25 ലക്ഷം ആവശ്യപ്പെട്ട് പത്മജയ്ക്ക് ഈച്ചരവാര്യരുടെ വക്കീല്‍നോട്ടീസ്
കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് പോലീസ്മര്‍ദനമേറ്റ് കൊല്ലപ്പെട്ട തന്റെ മകന്‍ പി. രാജനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പത്മജ പരസ്യമായി മാപ്പ് പറയണമെന്ന് പ്രൊഫ. ടി.വി. ഈച്ചരവാര്യര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്ന് അഡ്വ. കെ. രാംകുമാര്‍ മുഖേന അയച്ച വക്കീല്‍നോട്ടീസില്‍ അദ്ദേഹം പറഞ്ഞു.
കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിച്ചിരുന്ന രാജന്‍ നക്സലൈറ്റും കൊലപാതകിയും ആയിരുന്നുവെന്ന് പത്മജ പറഞ്ഞത് അടിസ്ഥാനരഹിതമാണെന്ന് ഈച്ചരവാര്യര്‍ ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനം കാരണം മരിച്ച രാജനെക്കുറിച്ച് പത്മജ നടത്തിയ അസത്യപ്രസ്താവനകള്‍ തന്നെമാത്രമല്ല രാജന്റെ സഹോദരിമാരായ ചാന്ദിനി, രമ എന്നിവരെയും വേദനിപ്പിച്ചുവെന്ന് ഈച്ചര വാര്യര്‍ വക്കീല്‍നോട്ടീസില്‍ പറയുന്നു.
ഒരു വ്യക്തിക്ക് ഏറ്റവും വലിയ മുതല്‍ സല്‍പ്പേരാണ്. മരിച്ചുപോയിട്ടും ആ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നത് ദയാശൂന്യതയാണ്. 25 ലക്ഷം നഷ്ടപരിഹാരം തേടുന്നത് പത്മജയ്ക്ക് നിസ്സാരമായ തുകയാണെങ്കിലും നോട്ടീസ് വായിച്ച് പുച്ഛിക്കരുതെന്നും ഈച്ചരവാര്യര്‍ അപേക്ഷിച്ചു.
ഏഷ്യാനെറ്റ് ടെലിവിഷന്റെ നേര്‍ക്ക് നേര്‍ എന്ന പരിപാടിയിലാണ് പത്മജ വിവാദ പരമായ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ പരിപാടിയിലെ പത്മജയുടെ പരാമര്‍ശങ്ങള്‍ തനിയ്ക്ക് പൂര്‍ണായി മനസ്സിലായില്ലെന്നും അത് വ്യക്തമാകാനായി വീണ്ടും സംപ്രേക്ഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഈച്ചരവാര്യര്‍ ഏഷ്യാനെറ്റിന്റെ കണ്ണാടി എന്ന പരിപാടിയിലേയ്ക്ക് കത്ത് അയച്ചിരുന്നു. ഈ പരിപാടിയില്‍ പത്മജയുടെ പരാമര്‍ശങ്ങള്‍ മാത്രം വീണ്ടും സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലത്ത് കാണാതായ രാജനെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഈച്ചരവാര്യര്‍ 1977 ല്‍ കേസ് നല്‍കിയിരുന്നു. പൊലീസിന് അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് 1978 ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. സംഭവം നടന്ന അടിയന്തരാവസ്ഥക്കാലത്ത് അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നത് കരുണാകരനായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അന്ന് കരുണാകരന് രാജിവയ്ക്കേണ്ടി വന്നത്.