പുഴകളിലും തടാകങ്ങളിലും മാലിന്യം കൂടുന്നു
കൊല്ലം: കേരളത്തിലെ കുടിവെള്ളത്തിന്റെ പ്രധാന ശ്രോതസുകളായ പുഴകളും തടാകങ്ങളും കടുത്ത മലിനീകരണത്തെ നേരിടുകയാണെന്ന് ഔദ്യോഗിക ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
കേരള സംസ്ഥാന മലിനീകരണം നിയന്ത്രണ ബോര്‍ഡ് സംസ്ഥാനത്തെ12 നദികളുടെയും ഏതാനും തടാകങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് മലിനീകരണ ഭീഷണിയുടെ ചിത്രം തെളിഞ്ഞത്. പുഴകളിലും തടാകങ്ങളിലും മനുഷ്യവിസര്‍ജ്യത്തിന്റെ അളവ് വളരെ കൂടുതലാണെന്ന് പഠനത്തില്‍ വ്യക്തമായത്. ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ ജലാശയങ്ങളില്‍ കണ്ടെത്തി.
നഗര പ്രദേശങ്ങളില്‍ മനുഷ്യവിസര്‍ജ്യം നീക്കം ചെയ്യുന്നതിന് മതിയായ സൗകര്യങ്ങളില്ലാത്തതിനാലും ഗ്രാമ പ്രദേശങ്ങളില്‍ വെളിമ്പ്രേദശങ്ങളില്‍ തന്നെ വിസര്‍ജനം നടത്തുന്നതിനാലുമാണ് നദികളിലെയും തടാകങ്ങളിലെയും വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായി കണ്ടെത്തിയതെന്ന് അധികൃതര്‍ പറയുന്നു.
കരമന, കല്ലട, അച്ചന്‍കോവില്‍, പമ്പ, മണിമല, മീനച്ചില്‍, മൂവാറ്റുപുഴ, പെരിയാര്‍, ചാലക്കുടി, ഭാരതപുഴ, ചാലിയാര്‍, വല്ലാര്‍പ്പാടം എന്നീ പുഴകളിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാലിന്യത്തിന്റെ തോത് പരിശോധിച്ചത്. ഈ പുഴകളില്‍ പലതും നഗരങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നവയാണ്. ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ളവിതരണത്തിനും ഈ നദികളില്‍ ചിലവയിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്.
പുഴകളില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ അളവ് കൂടുതലായി വരുന്നത് തടഞ്ഞില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാന്‍ കാരണമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേ സമയം ചാലിയാര്‍ പുഴ ഒഴിച്ചാല്‍ മറ്റ് പുഴകളില്‍ താരതമ്യേന വ്യാവസായിക മാലിന്യം കുറവാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേരളം ഒരു വ്യാവസായിക സംസ്ഥാനമല്ല എന്ന വസ്തുത കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
അഷ്ടമുടി, വേമ്പനാട്, ശാസ്താംകോട്ട തുടങ്ങിയ തടാകങ്ങളില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇവയില്‍ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം കൊല്ലം നഗരത്തിലെ ജനങ്ങള്‍ വെള്ളത്തിനായി ആശ്രയിക്കുന്നതാണ്.