രാജ്യസഭാ സ്ഥാനാര്‍ത്ഥി തീരുമാനവും സോണിയയ്ക്ക്
തിരുവനന്തപുരം: കേരളത്തില്‍ മത്സരിയ്ക്കേണ്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കെ.പി.സി.സി. യ്ക്ക് തീരുമാനിയ്ക്കാവാത്തതുപോലെ രാജ്യസഭാ സീറ്റിലേയ്ക്കുള്ള ആളിനെ കണ്ടെത്താനും കഴിഞ്ഞില്ല.
പതിവ് പോലെ തര്‍ക്കം മൂത്തപ്പോള്‍ തീരുമാനം എ.ഐ.സി.സി. തന്നെ ആയിയ്ക്കോട്ടെയെന്ന് കെ.പി.സി.സി. തിരഞ്ഞെടുപ്പു സമിതി യോഗം തീരുമാനിച്ചു. എ.ഐ.സി.സി. എന്നാണ് പറയുന്നതെങ്കിലും അവസാന തീരുമാനം സോണിയാ ഗാന്ധിയുടേതായിരിയ്ക്കും.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കേണ്ടവരുടെ പട്ടിക ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ രാജ്യസഭയിലേയ്ക്ക് ഇത്തരത്തിലൊരു നീക്കം നടത്താനും സംസ്ഥാന ഘടകം തുനിഞ്ഞില്ല. ഒരു പേരും നിര്‍ദ്ദേശിയ്ക്കണ്ട, പകരം പേര് സോണിയ തന്നെ നിര്‍ദ്ദേസിച്ചോട്ടെ എന്നായിരുന്നു തീരുമാനം. ഏകകണ്ഠമായി പേര് നിര്‍ദ്ദേശിയ്ക്കാനാവാത്തതുകൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയത്.
ചര്‍ച്ചയില്‍ ഉടക്കിട്ടത് പി.സി. ചാക്കൊ ആയിരുന്നു. ലോക്സഭയിലേയ്ക്ക് മത്സരിയ്ക്കാന്‍ തയ്യാറാക്കിയ ആളുകളുടെ പട്ടികയില്‍ ചാക്കൊ ഉണ്ടെങ്കിലും അത് തനിയ്ക്ക് കിട്ടാനിടയില്ലെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് രാജ്യസഭാ സ്ഥാനാര്‍ത്ഥിയുടെ കാര്യം ചര്‍ച്ചയ്ക്കു വന്ന ഉടന്‍ തന്നെ ഈ സീറ്റിലേയ്ക്കു പരിഗണിക്കണമെന്നു പി.സി. ചാക്കോ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ തന്റെ പേര്‍ കെ.പി.സി.സി. അംഗീകരിച്ചതാണെന്നും അവസാന നിമിഷമുണ്ടായ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍ കാരണം താന്‍ ഒഴിവാക്കപ്പെടുകയായിരുന്നുവെന്നും ചാക്കോ പറഞ്ഞു. ന്യായമായും ഇത്തവണ തന്റെ പേര്‍ പരിഗണിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതാണ് തര്‍ക്കത്തിന് തുടക്കമിട്ടത്.
വൈകാതെ തന്നെ കരുണാകരന്റെ പ്രതിനിധിയും അഭിപ്രായം പറഞ്ഞു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ കെ. കരുണാകരന്റെ പേരുതന്നെയാണ് നിര്‍ദ്ദേശിച്ചത്.
രാജ്യസഭാ സീറ്റു സംബന്ധിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി വയലാര്‍ രവി ഒരു ഫാക്സ് സന്ദേശം അയച്ചിട്ടുണ്ടെന്നും അതിന്റെ ഉള്ളടക്കം അറിയണമെന്നും ചാക്കോ ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റിലേയ്ക്കു പി.സി. ചാക്കോ, പി.ജെ. കുര്യന്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കണമെന്നാണ് രവിയുടെ നിര്‍ദേശമെന്ന് കെ.പി.സി.സി. പ്രസിഡന്റ് പി.പി. തങ്കച്ചന്‍ വെളിപ്പെടുത്തി. ഇതോടെയാണ് തര്‍ക്കം മൂത്തത്. തുടര്‍ന്നാണ് തീരുമാനം അന്തിമമായി സോണിയ തന്നെ എടുത്തുകൊള്ളട്ടെ എന്ന് സമിതി തീരുമാനിച്ചത്.