മൈത്രി പദ്ധതി: വായ്പ തിരിച്ചടയ്ക്കണമെന്ന് ഹഡ്കോ
തിരുവനന്തപുരം: മൈത്രി ഭവനനിര്‍മ്മാണപദ്ധതി ക്രമക്കേടുമൂലം വായ്പാ തവണ മുടക്കിയ ഹൗസിംഗ് ബോര്‍ഡ് വായ്പതിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ഹഡ്കോ അധികൃതര്‍ ധനമന്ത്രിയെ കണ്ടു.
സംസ്ഥാനസര്‍ക്കാറിന്റെ ഉറപ്പിന്‍മേല്‍ നല്‍കിയ വായ്പയായതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയതിനു പിന്നാലെയാണ് ഹഡ്കോ റീജ്യണല്‍ ചീഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം ധനമന്ത്രി തോമസ് ഐസകിനെ കണ്ടത്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹൗസിംഗ് ബോര്‍ഡിന്റെയും ഹഡ്കോ അധികൃതരുടെയും സംയുക്തയോഗം നിയമസഭാ സമ്മേളനത്തിനു മുമ്പുചേരാന്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചതായി അറിയുന്നു.
2006 ഫിബ്രവരി വരെയുള്ള വായ്പാ ഘഡു ഹൗസിംഗ് ബോര്‍ഡ് അടച്ചിട്ടുണ്ട്. അഞ്ചു വര്‍ഷമായി അടച്ച 690 കോടിരൂപയില്‍ 250 കോടിരൂപയേ മുതലില്‍ കുറഞ്ഞിട്ടുള്ളു. 1063 കോടിയാണ് ആകെയുള്ള ബാധ്യത.
ബാക്കി അടയ്ക്കാനുള്ള തുക 816കോടി വരും. രണ്ട് രീതിയില്‍ അടയ്ക്കേണ്ടുന്ന വായ്പയാണ് മൈത്രീ പദ്ധതിക്കായി ഹൗസിംഗ് ബോര്‍ഡ് ഹഡ്കോയില്‍ നിന്നെടുത്തത്. മൂന്നു മാസം കൂടുമ്പോള്‍ 60 കോടി വീതം അടയ്ക്കേണ്ടതാണ് ഒരു വായ്പ. മറ്റൊന്നില്‍ പ്രതിമാസം ആയിരം കോടി രൂപ വീതം അടയ്ക്കണം. രണ്ടുംകൂടി മൂന്നുമാസത്തില്‍ 78 കോടി രൂപയാണ് വേണ്ടത്.
മാര്‍ച്ച് മുതല് മെയ് മാസം വരെയുള്ള വായ്പയാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ നഷ്ടത്തിലായ ബോര്‍ഡ് തിരിച്ചടവിന് ശേഷിയില്ലാത്ത അവസ്ഥയിലാണ്. വായ്പ മുടങ്ങിയാല്‍ നോണ്‍ പെര്‍ഫോമിംഗ് അറസ്റായി (എന്‍ എ പി) ഹഡ്കോ ഇതിനെകണക്കാക്കും.
ഒരു സംസ്ഥാനത്തേക്കുള്ള എന്തെങ്കിലും വായ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ ആ സംസ്ഥാനത്തേയ്ക്കുള്ള മുഴുവന്‍ വായ്പകളും മരവിപ്പിക്കുകയാണ് ഹഡ്കോയുടെ രീതി. കേരളത്തില്‍ റോഡുനിര്‍മ്മാണം, വിമാനത്താവളം, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി അനേകം പദ്ധതികള്‍ക്കായി 600 കോടിയോളം രൂപ ഹഡ്കോ വായ്പയായി നല്‍കുന്നുണ്ട്.
ഇതേസമയം ഹൗസിംഗ് ബോര്‍ഡിന് ബജറ്റ് വിഹിതമായ 43 കോടി രൂപയില്‍ കവിഞ്ഞ് ഒരു പൈസപോലും കൂടുതല്‍ നല്‍കില്ലെന്ന നിലപാടാണ് ധനവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.
1997-98ലെ എജിറിപ്പോര്‍ട്ടിലാണ് മൈത്രി പദ്ധതിയില്‍ നടന്ന ക്രമക്കേട് ആദ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 99മാര്‍ച്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 64കോടി രൂപയുടെ ക്രമക്കേടാണ് ആദ്യം കണ്ടെത്തിയത്. 99-2000ആയപ്പോള്‍ ക്രമക്കേട് 170കോടിയും 2000-01ല്‍ 234കോടിയുമായി.
ഇതിനെത്തുടര്‍ന്ന് എ.ജി, സിഎജിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. സിഎജിയും ക്രമക്കേട് ശരിവെച്ചതിനെത്തുടര്‍ന്ന് അന്വേഷണം നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ഏറ്റെടുത്തു. 2003ജനുവരിയില്‍ സമര്‍പ്പിച്ച നിയമസഭാ സമിതി റിപ്പോര്‍ട്ടിലും ക്രമക്കേട് നടന്നതായി തെളിഞ്ഞു.
സമിതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഥന്‍ ആന്റ് കമ്പനിഓഡിറ്റു നടത്തി ക്രമക്കേടുകള്‍ ഓരോന്നായി തിട്ടപ്പെടുത്തി. 2006ഫിബ്രവരിയില്‍ വന്ന ഓഡിറ്റ് റിപ്പോര്‍ട്ട് അടക്കമാണ് വിജിലന്‍സ് അന്വേഷണത്തിനുള്ള ശുപാര്‍ശ ഭനന നിര്‍മ്മാണ വകുപ്പ് മുഖ്യമന്ത്രിക്കയച്ചത്.