ഗള്‍ഫ് വിമാനക്കൂലി കൂട്ടിയത് അന്വേഷിയ്ക്കും: മന്ത്രി
ദില്ലി: ഗള്‍ഫിലേയ്ക്കുള്ള വിമാനക്കൂലി ഓണക്കാലത്ത് കൂട്ടിയതിനെക്കുറിച്ച് അന്വേഷിയ്ക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ ലോക്സഭയെ അറിയിച്ചു.
വര്‍ക്കല രാധാകൃഷ്ണന്‍ പ്രശ്നം സഭയില്‍ ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇത് അറിയിച്ചത്. വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടുന്നത് മന്ത്രാലയുവുമായി ആലോചിച്ചിട്ടല്ല. അതുകൊണ്ട് തന്നെ മന്ത്രാലയത്തിന് ഇതിനെക്കുറിച്ച് അറിയില്ല. എന്നാല്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേയ്ക്കും തിരിച്ചും ഒട്ടേറെ ആളുകള്‍ യാത്രചെയ്യുന്ന ഓണക്കാലത്ത് യാത്രക്കൂലി കൂട്ടിയത് ശരിയാണെന്ന് അഭിപ്രായമില്ലെന്ന് മന്ത്രി പറഞ്ഞു.
ഇന്ധന വിലയുടെ കയറ്റി ഇറക്കം അനുസരിച്ചാണ് കമ്പനികള്‍ യാത്രാക്കൂലി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്. അതിന് അവര്‍ക്ക് പൂര്‍ണമായ അധികാരവും ഉണ്ട്, മന്ത്രി പറഞ്ഞു.
വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുള്ള യാത്രക്കൂലി വീണ്ടും വര്‍ധിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം കേരളം പ്രതിഷേധിച്ചിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ അഭ്യര്‍ഥനകളെയും അവഗണിച്ച് വിമാനക്കമ്പനികള്‍ അടിക്കടി കൂലികൂട്ടുന്നതിനെതിരെ ഇപ്പോള്‍ ദില്ലിയിലുള്ള മുഖ്യമന്ത്രി എ.കെ.ആന്റണി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും.
ഇത്തവണ ആഗസ്ത് 17 മുതലാണ് യാത്രക്കൂലി കുത്തനെ കൂട്ടിയത്. ഓണത്തിന് ഗള്‍ഫ് മലയാളികള്‍ നാട്ടിലേക്ക് പോരുന്നതും ഗള്‍ഫില്‍ സ്കൂള്‍ തുറക്കുന്നതും പ്രമാണിച്ച് നല്ല തിരക്കുള്ള സീസണാണിത്. ഇത് മുതലെടുക്കാനാണ് കമ്പനികള്‍ കൂലി കൂട്ടിയത്. പല നിരക്കുകളും ഇരട്ടിയിലേറെയായി. ഇതോടെ ഗള്‍ഫ് മലയാളിക്ക് നാട്ടിലേക്കുള്ള യാത്ര പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.
വിമാനക്കൂലി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയായിരുന്നു. കമ്പനികളുമായി പലതവണ ചര്‍ച്ചചെയ്തു. പലവട്ടം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈയിടെ കേന്ദ്ര വിദേശകാര്യമന്ത്രി നട്വര്‍സിങ്ങ് കേരളത്തിലെത്തിയപ്പോഴും മുഖ്യപരിഗണന നല്കി ചര്‍ച്ചചെയ്തത് ഈ പ്രശ്നമാണ്. ഈ ശ്രമങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് വീണ്ടും വിമാനക്കമ്പനികള്‍ കൂലി കൂട്ടിയത്. വിമാന യാത്രക്കൂലി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് വ്യോമ ഇന്ധനത്തിന്മേലുള്ള നികുതി സംസ്ഥാനം ഒഴിവാക്കിയിരുന്നു. ഇതിലൂടെ കോടികളാണ് സംസ്ഥാന ഖജനാവിന് നഷ്ടമാവുന്നത്. എന്നാല്‍, ഒരു കമ്പനിയും യാത്രക്കൂലി കുറച്ചില്ല.