മദ്യദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍...
തിരുവനന്തപുരം: കേരളത്തില്‍ മദ്യദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യണം? കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ് അന്വേഷിക്കുന്ന വി.പി. മോഹന്‍ കുമാര്‍ കമ്മീഷന്‍ മുമ്പാകെ നവമ്പര്‍ 12 ചൊവാഴ്ച ഹാജരായി എക്സൈസ് സിഐ എന്‍. ബഷീര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ശ്രദ്ധേയമായി.
ചെക്ക് പോസ്റുകളിലൂടെയുള്ള സ്പിരിറ്റ് കള്ളക്കടത്ത് തടയാന്‍ എക്സൈസ് വകുപ്പില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്ന പരാതി ഉന്നയിച്ചുകൊണ്ടാണ് ബഷീര്‍ നിര്‍ദേശങ്ങളുടെ കെട്ടഴിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ മാത്രം 12 ചെക്ക് പോസ്റുകളുണ്ട്. എന്നാല്‍ ഈ ചെക്ക് പോസ്റുകള്‍ വഴി വ്യാജമദ്യക്കടത്ത് തടയാന്‍ വേണ്ടത്ര ഉദ്യോഗസ്ഥരോ, ഉള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വാഹനങ്ങളോ, വാര്‍ത്താവിനിമയസംവിധാനങ്ങളോ, ആയുധങ്ങളോ ഇല്ല. എക്സൈസ് ഗാര്‍ഡുകളുടെ 251 തസ്തികയില്‍ 89 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. എക്സൈസ് ഡ്രൈവര്‍മാരുടെ 26 തസ്തികകളില്‍ 17 എണ്ണത്തില്‍ മാത്രമാണ് ആളെ നിയമിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസര്‍മാരുടെ 79 തസ്തികകള്‍ അപര്യാപ്തമാണ്. - ബഷീറിന്റെ പരാതിയില്‍ പറയുന്നു.
ജില്ലയിലെ 16 കോടതികളില്‍ 16 ഉദ്യോഗസ്ഥര്‍ക്ക് ദിവസവും ഹാജരാകേണ്ടതുണ്ട്. 30 ഓളം ഉദ്യോഗസ്ഥര്‍ ദിവസവും പലവിധ കേസുകളില്‍ സാക്ഷികളായി പോകേണ്ടിവരും. അതുകൊണ്ട് ദിവസവും പകുതിയിലേറെ ഉദ്യോഗസ്ഥരുടെ സേവനം മാത്രമാണ് മദ്യക്കടത്ത് തടയുന്നതിനായി ലഭിക്കുന്നത്. നിയമം നടപ്പിലാക്കാന്‍ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി ഉദ്യോഗസ്ഥരെങ്കിലും ആവശ്യമാണ്. വ്യാജവാറ്റ് നടക്കുന്ന നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിന് ശേഷമേ എത്തിപ്പെടാന്‍ സാധിക്കൂ. വേണ്ടത്ര പരിശീലനം ലഭിക്കാത്തിനാല്‍, 75 ശതമാനം ഉദ്യോഗസ്ഥരും ആവശ്യമായ മിടുക്കില്ലാത്തവരാണ്. ആവശ്യമായ വിശ്രമവും ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെടുന്നു. പ്രധാന ചെക്ക് പോസ്റായ അമരവിളയില്‍ ഒരു ഉദ്യോഗസ്ഥനും നാല് ഗാര്‍ഡുകള്‍ക്കും മാത്രം ജില്ലയിലേക്ക് കടക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ല. കള്ളച്ചാരായം തടയാന്‍ 1967ല്‍ ഏര്‍പ്പെടുത്തിയ അത്രയും ഉദ്യോഗസ്ഥന്മാര്‍ മാത്രമേ ഇപ്പോഴും ഉള്ളൂ. - പരാതിയില്‍ പറയുന്നു.
അബ്കാരി കേസുകള്‍ തടയാന്‍ പ്രത്യേക അബ്കാരി കോടതികള്‍ സ്ഥാപിക്കുക, എക്സൈസ് ഉദ്യോഗസ്ഥരെ ആവശ്യത്തിന് നിയമിക്കുക, എക്സൈസ് വകുപ്പിനെ ആധുനികവല്ക്കരിക്കുക എന്നിവയിലൂടെ മാത്രമേ കേരളത്തില്‍ മദ്യദുരന്തം തടയാന്‍ കഴിയൂ. -ബഷീര്‍ ചൂണ്ടിക്കാട്ടി.