വി.എസിന്റെ പങ്ക് നിര്‍ണായകം: സംസ്ഥാന സമിതി
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി.
സംസ്ഥാന സെക്രട്ടേറിയറ്റ് ആദ്യം തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് വിജയത്തില്‍ വി. എസിന്റെ പങ്ക് അംഗീകരിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് സംസ്ഥാന കമ്മറ്റിയില്‍ കടുത്ത എതിര്‍പ്പ് വന്നതനെത്തുടര്‍ന്ന് അവലോകന റിപ്പോര്‍ട്ട് ഭേദഗതി ചെയ്യുകയും പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വി. എസ് നിയമസഭയിലും പുറത്തും നടത്തിയ പ്രക്ഷോഭങ്ങളും സമരങ്ങളും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിന് കാരണമായതായി എഴുതിച്ചേര്‍ക്കുകയാണുണ്ടായത്.
രണ്ടുദിവസത്തെ സംസ്ഥന സെക്രട്ടേറിയറ്റിലും രണ്ടുദിവസത്തെ സംസ്ഥാന കമ്മറ്റിക്കും ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ. പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥന സമിതി യോഗത്തില്‍ സംസ്ഥന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമായ ഭേദഗതികളോടെ ഐക്യകണ്ഠേന അംഗീകരിച്ചതായും സംസ്ഥാന സമിതി പത്രിക്കുറിപ്പില്‍ അറിയിച്ചു.
യു ഡി എഫ് സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെതിരായി വളര്‍ന്ന അസംതൃപ്തിയും യു പി എ സര്‍ക്കാറിന്റെ തെറ്റായ നയങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവപ്പെട്ട വിവേചനവും എല്‍ ഡി എഫിന്റെ വിജയത്തിന് പിന്നിലെ ഘടങ്ങളാണ്. മികച്ച വിജയം നേടാന്‍ കഴിഞ്ഞത് എല്‍ ഡി എഫിന് അഭിമാനകരമാണെന്നതില്‍ സംശയമില്ല. കുറച്ചുകൂടി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാമായിരുന്നു.
തൊഴിലാളി വര്‍ഗ വിപ്ലവ പ്രസ്ഥാനത്തിന് അനുയോജ്യമല്ലാത്ത ചില പ്രവണതകള്‍ എല്‍ ഡി എഫിലും സിപിഎമ്മിലും കടന്നുകൂടിയതിനെതിരെ ജാഗ്രത വേണമെന്ന് അവലോകന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തവണ അക്കൗണ്ടു തുറക്കുമെന്ന അവകാശവാദവുമായി ബി ജെ പി രംഗത്തിറങ്ങിയെങ്കിലും വോട്ടകച്ചവടം നടത്തുന്ന പാര്‍ട്ടിയായി അധപതിച്ചു. ഈ തിരഞ്ഞെടുപ്പില്‍ യുഡി എഫിനേക്കാള്‍ 5.65 ശതമാനം വോട്ട് എല്‍ ഡി എഫിന് കൂടുതല്‍ ലഭിച്ചു. 2001ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 4. 93 ശതമാനം വോട്ടിന്റെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായത്., കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്ത് എല്‍ ഡി എഫിന് കൈവരിക്കാന്‍കഴിഞ്ഞ ഏറ്റവും മികച്ച വിജയമാണിതെന്നും സംസ്ഥാന സമിതി പത്രിക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ മൂന്ന് ഘട്ടങ്ങളായി തിരഞ്ഞെടുപ്പു നടത്തിയതിന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സംസ്ഥാനസമിതി വിമര്‍ശിച്ചിട്ടുണ്ട്.