പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണം
കോട്ടയം: കിളിരൂര്‍ സ്ത്രീപീഡനക്കേസിലെ പെണ്‍കുട്ടിക്കു മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് പെണ്‍കുട്ടിയുടെ അച്ഛനും ബി.ജെ.പി. നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പീഡനക്കേസിലെ പ്രതി ലതാ നായര്‍ക്കുള്ള ഉന്നതതല ബന്ധങ്ങളും കേസിലെ സാക്ഷിയായ ബി.ജെ.പി. നേതാവിനു നേരെയുണ്ടായ ആക്രമണവും പെണ്‍കുട്ടിക്കു കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് പ്രസക്തി കൂട്ടുന്നതായി ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.
വി.ഐ.പി.വിവാദം സംബന്ധിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. പോലീസ് ഓഫീസറാണെന്നും മന്ത്രിയുടെ പി.എ.ആണെന്നും പറഞ്ഞ് ചിലര്‍ തങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
കവിയൂരില്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യചെയ്തതും ബി.ജെ.പി.കോട്ടയം നിയോജകമണ്ഡലം സെക്രട്ടറി ദേവദാസിനെ ആക്രമിച്ചതും കേസന്വേഷണത്തിന്റെ പരിധിയില്‍പ്പെടുത്തണം. സ്വകാര്യ ആശുപത്രിയുടെ സുരക്ഷാ പരിമിതി കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ ചികിത്സയും സുരക്ഷയും സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കണം.
പെണ്‍കുട്ടിയെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രസവത്തിനുകൊണ്ടുപോയപ്പോള്‍ ലതാ നായര്‍ 10,000 രൂപ ചികിത്സയ്ക്കായി നല്കിയെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പ്രവീണിന്റെ പേരാണ് ആശുപത്രി രേഖകളില്‍ അച്ഛന്റെ സ്ഥാനത്ത് നല്കിയിരുന്നത്.
പെണ്‍കുട്ടിയെ പ്രവീണ്‍ വിവാഹം കഴിച്ചുകൊള്ളാമെന്നുള്ള വിവാഹഉടമ്പടി ഉണ്ടാക്കിയത് അവിടെ ചികിത്സയില്‍ കഴിയുമ്പോഴാണ്. ബി.ജെ.പി. നേതാക്കളുടെ സാന്നിധ്യത്തിലാണ് ഉടമ്പടി ഉണ്ടാക്കിയത്.
ലതാ നായരുമായി തങ്ങള്‍ക്ക് ഒരു വര്‍ഷത്തെ പരിചയമുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ബന്ധുവായ ഓമനക്കുട്ടിയാണ് ലതാ നായരെ പരിചയപ്പെടുത്തിയത്. സീരിയലില്‍ അഭിനയിപ്പിക്കാമെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയതും ഓമനക്കുട്ടിക്കൊപ്പമാണ്. ലതാ നായര്‍ സീരിയല്‍ സംവിധായകനോടൊപ്പം ആലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍വച്ച് ഒരു പ്രമുഖ ചാനലിന്റെ തലവനെ പരിചയപ്പെടുത്തി. ചാന്‍സുണ്ടാകുമ്പോള്‍ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞുവെന്നാണ് മകള്‍ അറിയിച്ചത്- സുരേന്ദ്രന്‍ വെളിപ്പെടുത്തി.
മൂന്നുപേജുള്ള പരാതിയാണ് താന്‍ ജില്ലാ പോലീസ് സൂപ്രണ്ടിനു നല്കിയിരുന്നത്. ഇതില്‍ രണ്ടു നിറത്തിലുള്ള പേപ്പര്‍ ഉണ്ടായിരുന്നു. ലതാ നായര്‍, ഓമനക്കുട്ടി, പ്രവീണ്‍, മനോജ്, കൊച്ചുമോന്‍, എന്നിവരെയാണ് പരാതിയില്‍ പ്രതിചേര്‍ത്തിട്ടുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.