ദയാവധത്തിന് അനുമതിതേടി ഒരു കുടുംബം
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായി അറിയപ്പെടുന്ന മുംബൈയിലെ ധാരാവിയില്‍ നിന്ന് ഒരു കുടുംബം ദയാവധത്തിന് അനുമതിതേടുന്നു. മുക്താര്‍ അഹമ്മദ് ഷെയ്ഖാണ് താനടക്കം കുടുംബത്തിലെ നാലംഗങ്ങള്‍ക്ക് ദയാവധത്തിന് അനുമതിനല്‍കാന്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
30 വയസ്സുള്ള മകള്‍ ഖുര്‍ഷിദയുടെയും 26കാരനായ മകന്‍ മെഹ്ഫൂസ് അഹമ്മദിന്റെയും നരകതുല്യമായ ജീവിതം മൂന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തതാണ് ദയാവധത്തിന് കോടതിയെ സമീപിക്കാന്‍ മുക്താര്‍ അഹമ്മദിനെയും ഭാര്യ സൂഫിയ ഭാനുവിനെയും പ്രേരിപ്പിച്ചത്.
ഇരുകാലുകളും തളര്‍ന്ന് ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടവരാണ് ഖുര്‍ഷിദയും മെഹ്ഫൂസും. സ്വയമൊന്ന് ചലിക്കാന്‍ പോലും കഴിയാത്ത മക്കളുടെ ചികത്സക്ക് പണം കണ്ടെത്താന്‍ കഴിയാത്തതും ചെയ്തു തീര്‍ത്ത ചികിത്സകള്‍ നല്‍കുന്ന സാമ്പത്തിക ഭാരവും ഇവര്‍ക്കു ജീവിതം ദുസ്സഹമാക്കുന്നു. അതുകൊണ്ടുതന്നെയാണ് പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത മക്കള്‍ക്കൊപ്പം മരിക്കാമെന്ന് മുക്താര്‍ അഹമ്മദും ഭാര്യയും തീരുമാനിച്ചത്.
ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ വഴിയാണ് മുക്താര്‍ സുപ്രിംകോടതിയില്‍ ദയാവധത്തിനുള്ള ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മദുംഗിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിനോക്കുന്ന ആസ്തമാ രോഗികൂടിയായ മുക്താറിന്റെ മാസവരുമാനം 2,200രൂപയാണ്.
രോഗികളായ മക്കളെ മുംബൈയിലെ ജെ ജെ ആശുപത്രിയിലെത്തിക്കാന്‍ ഒരോതവണയും 400രൂപയാണ് മുക്താറിന് ചിലവ്. മക്കളുടെ രോഗത്തന് ജെ ജെ ആശുപത്രിയില്‍ മാത്രമേ ചികിത്സയുള്ളു. ഈ ചിലവ് താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ പല കേന്ദ്രങ്ങളിലും സഹായമര്‍ഭ്യര്‍ത്ഥിച്ചു കയറിയിറങ്ങിയെന്ന് മുക്താര്‍ പറയുന്നു. ഒന്നിനു ഫലമുണ്ടായില്ല.
മുക്താറിന്റെയും സൂഫിയയുടെയും ഇളയമകന്‍ ഖാലിദ് ആരോഗ്യവാനാണെങ്കിലും ജോലിക്കുപോകാന്‍ കഴിയുന്നില്ല. രോഗികളായ സഹോദരങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതും ദിനചര്യകള്‍ക്ക് അവരെ സഹായിക്കുന്നതും ഖാലിദാണ്. ക്യാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തിനേടിയ അമ്മ സൂഫിയക്കും തന്റെ മക്കളെ സഹായിക്കാവുന്നതിന് പരിധികളുണ്ട്.
എനിക്കീ ലോകത്ത് ജീവിക്കാന്‍ കഴിയില്ല. എന്നെ മരിക്കാനെങ്കിലും സഹായിക്കൂ-ധാരാവിയിലെ ട്രാന്‍സിറ്റിലുള്ള രാജീവ് ഗാന്ധി നഗര്‍ ചേരിയിലിരുന്ന് മുക്താര്‍ അഹമ്മദ് അപേക്ഷിക്കുന്നു.