ഗാംഗുലി കൊടുങ്കാറ്റായി;ഇന്ത്യയ്ക്ക് ജയം
കേപ്ടൗണ്‍: കൈവിട്ടുപോയി എന്നു കരുതിയ മത്സരം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ബാറ്റിംഗ് പ്രകടനത്തിലൂടെ ഇന്ത്യ തിരികെപ്പിടിച്ചു. കെനിയയ്ക്കെതിരെ ആറ് വിക്കറ്റ് ജയം നേടിയതോടെ ഇന്ത്യ സെമിയിലെത്താനുള്ള സാധ്യത വര്‍ധിച്ചു.
പകലും രാത്രിയുമായി നടക്കുന്ന മത്സരമായതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് മത്സരഗതി അനുകൂലമാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. ടോസിന്റെ ഭാഗ്യം കെനിയയെ തുണച്ചു. ആദ്യം ബാറ്റ് ചെയ്യാനായിരുന്നു കെനിയയുടെ തീരുമാനം.
വളരെ കരുതലോടെയാണ് കെനിയ ബാറ്റ്ചെയ്തത്. ശ്രീനാഥിന്റെയും സഹീര്‍ഖാന്റെയും പേസ് ആക്രമണത്തെ കെനിയയുടെ ബാറ്റ്സ്മാന്‍മാര്‍ അനായാസം നേരിട്ടു. പിന്നീട് വന്ന ആശിശ് നെഹ്റയ്ക്ക് മുന്നില്‍ കെനിയ അല്പം പതറിയെങ്കിലും രവീന്ദുഷായെയും ഒബൂയയെയും പുറത്താക്കാനുള്ള അവസരം ഇന്ത്യയുടെ ഫീല്‍ഡര്‍മാര്‍ പാഴാക്കി. ദിനേശ് മോംഗിയയും മുഹമ്മദ് കൈഫും എളുപ്പത്തില്‍ കയ്യിലൊതുക്കാവുന്ന ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്.
ഒടുവില്‍ ഹര്‍ഭജനാണ് കെനിയയുടെ കെന്നഡി ഒബൂയയുടെ അജയ്യമെന്ന് തോന്നിച്ച ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഒബൂയ 78 റണ്‍സെടുത്തു. 34 റണ്‍സെടുത്ത രവീന്ദുഷായെ സഹീര്‍ഖാന്‍ റണ്ണൗട്ടാക്കി. 32 റണ്‍സെടുത്ത ഒഡോയയാണ് കെനിയയ്ക്ക് വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ മറ്റൊരാള്‍. 50 ഓവറില്‍ കെനിയ ആറ് വിക്കറ്റിന് 225 റണ്‍സ് നേടി.
വളരെയെളുപ്പമെന്ന് തോന്നിക്കാവുന്ന ഈ വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തകര്‍ന്നു. വീരേന്ദര്‍ സെവാഗ് മൂന്ന് റണ്‍സെടുത്തും സച്ചിന്‍ അഞ്ച് റണ്‍സെടുത്തും പുറത്തായി. മുഹമ്മദ് കൈഫാകട്ടെ വന്നതു പോലെ മടങ്ങി. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ സ്കോര്‍ മൂന്ന് വിക്കറ്റിന് 24 എന്ന നിലയില്‍ നില്ക്കുമ്പോഴാണ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എല്ലാ ഭാരങ്ങളും ചുമലിലേറ്റി ബാറ്റിംഗ് തുടങ്ങിയത്. വളരെ കരുതലോടെ കളിച്ച ഗാംഗുലിക്ക് രാഹുല്‍ ദ്രാവിഡ് നല്ല പിന്തുണ നല്കി. പക്ഷെ 39 റണ്‍സെടുത്ത ദ്രാവിഡ് പുറത്തായപ്പോള്‍ ഇന്ത്യ വീണ്ടും തകരുമോ എന്ന് തോന്നിച്ചപ്പോഴാണ് യുവരാജ് സിംഗ് എത്തിയത്. അപകടഘട്ടത്തില്‍ പതറാതെ ബാറ്റ്ചെയ്ത യുവരാജ്, ഗാംഗുലിയ്ക്ക് ആത്മവിശ്വാസം നല്കി.
ഗാംഗുലി തന്റെ 21ാമത്തെ സെഞ്ച്വറി തികച്ചു. യുവരാജ് സിംഗ് അര്‍ദ്ധസെഞ്ച്വറിയും നേടി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 226 എന്ന വിജയ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഈ ആറ് വിക്കറ്റ് വിജയത്തോടെ ഇന്ത്യ സെമിയിലേക്കുള്ള സാധ്യത വര്‍ധിപ്പിച്ചു.