പുത്തന്‍ തന്ത്രങ്ങളുമായി കരുണാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി ആന്റണിയും എ വിഭാഗവും ഇതുവരെ സ്വീകരിച്ചിരുന്ന അടവ് മാറ്റിയതോടെ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് കെ. കരുണാകരന്‍.
വിശ്വാസ വോട്ട് തേടാനായി നിയമസഭ വിളിച്ച് കൂട്ടിയാല്‍ അപ്പോള്‍ പാര്‍ട്ടി പിളര്‍ക്കാനാണ് കരുണാകരന്റെ പുതിയ നീക്കമെന്ന് കരുതുന്നു. കാരണം വിശ്വാസ വോട്ടിനെതിരെ നില്‍ക്കാന്‍ ഘടക കക്ഷികളെ ഇപ്പോഴത്തെ അവസ്ഥയില്‍ വിഷമമായിരിയ്ക്കും. മാത്രമല്ല പാര്‍ട്ടിയുടെ വിപ്പ് കണക്കിലെടുത്ത് ഐ വിഭാഗത്തിന് ആന്റണിയ്ക്കെതിരെ വോട്ടു ചെയ്യാനുമാവില്ല. അതുകൊണ്ട് പാര്‍ട്ടി പിളര്‍ക്കുക തന്നെയായിരിയ്ക്കും അന്ത്യമായ തീരുമാനം.
അവസാന നിമിഷം വരെ പാര്‍ട്ടി പിളര്‍ക്കുമെന്ന പ്രചാരണം നടത്തുന്നതില്‍ മറ്റൊരു ഗൂഢ ലക്ഷ്യം കൂടി കരുണാകരന് ഉണ്ട്. അത് അവസാന നിമിഷമെങ്കിലും നേതൃമാറ്റം എന്ന തന്റെ ആവശ്യത്തെ ഹൈകമാണ്ടിനെ കൊണ്ട് അംഗീകരിപ്പിയ്ക്കുകയാണ്. ഇപ്പോഴും കരുണാകരന്‍ വിശ്വസിയ്ക്കുന്നത് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഭരണത്തിന് കോട്ടമുണ്ടാക്കുന്ന നടപടിയ്ക്ക് സോണിയാ ഗാന്ധി മുതിരില്ലെന്നാണ്. തങ്ങളുടെ നീക്കങ്ങള്‍ രൂപീകരിയ്ക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നടപടിളെ കണക്കിലെടുക്കണ്ടെന്ന് ഐ വിഭാഗത്തിന്റെ സംസ്ഥാന നേതൃത്ത്വം പരസ്യമായി തീരുമാനിച്ചിട്ടുണ്ട്.
സഭ വിളിച്ചാല്‍ അപ്പോള്‍, അല്ലെങ്കില്‍ നവംബര്‍ 19ന് എറണാകുളത്ത് നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് പൂര്‍ണമാകുമെന്നാണ് ഐ വിഭാഗം പറയുന്നത്. സഭ വിളിച്ചാല്‍ കൈക്കൊള്ളേണ്ട അടിയന്തര നടപടികള്‍ക്കായി ഐ വിഭാഗം സംസ്ഥാന നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ചിട്ടുമുണ്ട്.
അടുത്ത രണ്ടു ദിവസംകൊണ്ട് ജില്ലാ നേതൃയോഗങ്ങള്‍ ചേര്‍ന്ന് സാഹചര്യങ്ങളുടെ അന്തിമ രൂപം വ്യക്തമാക്കാനാണ് ഐ വിഭാഗത്തിന്റെ തീരുമാനം.
കരുണാകരന്‍ ഇപ്പോള്‍ പറയുന്നത് ആന്റണിയ്ക്കെതിരെ തന്നോടൊപ്പം 74 എം എല്‍ എ മാരുണ്ടെന്നാണ്.
