സര്‍ക്കാരിനെതിരെ കര്‍ഷക സംഘടനകള്‍
കല്‍പ്പറ്റ: കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ പേരില്‍ സഹകരണ ബാങ്കുകളിലുള്ള അഞ്ച് ലക്ഷത്തിനുമുകളിലുള്ള വായ്പകളെല്ലാം എഴുതിത്തള്ളുമെന്ന സര്‍ക്കാര്‍ നിലപാടില്‍ വയനാട്ടിലെ കര്‍ഷക സംഘടനകള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു.
തങ്ങള്‍ ആവശ്യപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായി കര്‍ഷകരെ വഞ്ചിക്കുന്ന തരത്തിലുള്ള നയപ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് വിവിധ സംഘടനകള്‍ ആരോപിക്കുന്നു.
രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന സഹകരണബാങ്കുകള്‍ ചില രാഷ്ട്രീയ താല്പര്യങ്ങള്‍ കണക്കിലെടുത്ത് കര്‍ഷക കുടുംബങ്ങള്‍ക്കുനേരെ ഇതുവരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങിയിട്ടില്ലെന്നും മറ്റ് ദേശസാല്‍കൃത ബാങ്കുകളാണ് നടപടികള്‍ കൈക്കൊള്ളുന്നതെന്നും ഇന്‍ഫാമിന്റെ ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്‍ പറയുന്നു.
ഇങ്ങനെയാവുമ്പോള്‍ സഹകരണ ബാങ്കുകളിലെ കടം എഴുതിത്തള്ളുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നില്ലെന്നാണ് ഇവരുടെ ആരോപണം. മാത്രമല്ല ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു മാത്രം സഹായം നല്‍കുകയും കടക്കെണിയിലകപ്പെട്ടു വലയുന്ന മറ്റുള്ളവരെ തള്ളിക്കളയുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം കര്‍ഷകരെ കബളിപ്പിക്കുന്നതും ആത്മഹത്യ ചെയ്യാത്തവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണെന്നും സംഘടനകള്‍അഭിപ്രായപ്പെടുന്നു.
കാര്‍ഷിക മേഖലയില്‍ വന്‍ ലാഭമുണ്ടാകുകയും കുരുമുളകിന് കിലോയ്ക്ക് 250രൂപയിലെറെ വിലകിട്ടുകയും ചെയ്തിരുന്ന കാലത്ത് കര്‍ഷകരില്‍ നിന്നും വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയവയാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ നടപടികള്‍ക്കൊരുങ്ങുന്ന ദേശസാല്‍കൃത ബാങ്കുകള്‍.
28 ശതമാനത്തോളം കര്‍ഷകരും സഹകരണ ബാങ്കുകളില്‍ നിന്നു കിട്ടുന്ന വായ്പകള്‍ തികയാത്തതിനാല്‍ മറ്റു സ്ഥലങ്ങലില്‍ നിന്നുമാണ് കൂടുതല്‍ വായ്പകളെടുത്തിരിക്കുന്നത്. ഇവരെ സംബന്ധിച്ച് സര്‍ക്കാറിന്റെ പ്രഖ്യാപനം ആശ്വാസകരമല്ല.
അതിനാല്‍ ഇത്തരം ധനകാര്യസ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ നടപടികളെടുക്കണമെന്ന് പാടിച്ചിറയിലെ കര്‍ഷകനേതാവ് എം.പി.അനിരുദ്ധന്‍ അഭിപ്രായപ്പെട്ടു.
2006 മാര്‍ച്ചിലെ കണക്കുപ്രകാരം സഹകരണ, ദേശസാല്‍കൃതബാങ്കുകളില്‍ നിന്നും മൊത്തം 1333കോടിരൂപയുടെ വായ്പയാണ് കര്‍ഷര്‍എടുത്തിരിക്കുന്നത്. ഇതില്‍ നല്ലൊരു പങ്കും വിവിധ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നാണ്.