സിപിഎമ്മില്‍ വിഭവഭൂപട വിവാദം
തൃശൂര്‍: സി.പി.എമ്മിലെ ചേരിപ്പോരിലേക്ക് വിഭവഭൂപടം സംബന്ധിച്ച വിവാദം കൂടിയെത്തുന്നു. സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കര്‍ശന നിയന്ത്രണത്തിന് വിധേയമായി മാത്രം ഉപയോഗിക്കാവുന്ന രഹസ്യഭൂപടങ്ങള്‍ ഭൂപടനിര്‍മാണത്തിന്റെ മറവില്‍ വിദേശീയര്‍ക്ക് കൈമാറിയെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചാവിഷയമാകുകയാണ്.
ദേശാഭിമാനിവാരിക പത്രാധിപരായ പ്രൊഫ.എം.എന്‍. വിജയന്‍, പാഠം പ്രതികരണവേദി പ്രസിഡണ്ട് എന്ന നിലയില്‍ കൊല്ലത്താണ് ഇതു സംബന്ധ പ്രസ്താവന പുറപ്പെടുവിച്ചത്. തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന്റെ വിഭവ ഭൂപട നിര്‍മാണത്തിന് രഹസ്യഭൂപട വിഭാഗത്തില്‍പ്പെടുന്ന ടോപ്പോ ഷീറ്റുകള്‍ ഉപയോഗിച്ചത് നിയമലംഘനമാണെന്നാണ് പാഠം പ്രതികരണവേദി പറയുന്നത്. ഈ പദ്ധതി വഴി രഹസ്യഭൂപടങ്ങള്‍ നെതര്‍ലാന്റ്സ് സര്‍ക്കാരിന്റെ കൈവശമെത്തിയത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ദേശരക്ഷാനിയമം അനുസരിച്ച് ഭൂപടങ്ങളും ഭൂപട നിര്‍മാണവും ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയില്‍ വരും. വിദേശ സര്‍ക്കാരുകളെ ഈ മേഖലയില്‍ കടന്നുവരാന്‍ അനുവദിക്കാന്‍ പാടില്ല.
എന്നാല്‍, 1999ല്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ഭരണാനുമതിയോടെ നെതര്‍ലാന്റ്സ് സര്‍ക്കാര്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വിഭവ ഭൂപട നിര്‍മാണത്തില്‍ പങ്കാളിയായി.
നെതര്‍ലാന്റ്സ് സഹായത്തോടെയുള്ള പദ്ധതിയുടെ ടെക്നിക്കല്‍ ലെയ്സണ്‍ ഓഫീസര്‍ സ്റുവര്‍ട്ട് പിയേഴ്സന്റെ മാപ്പിങ്ങ് യൂണിറ്റാണ് വെള്ളാങ്ങല്ലൂര്‍ പദ്ധതിയില്‍ സഹകരിച്ചത്. കേരള ജലഅതോറിറ്റിയും പഞ്ചായത്തും ഇതിനു വേണ്ട സഹായം നല്‍കി. ഈ ഇനത്തില്‍ ചെലവായത് 25,000 രൂപയാണ്. പഞ്ചായത്ത് ഒരു ലക്ഷം രൂപയും നെതര്‍ലാന്റ്സ് എംബസി 4,40,000 രൂപയും ചെലവ് ചെയ്തുവെന്നാണ് രേഖ. സംസ്ഥാനത്തെ മറ്റു പഞ്ചായത്തുകളില്‍ തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠന കേന്ദ്രവും ഭൂവിനിയോഗ ബോര്‍ഡും ചേര്‍ന്ന് വിഭവഭൂപടം നിര്‍മിക്കാന്‍ പഞ്ചായത്തൊന്നിന് ശരാശരി 30,000 രൂപയോളമാണ് ചെലവ് വന്നത്. എന്നാല്‍ നെതര്‍ലാന്റ്സ് സര്‍ക്കാര്‍ തയ്യാറാക്കിയ വെള്ളാങ്ങല്ലൂര്‍ ഭൂപടത്തിന് 5,65,000 രൂപ വേണ്ടിവന്നു. ഈ ഭൂപടം ഡിജിറ്റലാക്കിയതിനാലാണ് ചെലവു കൂടിയതെന്നാണ് ബന്ധപ്പെട്ടവരുടെ അവകാശവാദം.
ഭൗമശാസ്ത്രപഠനകേന്ദ്രമാണ് വിദേശപങ്കാളിത്തമുള്ള വെള്ളാങ്ങല്ലൂര്‍ പദ്ധതിക്ക് രഹസ്യഭൂപടം നല്‍കിയത്. 1980ല്‍ ധാതുഖനന പദ്ധതിക്കായി യു.എന്‍. ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ പിയറി.ജെ.ഗൂസ്സന്‍സ് ഇത് ആവശ്യപ്പെട്ടപ്പോള്‍ ദേശസുരക്ഷാകാരണങ്ങളാല്‍ ഭൂപടം കൈമാറാനാവില്ലെന്ന് കേന്ദ്രം അറിയിച്ച കാര്യവും പാഠം പ്രതികരണവേദി ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications