മാതാപിതാക്കള്‍ സ്വത്തുതട്ടിയെന്ന് ജോമോള്‍
കോഴിക്കോട്: മാതാപിതാക്കള്‍ താന്‍ സമ്പാദിച്ച സ്വത്തു മുഴുവന്‍ തട്ടിയെടുത്തുവെന്ന് ഏപ്രില്‍ 25നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രശസ്ത നടി ജോമോള്‍ ആരോപിച്ചു. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് ജോമോള്‍ മുംബൈയില്‍ നിന്നും കോഴിക്കോടെത്തിയത്.
സിനിമയിലഭിനയിച്ചതിലൂടെയും ഉദ്ഘാടനച്ചടങ്ങുകളിലൂടെയും താന്‍ സമ്പാദിച്ച ഒരു കോടിയില്‍ പരം രൂപ പിതാവ് തട്ടിയെടുത്തതായി ജോമോള്‍ ആരോപിച്ചു. തന്റെ പണമുപയോഗിച്ച് വാങ്ങിയ വീട് അടുത്തിടെ വിറ്റ് പെട്രോള്‍ ബങ്ക് വാങ്ങിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ തന്റെ പേരിലുണ്ടായിരുന്ന അഞ്ചുലക്ഷം രൂപഎടുത്തിട്ടുണ്ട്. ഇപ്പോള്‍ അക്കൗണ്ടില്‍ ആകെ അവശേഷിക്കുന്നത് 616 രൂപ മാത്രമാണ്. വിവാഹത്തിനു മുന്‍പ് വെള്ളക്കടലാസുകളിലും ചെക്കുകളിലും തന്റെ ഒപ്പു വാങ്ങിയിരുന്നു. ഇതെല്ലാം ഉപയോഗിച്ചാണ് സ്വത്തുക്കള്‍ തട്ടിയെടുത്തത്. വിവാഹത്തിനായിപ്പോലും തനിക്കൊന്നും തന്നില്ല. എല്ലാം കൊടുത്തിട്ടാണ് വിവാഹം നടത്തിയതെന്ന് എല്ലാവരോടും അവര്‍ പറയുകയും ചെയ്തു.
2003 ജനുവരി 13നല്ല, യഥാര്‍ത്ഥത്തില്‍ തന്റെ വിവാഹം നടന്നത്. ജനുവരി ഒന്നിന് മുംബൈയില്‍ വച്ച് രജിസ്റര്‍ വിവാഹം കഴിഞ്ഞിരുന്നു. വിവാഹത്തിനു മുന്‍പും വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട മുംബൈയിലുളള ചന്ദ്രശേഖറെ വിവാഹം കഴിച്ചത്. വീട്ടില്‍ നിന്നും ഒളിച്ചോടിപ്പോയാണ് വിവാഹം കഴിച്ചത്. മാനക്കേടൊഴിവാക്കാന്‍ ജനുവരി 13ന് വീട്ടുകാര്‍ ഒരു ചടങ്ങ് സംഘടിപ്പിക്കുകയും വിവാഹം അന്നായിരുന്നെന്നു പറയുകയുമാണുണ്ടായത്. വിവാഹത്തിനിട്ടിരുന്ന ആഭരണങ്ങളും വസ്ത്രങ്ങളും ചന്ദ്രശേഖറാണ് നല്‍കിയത്. ആഭരണങ്ങള്‍ വാടകയ്ക്കെടുക്കാനാണ് വീട്ടുകാര്‍ നിര്‍ബന്ധിച്ചത്.
അച്ഛന്‍ അങ്ങേയറ്റം സ്വാധീനമുള്ളയാളാണ്. അതുകൊണ്ടാണ് കോടതിയില്‍ നേരിട്ടു കേസ് ഫയല്‍ ചെയ്തതെന്നും ജോമോള്‍ പറഞ്ഞു.
എന്നാല്‍ ജോമോളുടെ ആരോപണങ്ങള്‍ അമ്മ മോളി ജോണ്‍ നിഷേധിച്ചു. സ്വത്തു സംബന്ധമായി ഇതുവരെ ജോമോള്‍ ഒന്നും പറയുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പെട്രോള്‍ പമ്പു വാങ്ങാനുള്ള പണത്തിനായാണ് വീടു വിറ്റത്. ഇതെല്ലാം രണ്ടു മക്കള്‍ക്കും കൂടിയുള്ളതാണ്. വിവാഹശേഷം ഒരിക്കല്‍ പോലും ജോമോള്‍ വീട്ടിലേക്കു വന്നിട്ടില്ലെന്നും കുഞ്ഞുണ്ടായ വിവരമറിഞ്ഞ് മുംബൈയിലെത്തിയ തങ്ങളെ വേഗം തിരിച്ചയക്കാനാണ് ശ്രമിച്ചതെന്നും മോളി ജോണ്‍ പറഞ്ഞു.