25ശതമാനം സീറ്റില്‍ സൗജന്യപഠനമാകാം: മെഡിക്കല്‍ മാനേജ്മെന്റ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ റാങ്ക് പട്ടികയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്നും അതില്‍ പകുതി സീറ്റില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകള്‍ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പി.ജെ തോമസുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് മാനേജ്മെന്റുകല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബാക്കിവരുന്ന 25ശതമാനം മെറിറ്റ് സീറ്റില്‍ 3.15 ലക്ഷം രൂപ വാര്‍ഷിക ഫീസ് ലഭിക്കണമെന്നും ഇതു സര്‍ക്കാറോ വിദ്യാര്‍ത്ഥിയോ നല്‍കിയാല്‍ മതിയെന്നുമാണ് മാനേജ്മെന്റുകള്‍ ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാട്. ഇതേ സമയം സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളുടെ സംഘടന സര്‍ക്കാര്‍ പ്രതിനിധിയുമായുള്ള ചര്‍ച്ച ബഹിഷ്കരിച്ചു.
മാനേജ്മെന്റ് സീറ്റിലേക്ക് സര്‍ക്കാര്‍ റാങ്ക് പട്ടികയില്‍ നിന്ന് പ്രവേശനം നല്‍കണമെന്ന ആവശ്യം മെഡിക്കല്‍ കോളേജ് മാനേജുമെന്റുകള്‍ തള്ളി. 50 ശതമാനം സീറ്റിലേക്ക് സ്വന്തംനിലയില്‍ പ്രവേശനം നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് മാനേജ്മെന്റുകള്‍ അഭിപ്രായപ്പെട്ടത്.
ഈ സീറ്റിലും 3.15 ലക്ഷം രൂപയായിരിക്കും ഫീസ്. ഫലത്തില്‍ 25 ശതമാനം സീറ്റില്‍ സൗജന്യവും 75 ശതമാനം സീറ്റില്‍ 3.15 ലക്ഷം രൂപ ഫീസും ചുമത്തുന്ന രീതിയാണ് മാനേജ്മെന്റുകള്‍ മുന്നോട്ടുവെച്ചത്. എന്‍ജിനീയറിംഗ് കോളജ് മാനേജ്മെന്റുകളോടും തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ പങ്കെടുത്തില്ല.
ഓരോ കോളേജ് മാനേജ്മെന്റിനെയും പ്രത്യേകം ചര്‍ച്ചയ്ക്കു വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള സെല്‍ഫ് ഫിനാന്‍സിംഗ് എന്‍ജിനീയറിംഗ് കോളേജ് മാനേജമെന്റ് അസോസിയേഷന്‍ പി.ജെ തോമസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് അസോസിയേഷന്‍ പ്രതിനിധികളുമായി ജൂണ്‍ 14ന് ബുധനാഴ്ച വൈകീട്ട് ചര്‍ച്ച നടത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
എന്‍ജിനീയറിംഗ് കോളേജുകളില്‍ 50 ശതമാനം മെറിറ്റ് സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും സീറ്റുകളില്‍ കെ.ടി.തോമസ് കമ്മിഷന്‍ നിശ്ചയിച്ച 38,700രൂപ ലഭിക്കണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ജി.പി.സി.നായര്‍ പറഞ്ഞു. ഫീസ് കുറച്ചാല്‍ കോളേജുകള്‍ നടത്തിക്കൊണ്ടു പോകാനാകില്ല. ഇക്കാര്യത്തില്‍ തങ്ങള്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു.
അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം 14ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മെഡിക്കല്‍ കോളേജ് മാനേജുമെന്റുകളെ പ്രത്യേകമായാണ് ചര്‍ച്ചയ്ക്കു വിളിച്ചിരുന്നതെങ്കിലും കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറിയും കോളേജിന്റെ പ്രതിനിധിയുമായ ജോര്‍ജ് പോളിന്റെ നേതൃത്വത്തില്‍ പുഷ്പഗിരി, അമല മെഡിക്കല്‍ കോളേജുകളുടെ പ്രതിനിധികള്‍ ഒന്നിച്ച് പി.ജെ.ജോസഫുമായി ചര്‍ച്ച നടത്തുകയായിരുന്നു.
മെറിറ്റില്‍ പ്രവേശനം നേടുന്ന സമ്പന്ന വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ലെന്നും സര്‍ക്കാറിന്റെതാണെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍ 25ശതമാനം മെറിറ്റ് സീറ്റില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാണ്.
നാമമാത്ര ഫീസ് വാങ്ങുന്നതുകൊണ്ട് വലിയ പ്രയോജനമില്ലാത്തതിനാലാണ് സമ്പൂര്‍ണ സൗജന്യം നല്‍കുന്നത്. പാവപ്പെട്ട വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം സര്‍ക്കാറിന് നിശ്ചയിക്കാം. സമ്പത്തിക ശേഷിയുള്ള25ശതമാനം വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാറോ വിദ്യാര്‍ത്ഥികള്‍ തന്നെയോ നല്‍കണം.
ഒരു വിദ്യാര്‍ത്ഥിയ്ക്ക് 3.15 ലക്ഷം രൂപ ചിലവുവരുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നേരത്തേ കണക്കാക്കിയിട്ടുള്ളതിനാല്‍ അത്രയും തുക വേണം നല്‍കാന്‍. ഇതിനിടെ ഓരോ വിദ്യാര്‍ത്ഥിയെയും പഠിപ്പിക്കാന്‍ വേണ്ടിവരുന്ന യഥാര്‍ത്ഥ ചെലവ് കമ്മറ്റിയെ വെച്ച് സര്‍ക്കാര്‍ കണക്കാക്കണം.
ഇത്രയും കാര്യങ്ങള്‍ പാക്കേജായിട്ടാണ് തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നതെന്നും ഇതില്‍ എതെങ്കിലും ഒന്ന് സ്വീകരിച്ച് മറ്റുള്ളവ തള്ളക്കളയുന്നത് അംഗീകരിക്കില്ലെന്നും മാനേജ് മെന്റുകള്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയും മെഡിക്കല്‍ കോളേജ് പ്രതിനിധികളുമായി 15നോ 16നോ ചര്‍ച്ചനടത്താമെന്ന ഉറപ്പിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ച അവസാനിച്ചത്.