സ്വാശ്രയ നിയമം: ഹൈക്കോടതിയില്‍ വാദം തുടരും
കൊച്ചി: സ്വാശ്രയ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വാശ്വയ പ്രഫഷണല്‍ കോളജ് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യാഴാഴ്ചയും വാദം നടക്കും.
മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ജസ്റിസ് സിരിജഗന്‍ ഫയലില്‍സ്വീകരിച്ചു. ഹര്‍ജിയിന്‍മേല്‍ സര്‍ക്കാറിന് നോട്ടീസയക്കാന്‍ ഉത്തരവായി.
കേസിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. കേസിന്റെ പ്രാഥമിക വാദമാണ് ബുധനാഴ്ച പൂര്‍ത്തിയായത്. സംസ്ഥാന സര്‍ക്കാരും മാനേജ്മെന്റുകളും അവരവരുടെ വാദം ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാറിന് വേണ്ടി സുപ്രിം കോടതിയിലെ സീനിയര്‍ അഡ്വ. സി. എസ് വൈദ്യനാഥനും, എന്‍ജിനീയറിംഗ് മാനേജ്മെന്റുകള്‍ക്ക് വേണ്ടി സുപ്രിം കോടതി സീനിയര്‍ അഡ്വ. വിവേക്ധന്‍കയും ഹാജരായി.
സുപ്രിം കോടതിയുടെ മെയ് 29ലെ ഉത്തരവനുസരിച്ച് എന്‍ജനീയറിംഗില്‍ 50ശതമാനം പ്രവേശനം മാനേജ്മെന്റ് നടത്തിയിട്ടുള്ളത് കോടതി നിലനിര്‍ത്തണമെന്നും അതിനായി ഇടക്കാല ഉത്തരവ് വേണമെന്നും ധന്‍ക കോടതിയില്‍ ആവശ്യപ്പെട്ടു.
സുപ്രിം കോടതി ഉത്തരവിന് ശേഷമാണ് സര്‍ക്കാര്‍ സ്വാശ്രയ നിയമ ം പ്രബല്യത്തില്‍ കൊണ്ടുവന്നത്. നഴ്സിംഗ് കോളജ് പ്രവേശനം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് അനുമതി നല്‍കണമെന്ന് അഡ്വ. കുര്യര്‍ ജോര്‍ജ് കണ്ണന്താനം ആവശ്യപ്പെട്ടു.
സുപ്രിം കോടതി വിധികള്‍ക്കും ന്യൂന പക്ഷങ്ങള്‍ക്കു സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ക്കും അനുസൃതമാണ് നിയമമെന്ന് അഡ്വ. വൈദ്യനാഥന്‍ പറഞ്ഞു. മതന്യൂന പക്ഷങ്ങളോട് യാതൊരു വിവേചനവുമില്ല. എന്നാല്‍ ന്യൂനപക്ഷമാണെന്ന് കാരണം കൊണ്ടുമാത്രം പ്രത്യേക അവകാശങ്ങള്‍ക്ക് അവര്‍ അര്‍ഹരാരകുകയില്ല.
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പ്രതികൂലാവസ്ഥയിലല്ലെന്ന് അദ്ദേഹം വിശദമാക്കി. അവരുടെ നില ഉയര്‍ന്നിട്ടുണ്ട്. അവര്‍ക്ക് ആധിപത്യവുമുണ്ട്- അദ്ദേഹം പറഞ്ഞു. പൊതു പ്രവേശന പരീക്ഷയെ അദ്ദേഹം ന്യായീകരിച്ചു.
കേസില്‍ കക്ഷിചേരാനുള്ള എസ് എഫ് ഐയുടെയും വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെയും ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കും.