലൂര്‍ ഐ ടി ഡോട്ട് കോമിന് എത്തിയിരുന്നു. ഇരിപ്പിടം വേദിയിലായിരുന്നില്ല, സദസ്സിന്റെ മുന്‍ നിരയിലായിരുന്നു.എസ്.എം. കൃഷ്ണയ്ക്ക് പുറമെ കേരളത്തിന്റെ ഉദ്ഘാടനവേദി അലങ്കരിക്കുന്നത് കേരളത്തിലെ മാധ്യമരംഗത്തെ മുതലാളിമാരാണ്. അവര്‍ മേളയില്‍ പങ്കെടുക്കുന്നത് നന്ന്. പക്ഷേ ഒരു ഐടി മേളയുടെ ഉദ്ഘാടനച്ചടങ്ങിന് ഏറെ പ്രാധാന്യമുണ്ട്. അതിന് മാധ്യമങ്ങളില്‍ കിട്ടുന്ന പ്രചാരമല്ല അതിന്റെ വലിപ്പവും മികവും കണക്കാക്കുന്നത്. അതില്‍ നിന്ന് കേരളത്തിനുണ്ടാക്കാവുന്ന മറ്റ് നേട്ടങ്ങളും എല്ലാം കുഞ്ഞാലിക്കുട്ടി മറന്നുപോയിരിക്കുന്നു. മേള വലിപ്പം കൊട്ടിഘോഷിയ്ക്കുന്നതിനുള്ള വേദികൂടെയാണ്. അതുകൊണ്ടാണല്ലൊ അതിനെ മേള എന്ന് വിളിയ്ക്കുന്നത് തന്നെ. മേളയ്ക്ക് ബില്‍ഗേറ്റ്സിനെ കൊണ്ടുവരാനായെങ്കില്‍ അത് കേരളത്തിന്റെ വിവര സാങ്കേതിക വകുപ്പ് കൊട്ടി ഘോഷിയ്ക്കുമായിരുന്നില്ലേ? അതുകൊണ്ട് മാത്രമാണ് ഇത് പറയുന്നത്. മികച്ച ആളുകളെ കൊണ്ടുവന്നാല്‍ അതുതന്നെ സര്‍ക്കാരിന്റെയും വകുപ്പിന്റെയും കഴിവാണ് കാണിയ്ക്കുന്നത്.

ഉദ്ഘാടനവേദി കൊണ്ട് കേരളത്തിന്റെ ഐടികുതിപ്പിന് എന്ത് മെച്ചം ഉണ്ടാക്കാനാവും എന്നാണ് കുഞ്ഞാലിക്കുട്ടി ചിന്തിക്കേണ്ടിയിരുന്നത്. കേരളത്തിലെ ഐടി മേള ഉദ്ഘാടനം ചെയ്യാന്‍ കര്‍ണ്ണാടകത്തിലെ മുഖ്യമന്ത്രിയെ ക്ഷണിക്കുക വഴി കര്‍ണ്ണാടകത്തിന്റെ ഐടി മേഖലയിലെ മേധാവിത്വത്തിന് മുന്നില്‍ കേരളം തലകുനിക്കുകയാണ്. ഈ തലകുനിയ്ക്കലല്ല നമുക്കാവശ്യം, നെഞ്ചുവിരിച്ച് മത്സരിയ്ക്കാനുള്ള കഴിവാണ്.

അമേരിയ്ക്കയ്ക്ക് വെളിയില്‍ ആദ്യമായി മൈക്രോസോഫ്റ്റ് ഓഫീസ് തുടങ്ങിയത് ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ്. ഇതിന് കാരണമായതോ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദില്ലിയില്‍ വച്ച് ബില്‍ഗേറ്റ്സിനെ കണ്ട് സ്വയം വ്യവസായ പദ്ധതിയെക്കുറിച്ച് നടത്തിയ വിശദീകരണവും. എന്തുകൊണ്ട് ഹൈദരാബാദില്‍ മുതല്‍ മുടക്കണം എന്നതായിരുന്നു നായിഡു ബില്‍ ഗേറ്റ്സിനോട് അന്ന് വിശദീകരിച്ചത്. ഇത് കാണിയ്ക്കുന്നത് നായിഡുവിന്റെ കഴിവ് മാത്രമാണ്. ഇത്തരം കഴിവുള്ള ഏത് രാഷ്ട്രീയ നേതാവാണ് നമുക്ക് കേരളത്തിലുള്ളത്.

കേരളത്തിലെ വിവരസാങ്കേതിക വകുപ്പ് അധികൃതര്‍ എപ്പോഴും പറയുന്ന ഒരു പരാതിയുണ്ട്. ഹൈദരാബാദിലെ ഐ ടി പാര്‍ക്ക് തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിനെക്കാല്‍ ചെറുതാണ്. പക്ഷേ അതാണ് കൊട്ടിഘോഷിയ്ക്കപ്പെടുന്നത്. ഇതിന് പിന്നിലെ കാര്യം എന്താണെന്ന് മനസ്സിലായില്ലേ. ചിന്തയിലെ വലിപ്പമില്ലായ്മ.

കേരളത്തിന് സ്വന്തം ഐടി മേളയുടെ ഉത്ഘാടകനെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ കൃഷ്ണയ്ക്ക് അപ്പുറത്ത് ഒരാളെക്കുറിച്ച് ചിന്തിയ്ക്കാനാവുന്നില്ല. അല്ലെങ്കില്‍ ഒരാളെകണ്ടെത്തിയാലും ആ വ്യക്തിയെ കേരളത്തില്‍ ഒരു മേളയില്‍ പങ്കെടുപ്പിക്കാനായി പോലും എത്തിയ്കാനാവുന്നില്ല.

അപ്പോള്‍ പിന്നെ എങ്ങനെ ഇവര്‍ക്ക് വന്‍ നിക്ഷേപകരെ കൊണ്ടുവരാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+