ജലവകുപ്പുമന്ത്രി വ്യാഴാഴ്ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം: ജലവിഭവവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടുക്കി ജില്ലയിലെ എംഎല്‍എമാരും ആഗസ്ത് നാല് വ്യാഴാഴ്ച മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും.
നിയമസഭയില്‍ ഇ.എം അഗസ്തി എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് സംഭരണശേഷിയിലും കൂടുതല്‍ വെളളം നിറഞ്ഞതിനാല്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഡാം സന്ദര്‍ശിക്കുന്നത്.
നേരത്തെ ഈ പ്രശ്നമുന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളമുണ്ടാക്കി. ഡാമില്‍ ജലനിരപ്പ് ഉയരാന്‍ അനുവദിക്കുന്നത് തമിഴ്നാടിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളത്തിലെ നാലുലക്ഷം വരുന്ന ജനങ്ങളുടെ ജീവനു നേരെയുളള ഭീഷണിയെ സര്‍ക്കാര്‍ കണക്കിലെടുത്തിട്ടില്ലെന്ന് പ്രതിപക്ഷനേതാക്കളായ വി.എസും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലം 136അടിയില്‍ കൂടുതല്‍ ഉയരാന്‍ അനുവദിക്കില്ലെന്ന ഉറപ്പുനല്‍കിയ മുഖ്യമന്ത്രി വാഗ്ദാനലംഘനം നടത്തുകയാണെന്നും കാര്യങ്ങള്‍ തമിഴ്നാടിന് അനുകൂലമാക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കനത്ത മഴ ലഭിച്ചതു കൊണ്ടാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതെന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നും ജലവിഭവവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.9 അടിയാണെന്നും സ്പില്‍വേയിലെ തടസങ്ങള്‍ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നത് ജനങ്ങള്‍ക്കിയിയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 136 അടിയാണ് ഇവിടത്തെ പരമാവധി സംഭരണ ശേഷിയായി കേരളം-തമിഴ്നാട് സര്‍ക്കാരുകള്‍ നിശ്ചയിച്ചിട്ടുള്ളത്. കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നെങ്കിലും സ്പില്‍വേകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിലൂടെ ജലം ഇടുക്കി ഡാമിലേക്ക് ശരിയായി ഒഴുകുന്നില്ല.
അനധികൃതമായി തമിഴ്നാട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് 13 സ്പില്‍വേകളില്‍ എട്ടെണ്ണത്തെ തകരാറിലാക്കിയതെന്ന് ആക്ഷേപം ഉണ്ട്. അണക്കെട്ടിന്റെ സംഭരണ ശേഷി 195 അടിയായി ഉയര്‍ത്തണമെന്നായിരുന്നു തമിഴ്നാട് ആദ്യം ആവശ്യമുന്നയിച്ചിരുന്നത്. എന്നാല്‍ ഇതിനു കേരളം തയ്യാറാവാതിരുന്നപ്പോള്‍ ജലനിരപ്പ് 145 അടിയാക്കി ഉയര്‍ത്തണമെന്ന ആവശ്യമാണ് അവരിപ്പോള്‍ ഉന്നയിക്കുന്നത്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 കവിഞ്ഞാല്‍ സ്പില്‍വേയിലൂടെ വെള്ളം ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ എത്തിക്കണമെന്നാണ് തമിഴ്നാടും കേരളവും തമ്മിലുള്ള കരാര്‍. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ് പരമാവധിയായത്. എന്നിട്ടും സ്പില്‍വേ പ്രവര്‍ത്തിക്കാത്തത് കേരളത്തിന് ജലനഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്.