കടുത്ത ജലക്ഷാമം, അത്യുഷ്ണം
തിരുവനന്തപുരം: കേരളത്തില്‍ കടുത്ത വേനലാണ്. സാധാരണ മീന മാസത്തിലാണ് കടുത്ത വേനല്‍ അനുഭവപ്പെടുക. എന്നാല്‍ ഇക്കുറി കുംഭ മാസത്തില്‍ തന്നെ കടുത്ത വേനലാണ് കേരളത്തിലെങ്ങും. മീനം പിറക്കാന്‍ ഇനിയും നാല് ദിവസം കൂടി ബാക്കിയുണ്ട്.
കടുത്ത വേനല്‍ കാരണം കിണറുകളും കുളങ്ങളും വരണ്ടുകഴിഞ്ഞു. പ്രധാന നദികളിലും വെള്ളം ഇല്ല. ഭാരതപ്പുഴ മണല്‍ പുഴ ആയികഴിഞ്ഞു.
ഈ കടുത്ത വേനല്‍ കേരളത്തില്‍ വൈദ്യുതി ക്ഷാമത്തിനും വഴി തെളിയ്ക്കും. പ്രധാന ജലവൈദ്യുത പദ്ധതികളുടെ സംഭരണികളിലെ വെള്ളവും കുറഞ്ഞു കഴിഞ്ഞു. മലമ്പുഴ അണക്കെട്ടിലും ജലനിരപ്പ് ആശങ്കാജനകമാംവിധം കുറഞ്ഞിരിയ്ക്കുകയാണ്. ഗ്രാമനഗരങ്ങളില്‍ കുടിവെള്ളം അസുലഭ വസ്തുവായി. ഈ കടുത്ത വരള്‍ച നേരിടാന്‍ കേന്ദ്ര സഹായമായി പണം കിട്ടുമെന്നാണ് കേരള സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷ എത്രത്തോളം ശരിയാവുമെന്ന് കണ്ടറിയണം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തില്‍ വേണ്ട മഴ കിട്ടുന്നുമില്ല. 2003 ല്‍ സാധാരണ കിട്ടേണ്ട മഴയേക്കാള്‍ 27 ശതമാനം കുറവായിരുന്നു. 2002 ല്‍ ഇത് 35 ശതമാനവും 2001 ല്‍ 13 ശതമാനവും കുറച്ച് മഴ മാത്രമേ കേരളത്തിന് കിട്ടിയുള്ളു. ഈ മഴക്കുറവും ഇക്കുറി വരള്‍ച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
പാലക്കാട് നഗരത്തില്‍ 39ഉം ഷൊര്‍ണൂരില്‍ 40ഉം ഡിഗ്രി സെല്‍ഷ്യസായി ചൂട്. സാധാരണ മാര്‍ച്ചി ചൂട് 34 ഡിഗ്രി സെല്‍ഷ്യസില്‍ കവിയാത്ത തിരുവനന്തപുരം നഗരത്തിലും ഇക്കുറി മാര്‍ച്ച് മുമ്പ് തന്നെ ഇത് 36.5ഡിഗ്രി സെല്‍ഷ്യസിലേക്ക് കുതിച്ചുയര്‍ന്നു. മാര്‍ച്ച് ആറ് ശനിയാഴ്ച 35ഡിഗ്രി സെല്‍ഷ്യസായിരുുന്നു തിരുവനന്തപുരത്തെ ചൂട്. കോഴിക്കോട്ട് 34ഡിഗ്രി സെല്‍ഷ്യസും കൊച്ചിയില്‍ 32.6ഉം ശനിയാഴ്ച അനുഭവപ്പെട്ടു.
സാധാരണ മാര്‍ച്ച് മാസത്തില്‍ ഒരു വേനല്‍ മഴ കിട്ടുക പതിവാണ്. എന്നാല്‍ ഇക്കുറി മാര്‍ച്ചിലെ ആദ്യ ആഴ്ച മഴയില്ലാതെ കടന്നുപോയി. ഇനിയും മഴ പെയ്യാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇത് കിട്ടിയാല്‍ ഈ കൊടും പ്രശ്നത്തിന് ഒട്ടൊരു പരിഹാരമാവും.
കേരളത്തില്‍ പല സ്ഥലങ്ങളിലും കുടിവെള്ള വിതരണവും പ്രശ്നത്തിലാണ്. അതിന് ഉദാഹരണമാണ് തിരുവനന്തപുരം. സാധാരണ 20 കോടി ലിറ്റര്‍ വെള്ളമാണ് തിരുവനന്തപുരം നഗരത്തിന് ഒരു ദിവസം വേണ്ടത്. എന്നാല്‍ അത്രയും നല്‍കാന്‍ വിഷമിയ്ക്കുകയാണ് ഇപ്പോള്‍. പൊതുവേ വേനല്‍ കാലമായാല്‍ വെള്ളത്തിന്റെ ഉപയോഗം സാധാരണ ഉപയോഗത്തേക്കാള്‍ 20 ശതമാനം വരെ കൂടും.
എല്ലാ ജികളിലും ഗ്രാമപ്രദേശങ്ങള്‍ കുടിവെള്ളക്ഷാമത്തിന്‍െറ പിടിയിലായി. മലയോരങ്ങളി കുടിവെള്ളത്തിന് കിലോമീറ്ററുകള്‍ നടക്കേണ്ട അവസ്ഥയിലാണ്. ഗ്രാമങ്ങളില്‍ വെള്ള ക്ഷാമം കന്നുകാലി വളര്‍ത്തുന്നവരേയും വിഷമത്തിലാക്കിയിരിയ്ക്കുകയാണ്. പല സ്ഥലത്തും ലോറിയില്‍ വെള്ളം എത്തിയ്ക്കാനായി ശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും പൂര്‍ണമായും ഫലവത്താവുന്നില്ല.
പാലക്കാട്ടും മറ്റും വെള്ളം കിട്ടാത്തതുകൊണ്ട് വിളയാത്ത നെല്‍ വയലുകള്‍ ഉടമസ്ഥര്‍ തീയിട്ട് നശിപ്പിയ്ക്കുകയാണ്. വാഴതോട്ടങ്ങള്‍ നശിയ്ക്കുകയാണ്. വാഴകള്‍ മറിഞ്ഞ് വീഴുകയാണ്.
വരള്‍ച്ചയില്‍ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാനായി ആശ്വാസ നടപടികള്‍ നടപ്പാക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷേ യോഗം നടത്തി നടപടികള്‍ സ്വീകരിയ്ക്കാനുണ്ടാവുന്ന കാലതാമസം പോലും താങ്ങാനാവാത്ത അവസ്ഥയിലാണ് ജനങ്ങള്‍.