മതമേധാവികള്‍ സാധാരണക്കാരെ കണക്കിലെടുക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്രിസ്തീയ സഭാമേതാവികളും മതമേലദ്ധ്യക്ഷന്മാരും ഇടുതുസര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയവിദ്യാഭ്യാസ നിയമത്തെ എതിര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.
വിദ്യാഭ്യാസത്തെ കച്ചവടവത്കരിച്ച് ലാഭം നേടുന്നതിന് പകരം അവര്‍ സ്വന്തം സമുദായത്തിലെ ഭൂരിഭാഗം വരുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കണക്കിലെടുക്കണം. അമിതമായ ഫീസും കോഴയും കാരണം പാവപ്പെട്ട വിദ്യാര്‍ത്ഥികല്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാഹചര്യം മാറ്റുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ എത്രയും പെട്ടന്ന് നിയമം കൊണ്ടുവന്നത്. ഈ സമീപനം മത മേലധ്യക്ഷന്മാര്‍ക്കുമുണ്ടാകണം.
സ്വാശ്രയ നിയമത്തെ എതിര്‍ക്കുകയും ന്യൂനപക്ഷവിഭാഗത്തിന്റെ പേരില്‍ നിയമം ഭേദഗതിചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ സമീപനം നിര്‍ഭാഗ്യകരമാണ് - മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ പാസ്സാക്കിയ നിയമമാണിത്.
തിരുവനന്തപുരം കാറക്കോണത്തുളള സിഎസ് ഐ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ആദ്യം സര്‍ക്കാര്‍ നിയമത്തോട് സഹകരിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
സ്വാശ്രയ നിയമത്തിനെതിരെ സ്വാശ്രയമാനേജ്മെന്റുകള്‍ തിങ്കളാഴ്ച കോടതിയിലെത്തുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി എം. എ ബേബിയും, മന്ത്രി എസ്. ശര്‍മയും സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് മേധാവി കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലുമായി നിയമം സംബന്ധിച്ച് ഞായറാഴ്ച ചര്‍ച്ചനടത്തിയിരുന്നു. സംസ്ഥാനത്തെ വലിയഒരു വിഭാഗം സ്വാശ്രയ കോളേജുകളും പ്രവര്‍ത്തുക്കുന്നത് കാത്തലിക് ചര്‍ച്ചിന്റെ കീഴിലാണ്.