പുറമേയുള്ള കണക്കുകള്‍ അനുസരിച്ച് ഐ വിഭാഗത്തില്‍ 21 എം എല്‍ എ മാരേ ഉള്ളു. എന്നാല്‍ ഐകാര്‍ പറയുന്ന കണക്ക് ഇതല്ല. ഇപ്പോള്‍ 23 എം എല്‍ എ മാരുണ്ടെങ്കിലും അതില്‍ ഒരാള്‍ കാലുമാറുമെന്നാണ് അവര്‍ പറയുന്നത്. അതായത് 22 പേര്‍.
കരുണാകര വിരുദ്ധ പക്ഷത്തുനിന്ന ആറ് പേരെ ചാക്കിടാനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടത്രെ. എന്ത് വില കൊടുത്തും ഇവരെ സ്വന്തമാക്കുകയാണ് ഐ വിഭാഗത്തിന്റെ നീക്കം. സ്വന്തം വിഭാഗത്തിന്റെ വിജയത്തേക്കാള്‍ ഇതിനുള്ള പ്രാധാന്യം എ വിഭാഗത്തിലുണ്ടാക്കുന്ന വിള്ളലാണ്. തങ്ങളുടെ പക്ഷത്ത് നിന്ന് ആരും പിന്നാക്കം പോവുകില്ലെന്ന് എ വിഭാഗം പല തവണ പ്രഖ്യാപിച്ചിരുന്നു. അതിനെ തകര്‍ക്കുക കൂടിയാണ് ഐ വിഭാഗത്തിന്റെ ലക്ഷ്യം.
ഘടകകക്ഷികളില്‍ നിന്ന് ആറ് പേരുടെ പിന്തുണയും ഐ വിഭാഗക്കാര്‍ അവകാശപ്പെടുന്നു. കേരള കോണ്‍ഗ്രസ് (ജേക്കബ്, പിള്ള ഗ്രൂപ്പുകളുടെയും ആര്‍എസ്പി(ബി), ജെഎസ്എസ് കക്ഷികളുടെയും നേതാക്കളുമായി കെപിസിസി പ്രസിഡണ്ട് കെ. മുരളീധരനും മുന്‍ മന്ത്രി പി.സി. ചാക്കോയുമടക്കമുള്ള നേതാക്കള്‍ ബന്ധപ്പെട്ടുവരികയാണ്. ഇതാണ് അവരുടെ 74 എന്ന സംഖ്യയുടെ കണക്ക്. വിശ്വാസ വോട്ട് വന്നാലും ഇവരെ അതിനെതിരെ അണിനിരത്താനാവുമെന്നും ഐ വിഭാഗം വശ്വസിയ്ക്കുന്നു.
നവംബര്‍ 19 ന് മുമ്പ് സഭ വിളിച്ചില്ലെങ്കില്‍ അന്ന് കോണ്‍ഗ്രസ് പിളര്‍പ്പുണ്ടാവുമെന്നാണ് ഐ വിഭാഗം പറയുന്നത്. ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19 നാണ് ഐ വിഭാഗം എറണാകുളത്ത് റാലി സംഘടിപ്പിച്ചിരിയ്ക്കുന്നത്. എന്തായാലും ഇനിയും യോജിയ്ക്കാന്‍ കഴിയാത്ത വണ്ണം ഐ, എ വിഭാഗങ്ങള്‍ അകന്നു കഴഞ്ഞു.
സര്‍ക്കാര്‍ നിയമസഭ വിളിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തോടൊപ്പം ഗവര്‍ണറെ കാണുന്ന കാര്യത്തിലും ഐ വിഭാഗം ഉടനെ തീരുമാനമെടുക്കും. തങ്ങളെ പിന്തുണയ്ക്കുന്ന ഘടകകക്ഷികളുടെയും കരുണാകരവിരുദ്ധ ചേരിയില്‍ നിന്ന് എത്തുന്നവരുടെയും ഒപ്പുകള്‍കൂടി ശേഖരിക്കുവാന്‍ ഐ വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ടത്രെ.