ഇനി സിനിമയിലേക്കില്ല : ദേവരാജന്‍
കൊച്ചി: ഇനി സിനിമയ്ക്ക് സംഗീതം ചെയ്യാന്‍ താല്പര്യമില്ലെന്ന് ദേവരാജന്‍ മാസ്റര്‍. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം കെപിഎസി നാടകഗാനങ്ങള്‍ സംഗീതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ ഏത് പുതിയ പ്രവണതയും നല്ലതാണ്. പക്ഷെ കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കാന്‍ അതിന് കഴിയണം. സപ്തംബര്‍ 27ന് 75ാം ജന്മദിനത്തിലേക്ക് കടക്കുകയാണ് ദേവരാജന്‍ മാസ്റര്‍. മൃദംഗവിദ്വാനായ തന്റെ അച്ഛന് താന്‍ ഒരു ശാസ്ത്രീയസംഗീതജ്ഞനായി മാറണമെന്നായിരുന്നു ആഗ്രഹം.
16 വര്‍ഷത്തോളം ഞാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതക്കച്ചേരികള്‍ നടത്തി. പിന്നീടാണ് സംഗീതസംവിധാനത്തിലേക്ക് തിരിഞ്ഞത്. 1952ല്‍ കെപിഎസി നാടകസമിതിയ്ക്ക് വേണ്ടി സംഗീതം ചെയ്ത പൊന്നരിവാളമ്പിളിയില്‍ എന്ന ഗാനത്തോടെയായിരുന്നു തുടക്കം. ഒ.എന്‍.വിയാണ് ഈ ഗാനം എഴുതിയത്. ഈ ഗാനം കേരളത്തില്‍ ജനപ്രിയമായതോടെ ദേവരാജന്‍ മാസ്റര്‍ കേരളത്തിന് പ്രിയങ്കരനായി. കെപിഎസിയ്ക്ക് വേണ്ടി അദ്ദേഹം 67ഓളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി.
മാരിവില്ലിന്‍.., അമ്പിളിയമ്മാവാ.. എന്നിവ ഇതില്‍ ചിലതാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിച്ചത് സിനിമ സംഗീതത്തിലേക്ക് കടന്നതോടെയാണ്. 318 മലയാളം ചിത്രങ്ങളുടെയും 12 തമിഴ് ചിത്രങ്ങളുടെയും ഗാനങ്ങള്‍ ഇദ്ദേഹം ചിട്ടപ്പെടുത്തി. സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍.., ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍..., മാണിക്യവീണയുമായി സ്വര്‍ണ്ണച്ചാമരം വീശിയെത്തുമ്പോള്‍..., പെരിയാറേ... എന്നിവ അദ്ദേഹത്തിന്റെ എക്കാലവും ഓര്‍മ്മിക്കുന്ന ഗാനങ്ങളാണ്.
എല്ലാ ഗാനങ്ങളും തന്റെ ഹൃദയത്തിനോടടുത്തു നില്ക്കുന്നവയാണെന്ന് ദേവരാജന്‍ മാസ്റര്‍ പറയുന്നു. പ്രത്യേകിച്ച് ഒരു ഗാനരചയിതാവിനോടും അടുപ്പമില്ലെങ്കിലും, വയലാറിന്റെ ഗാനങ്ങളോട് അടുപ്പക്കൂടുതലുണ്ടെന്നും അദ്ദേഹം പറയുന്നു.