മുംബൈ സ്ഫോടനം: സഹായവാഗ്ദാനവുമായി പാക്
ഇസ്ലമബാദ്: ഇരുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോംബ് സ്ഫോടന പരമ്പരയെക്കുറിച്ച് ഇന്ത്യ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുകയും അന്വേഷണപ്രവര്‍ത്തനങ്ങളെ സഹായിക്കുകയം ചെയ്യാമെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേശ് മുഷാറഫ് അറിയിച്ചു.
ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് അയച്ച കുറിപ്പിലാണ് അന്വേഷണത്തിന് എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് മുഷറഫ് പ്രധാമന്ത്രി മന്‍മോഹന്‍ സിംഗിനെ അറിയിച്ചിരിക്കുന്നത്.
കുറ്റവാളികള്‍ക്കായി ഇന്ത്യ നടത്തുന്ന അന്വേഷണത്തില്‍ താനും തന്റെ രാജ്യവും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇതിനിടയില്‍ ചൊവ്വാഴ്ച നടന്ന സ്ഫോടന പരമ്പരയ്ക്കു പിന്നില്‍ പാക്കിസ്ഥാന്റെ കയ്യുണ്ടെന്ന് സംശയിക്കപ്പെടുന്നതായി സൂചന.
സ്ഫോടനങ്ങളില്‍ പാക്കിസ്ഥാന്റെ പങ്കാളിത്തം പ്രകടമാണ്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള ലഷ്കര്‍ ഇ തൊയ്ബയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന കാര്യത്തില്‍ സംശയമില്ല- സര്‍ക്കാറിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
മറ്റേതെങ്കിലും തീവ്രവാദ സംഘടനകള്‍ക്ക് ആക്രമണവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്ഫോടനങ്ങളെത്തുടര്‍ന്ന് മുംബൈയില്‍ നിന്ന് കറാച്ചിയ്ക്കും ദുബായിലേക്കും പോയ ചില ടെലിഫോണ്‍ സന്ദേശങ്ങളെ അടിസ്ഥാനമാക്കി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മാട്ടുംഗയില്‍ നിന്നും ജോഗേശ്വരിയില്‍ നിന്നുമാണ് സ്ഫോടനമുണ്ടായി നിമിഷങ്ങള്‍ക്കകം കറാച്ചിയിലേക്ക് ഫോണ്‍ വിളിച്ചിരിക്കുന്നത്. ഈ ഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവുമായി പാക്കിസ്ഥാന് ബന്ധമുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അനുമാനിക്കുന്നത്. സിമിയുടെ പേരും സംശയിക്കപ്പെടുന്ന സംഘടനകളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തുണ്ട്.
ജൂലായ് 20ന് ഇന്ത്യ-പാക് സെക്രട്ടറി തല ചര്‍ച്ച നടക്കാനിരിക്കുകയാണ്. സ്ഫോടനങ്ങളില്‍ പാക്കിസ്ഥാന് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ഈ ചര്‍ച്ച സ്തംഭിക്കാനിടയുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച നീട്ടിവെയ്ക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ക്കതില്‍ വിരോധമില്ലെന്ന് പാക് സര്‍ക്കാര്‍ വക്താവ് വ്യാഴാഴ്ച ഒരിന്ത്യന്‍ ചാനലിനെ അറിയിച്ചിരുന്നു.
സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വെള്ളിയാഴ്ച മുംബൈയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.