സംഘര്‍ഷം: വി എസ് സത്യഗ്രഹം തുടരുന്നു
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയില്‍ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ നടത്തുന്ന 24 മണിക്കൂര്‍ സത്യഗ്രഹം തുടരുന്നു.
അച്യുതാനന്ദന്‍ ഉപവാസം നടത്തുന്ന സെക്രട്ടറിയേറ്റ് പരിസരത്ത് നവംബര്‍ 20 ബുധനാഴ്ച സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഒരു വലിയ സംഘം പൊലീസുകാരെ ഈ സ്ഥലത്ത് കാവലുണ്ട്. ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്. ഒട്ടറേ സി പി എം, എസ് എഫ് ഐ പ്രവര്‍ത്തകര്‍ സമരപന്തലിന് ചുറ്റുമായി കൂടിനില്‍ക്കുന്നുണ്ട്.
പൊലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐയും ഡി വൈ എഫ് ഐയും ബുധനാഴ്ച സമരം നടത്തുന്നുണ്ട്. എസ് എഫ് ഐ കോളജുകളിലും സ്കൂളുകളിലും ബുധനാഴ്ച കരിദിനം ആചരിക്കുകയാണ്.
ചൊവാഴ്ച വൈകുന്നേരം സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ സത്യാഗ്രഹത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സെക്രട്ടേറിയറ്റിന്റെ മുന്നില്‍ വിലക്ക് ലംഘിച്ച് സമര പന്തല്‍ കെട്ടാന്‍ എസ് എഫ് ഐ ക്കാര്‍ തയ്യാറായതാണ് സംഘര്‍ഷത്തിന് കാരണമായതം. സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത ശേഷം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ മടങ്ങിപ്പോയി. മഴ പെയ്തതോടെ എ സ് എഫ് ഐക്കാര്‍ ടാര്‍പാളിന്‍ വലിച്ചുകെട്ടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് എസ് എഫ് ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
എസ് എഫ് ഐക്കാര്‍ക്കു ചെറിയ തോതില്‍ ലാത്തി വീശീയ പൊലീസിന് നേരെ കല്ലേറുണ്ടായി. ലാത്തിച്ചാര്‍ജില്‍ രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.സി പി എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്ക്, ഇ. പി. ജയരാജന്‍, എം വിജയകുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. ഇവരുടെ സാന്നിധ്യത്തില്‍ എസ് എഫ് ഐക്കാര്‍ പന്തല്‍ കെട്ടി.
സംഭവമറിഞ്ഞ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദന്‍ തിരിച്ചെത്തി. എസ് എഫ് ഐ പ്രവര്‍ത്തകരോടൊപ്പം അദ്ദേഹം 24 മണിക്കൂര്‍ സത്യഗ്രഹം ആരംഭിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സമരപന്തല്‍ പൊളിക്കാനുള്ള ഉത്തരവ് പിന്‍വലിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. എന്നാല്‍ ഇത്തരം ജനാധിപത്യ വിരുദ്ധ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു താക്കീത് എന്ന നിലയില്‍ താന്‍ 24 മണിക്കൂര്‍ ഉപവാസം തുടരുകയാണെന്ന് അച്യുതാനന്ദന്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് നാല്് മണിയോടെ സത്യഗ്രഹ സമരം അവസാനിയ്ക്കും.