കൊല്ലപ്പെട്ടത് ഒരു ലക്ഷം ഇറാഖികള്‍
ലണ്ടന്‍: യുഎസ് ഇറാഖിനെ ആക്രമിച്ച ശേഷം ഏകദേശം ഒരു ലക്ഷം ഇറാഖി പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.
ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിയ്ക്കുന്ന കണക്ക്. ഇതില്‍ കൂടുതല്‍ പേരും കൊല്ലപ്പെട്ടത് യുഎസ്-ബ്രിട്ടീഷ് സേന നടത്തിയ വ്യോമാക്രമണങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇതാദ്യമായാണ് ഇറാഖില്‍ കൊല്ലപ്പെട്ട ഇറാഖി പൗരന്മാരുടെ കണക്കെടുക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല, കൊളംബിയ സര്‍വ്വകലാശാല, ബാഗ്ദാദിലെ അല്‍ മുസ്താന്‍സിറിയ സര്‍വ്വകലാശാല എന്നിവര്‍ സംയുക്തമായാണ് ഈ കണക്കെടുപ്പ് നടത്തിയത്.
18 മാസം മുമ്പ് യുഎസ് നേതൃത്വത്തില്‍ ഇറാഖിനെ ആക്രമിച്ചതിന് ശേഷം എത്ര ഇറാഖികള്‍ കൊല്ലപ്പെട്ടുവെന്ന് ആരും കണക്കെടുപ്പ് നടത്തിയിരുന്നില്ല. ചില എന്‍ജിഒ സംഘടനകള്‍ ഏകദേശം 10,000നും 30,000നും ഇടയില്‍ ഇറാഖികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും യഥാര്‍ത്ഥ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കണക്കെടുപ്പായിരുന്നില്ല.
ഇപ്പോള്‍ ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ആരോഗ്യവിദഗ്ധര്‍ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. 2002 ജനവരി മുതല്‍ ഇറാഖില്‍ നടന്ന ജനന മരണക്കണക്കുകളും സര്‍വ്വേ നടത്തിയവര്‍ എടുത്തിട്ടുണ്ട്. ഏകദേശം ആയിരം ഇറാഖി കുടുംബങ്ങളില്‍ സപ്തംബറില്‍ ഈ വിദഗ്ധര്‍ തെളിവെടുപ്പ് നടത്തിയിരുന്നു. യുഎസ് ആക്രമണത്തിന് 15 മാസം മുമ്പ് ഈ കുടുംബങ്ങളില്‍ സംഭവിച്ച മരണനിരക്കും യുഎസ് ആക്രമണം തുടങ്ങിയ ശേഷം കഴിഞ്ഞ 18 മാസങ്ങളില്‍ ഈ കുടുംബങ്ങളില്‍ സംഭവിച്ച മരണനിരക്കും വിദഗ്ധര്‍ താരതമ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഒരു ലക്ഷം പേരെങ്കിലും ഇറാഖില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് കണ്ടെത്തിയത്. മരിച്ചവരില്‍ നല്ലൊരു ശതമാനം സ്ത്രീകളും കുട്ടികളുമാണെന്നും സര്‍വ്വേ വെളിപ്പെടുത്തുന്നു.
യുഎസ് ഇറാഖിനെ ആക്രമിച്ചതു മുതല്‍ ഇറാഖി പൗരന്മാരുടെ മരണസാധ്യത രണ്ടര ഇരട്ടിയായി വര്‍ധിച്ചുവെന്നും സര്‍വ്വേ പറയുന്നു. കൊല്ലപ്പെട്ട ഇറാഖി പൗരന്മാരില്‍ മൂന്നില്‍ രണ്ട് ഭാഗം പേരും സുന്നി പ്രദേശമായ ഫലൂജ നഗരത്തില്‍പ്പെട്ടവരാണ്. ഫലൂജയില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ കൃത്യമായി ചേര്‍ത്താല്‍ മരണസംഖ്യ ഇനിയും കൂടുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസ് ആക്രമണത്തിന് മുമ്പ് ഹൃദ്രോഗം, സ്ട്രോക്, മാരക രോഗങ്ങള്‍ എന്നിവയായിരുന്നു ഇറാഖി പൗരന്മാര്‍ മരിയ്ക്കുന്നതിന് പിന്നിലെ കാരണങ്ങള്‍. എന്നാല്‍ യുഎസിന്റെ ആക്രമണത്തിന് ശേഷം പാശ്ചാത്യശക്തികള്‍ നടത്തുന്ന സായുധ അക്രമമായി പ്രധാനമരണ കാരണം. എന്തായാലും യുഎസ് തിരഞ്ഞെടുപ്പിന് മുമ്പ് ജോര്‍ജ്ജ് ബുഷിന് ശക്തമായ അടിയായിരിക്കും ഈ റിപ്പോര്‍ട്ട്.












Click it and Unblock the Notifications