ദേവപ്രശ്നം: പണിക്കര്‍ക്കെതിരെ പുതിയ ആരോപണം
ആലപ്പുഴ: ശബരിമല ദേവസന്നിധിയില്‍ ജ്യോത്സ്യന്‍ ഉണ്ണികൃഷ്ണപ്പണിക്കര്‍ നടത്തിയ ദേവപ്രശ്നവുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയരുന്നു.
ദേവപ്രശ്നത്തില്‍ പണിക്കര്‍ക്കൊപ്പം മകളുടെ ഭര്‍ത്താവായ മധുവും പങ്കെടുത്തിരുന്നു. എന്നാല്‍ ഈ സമയത്ത് മുത്തശി മരിച്ചതിനാല്‍ മധുവിന് പുലയുണ്ടായിരുന്നു എന്നാണ് ആരോപണം. കേരള എന്‍ ജി ഒ സംഘിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് വി. രാജേന്ദ്രനാണ് ഉണ്ണികൃഷ്ണപ്പണിക്കര്‍ക്കും മരുമകന്‍ മധുവിനും എതിരായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജൂണ്‍ 11നാണ് മധുവിന്റെ മുത്തശ്ശിയായ കൊച്ചുകുട്ടിയമ്മ മരിച്ചത്. ഉണ്ണികൃഷ്ണപ്പണിക്കര്‍ ദേവപ്രശ്നം നടത്തുമ്പോള്‍ പ്രശ്നവിധികള്‍ വിശദീകരിച്ചത് മധുവായിരുന്നു. പുലയുള്ളസമയത്ത് മനപ്പൂര്‍വ്വം ക്ഷേത്രത്തില്‍ പ്രവേശിച്ചതും ചടങ്ങുകളില്‍ പങ്കെടുത്തതും ക്ഷേത്രാചാരങ്ങളുടെ ലംഘനമാണെന്നാണ് രാജേന്ദ്രന്‍ ആരോപിക്കുന്നത്.
ഇക്കാര്യത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം നടത്തണമെന്നും ഉണ്ണികൃഷ്ണപ്പണിക്കര്‍ നടത്തിയ ദേവപ്രശ്നത്തെ കണക്കിലെടുക്കരുതെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
1986ല്‍ ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാം പടിയ്ക്കടുത്തുനിന്ന് തമിഴ് സിനിമയുടെ ചിത്രീകരണം നടത്തിയതിന്റെ പേരില്‍ ദേവസ്വം ബോര്‍ഡിനും ചിത്രീകരണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ പ്രവേശിച്ച നര്‍ത്തകിയും നടിയുമായ സുധാ ചന്ദ്രനുമെതിരെ കേസ് ഫയല്‍ ചെയ്തത് കായംകുളം സ്വദേശിയായ രാജേന്ദ്രനാണ്.
ഇതിനിടയില്‍ കണിയാന്‍ വിഭാഗക്കാര്‍ പിതൃദായ ക്രമമാണ് പിന്തുടരുന്നതെന്നും അതിനാല്‍ മാതൃകുടുംബത്തില്‍ മരണം നടന്നാല്‍ പുല ആചരിക്കേണ്ടതില്ലെന്നും ഉണ്ണികൃഷ്ണപ്പണിക്കര്‍ പറഞ്ഞു.
മധുവിന്റെ മാതൃകുടുംബത്തിലാണ് മരണം നടന്നതെന്നും അതിനാല്‍ അയാള്‍ക്ക് പുല ആചാരം ബാധകമല്ലെന്നുമാണ് പണിക്കര്‍ നല്‍കിയ വിശദീകരണം.